Narges Mohammadi 
World

സമാധാന നൊബേൽ ഇറാനിലെ തടവുകാരിക്ക്

ഓസ്‌ലോ: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ഇറേനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക്. സ്ത്രീകളുടെ അവകാശം, ജനാധിപത്യം എന്നിവയ്ക്കു വേണ്ടിയും വധശിക്ഷയ്ക്കെതിരേയും വർഷങ്ങളായി നടത്തുന്ന പോരാട്ടം കണക്കിലെടുത്താണു പുരസ്കാരം. നൊബേൽ സമ്മാനം തേടിയെത്തുമ്പോഴും ജയിലിലാണ് നർഗീസ്.

"സ്ത്രീകളെ അടിച്ചമർത്തുന്ന ഇറേനിയൻ ഭരണകൂടത്തിനെതിരായ പോരാട്ടവും മനുഷ്യാവകാശങ്ങളും എല്ലാവർക്കും സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളും കണക്കിലെടുത്താണ് പുരസ്കാരം''- നൊബേല്‍ പുരസ്കാര നിർണയ സമിതി അധ്യക്ഷൻ ബെറിറ്റ് റെയിസ് ആൻഡേഴ്സൺ പറഞ്ഞു. ഡിസംബർ 10ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങാൻ ഇവരെ സ്വതന്ത്രയാക്കണമെന്ന് നൊബേൽ സമിതി ഇറാനോട് അഭ്യർഥിച്ചു.

ടെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിൽ രാഷ്‌ട്രീയത്തടവുകാർക്കൊപ്പമാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. 13 തവണ അവർ തടവിലാക്കപ്പെട്ടു. അഞ്ചു തവണ ശിക്ഷിക്കപ്പെട്ടു. 31 വർഷത്തെ തടവു ശിക്ഷയാണ് അമ്പത്തൊന്നുകാരിയായ ആക്റ്റിവിസ്റ്റിന് വിധിക്കപ്പെട്ടിട്ടുള്ളത്.

നൊബേൽ ചരിത്രത്തിൽ സമാധാന പുരസ്കാരം നേടുന്ന പത്തൊമ്പതാമത്തെ വനിതയാണ് നർഗീസ്. ഈ പുരസ്കാരത്തിനർഹയാകുന്ന രണ്ടാമത്തെ ഇറേനിയൻ വനിത കൂടിയാണ് അവർ. 2003ൽ സമാധാന പുരസ്കാരം ലഭിച്ച ഷിരിൻ എബാദിയാണ് ആദ്യ ഇറേനിയൻ വനിത. 2021 ല്‍ ഫിലിപ്പീന്‍സിന്‍റെ മരിയ റെസ്സ, റഷ്യയുടെ ദിമിത്രി മുറാറ്റോ എന്നിവര്‍ സംയുക്തമായി പുരസ്കാരം നേടിയതിന് ശേഷം നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ വനിതയാണ് നര്‍ഗീസ്. നൊബേൽ ചരിത്രത്തിൽ ജയിലിൽ കഴിയുമ്പോൾ സമാധാന പുരസ്കാരം ലഭിക്കുന്ന അഞ്ചാമത്തെയാളും നർഗീസാണ്.

ഹിജാബ് ശരിയായി ധരിക്കാത്തതിന് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുപത്തിരണ്ടുകാരി മഹ്സ അമിനിയുടെ മരണത്തെത്തുടർന്ന് ഇറാനിലുണ്ടായ പ്രക്ഷോഭത്തിന്‍റെ പേരിലാണ് നർഗീസിനെ ഇപ്പോൾ തടവിൽ പാർപ്പിച്ചിരിക്കുന്നത്. ഈ പ്രക്ഷോഭത്തിൽ 500 പേർ കൊല്ലപ്പെട്ടിരുന്നു. 22,000 പേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. 2019ൽ ഗ്യാസൊലിൻ വില വർധനയ്ക്കെതിരേ ഇറാനിൽ നടന്ന പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടയാളുടെ അനുസ്മരണം സംഘടിപ്പിച്ചതിന് 2021ലും അവരെ അറസ്റ്റ് ചെയ്തിരുന്നു.

1972ൽ ഇറാനിലെ സഞ്ജനിലാണു നർഗീസിന്‍റെ ജനനം. ഭൗതികശാസ്ത്രത്തിലും എൻജിനീയറിങ്ങിലും ബിരുദം നേടിയ അവർ പിന്നീട് ജേണലിസത്തിലേക്കു തിരിയുകയായിരുന്നു. പത്രങ്ങളിൽ ജോലി ചെയ്തതോടെയാണ് നവോത്ഥാന പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കപ്പെട്ടത്. 2000ന്‍റെ ആദ്യ കാലങ്ങളിൽ ഷിരിൻ എബാദി സ്ഥാപിച്ച സെന്‍റർ ഫൊർ ഹ്യൂമൻ റൈറ്റ്സ് ഡിഫൻഡേഴ്സിൽ ചേർന്നു. തുടർന്നു രണ്ടു പതിറ്റാണ്ടിൽ ഏറിയകാലവും ജയിലിലായിരുന്നു.

പുത്തൻ സിനിമകളുടെ വ്യാജപതിപ്പ് : തമിഴ്‌ റോക്കേഴ്‌സ്‌ അറസ്റ്റിൽ‌

പാരിസ്ഥിതിക അനുമതി കിട്ടിയാൽ തുരങ്കപാത നിർമാണം തുടങ്ങും

ആശങ്കയ്ക്ക് വിരാമം; എയർ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി

വിർച്വൽ ക്യൂ ഭക്തരുടെയും ക്ഷേത്രത്തിന്‍റെയും സുരക്ഷയ്ക്ക്: തിരുവിതാംകൂർ ദേവസ്വം

ഇസ്രയേൽ-ഇറാൻ യുദ്ധം: ഇറാൻ അണുബോംബിനരികെ