അബൂദബി: യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്‍റെ നിർദേശ പ്രകാരം ലബനാനെയും മറ്റു സഹോദര രാഷ്ട്രങ്ങളെയും പിന്തുണക്കാനായി 'യുഎഇ സ്റ്റാൻഡ്സ് വിത് ലബനാൻ' ദേശീയ ദുരിതാശ്വാസ കാംപയിന് തുടക്കം കുറിച്ചു.
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) സഹകരണത്തോടെ ലബനാനിലെ ജനങ്ങൾക്ക് 100 മില്യൺ യു.എസ് ഡോളറിന്‍റെ അടിയന്തര ദുരിതാശ്വാസ പാക്കേജ് നൽകാനുള്ള യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് അൽ നഹ്‌യാന്‍റെ നിർദേശത്തെ തുടർന്നാണ് കാംപയിൻ തുടങ്ങിയത്.
40 ടൺ അടിയന്തര വൈദ്യ സഹായം വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ദുബൈ അൽ മക്തൂം ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ടു. ഈ വിമാനമാണ് കാംപയിന് കീഴിൽ ലബനാനിൽ ആദ്യമായി എത്തുന്നത്.
രാജ്യത്തിന്‍റെ ഉറച്ച പ്രതിബദ്ധതയെയും അതിന്‍റെ നേതൃത്വത്തെയും പ്രതിനിധീകരിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് അടിയന്തര മാനുഷിക പിന്തുണ നൽകാനുള്ള യുഎഇ നേതൃത്വത്തിന്‍റെ സമർപ്പണത്തിന് ഈ ശ്രമങ്ങൾ അടിവരയിടുന്നുവെന്ന് യുഎഇയുടെ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി പറഞ്ഞു.