ജറൂസലം: യുദ്ധം 100 ദിവസം പിന്നിടുമ്പോൾ ഗാസയിലെ സാധാരണക്കാർ ഹമാസിനെ പഴിചാരുന്ന ഓഡിയൊ പുറത്തുവിട്ട് ഇസ്രയേൽ സൈന്യം. പലസ്തീന് പുറത്ത് ഹോട്ടലുകളിലിരിക്കുന്ന ഹമാസ് നേതൃത്വമാണ് തങ്ങളുടെ ദുരിതത്തിനു കാരണമെന്ന് ഗാസയിലെ ജനങ്ങൾ പറയുന്നതാണ് ഓഡിയൊ. ഇവരെ ഇല്ലാതാക്കണമെന്നും പലസ്തീനികൾ പറയുന്നു.
""ഹമാസ് ഞങ്ങളെ 100 വർഷം പിന്നിലേക്കു കൊണ്ടുപോയി. മുഴുവൻ പലസ്തീൻ ജനതയ്ക്കും വേണ്ടി ഞാൻ പറയുകയാണ്. അവർ ഇതിന് അനുഭവിക്കും. ദൈവം അവർക്കു ശിക്ഷ കൊടുക്കും''- ഇസ്രയേൽ സേന പുറത്തുവിട്ട ഓഡിയൊ ക്ലിപ്പിൽ ഗാസ നിവാസി പറയുന്നു.
അതേസമയം, ഹമാസിനെ വേരോടെ പിഴുതെറിയുന്നതുവരെ ഗാസയിൽ സൈനിക നടപടി തുടരുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇക്കാര്യത്തിൽ ആർക്കും തങ്ങളെ തടയാനാവില്ലെന്നും നെതന്യാഹു. ഒക്റ്റോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനു തിരിച്ചടിയായി ഇസ്രയേൽ നടത്തുന്ന യുദ്ധം 100 ദിവസം പിന്നിടുമ്പോൾ ഗാസയിൽ 20000ലേറെ പേർ മരിച്ചു.
അതിനിടെ, യെമനിലെ ഹൂതി വിമതർ ഇന്നലെ ചെങ്കലിലെ യുഎസ് യുദ്ധക്കപ്പലിനു നേരേ മിസൈലാക്രമണം നടത്തി. എന്നാൽ, മിസൈൽ ലക്ഷ്യത്തിലെത്തും മുൻപേ യുഎസ് പോർവിമാനം ഇതു വെടിവച്ചിട്ടു. കഴിഞ്ഞ ദിവസം യുഎസ്, യുകെ സേനകൾ സംയുക്തമായി ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയിരുന്നു.