സിയോൾ: ആറു ദിവസം നീണ്ടു നിന്ന റഷ്യൻ പര്യടനം പൂർത്തിയാക്കി ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ തിരിച്ച് നാട്ടിലേക്കുള്ള യാത്ര തുടങ്ങി. ഉത്തര കൊറിയയും റഷ്യയും തമ്മിലുള്ള ആയുധകരാറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളാൽ ആഗോളതലത്തിൽ കിമ്മിന്‍റെ റഷ്യൻ സന്ദർശനം ശ്രദ്ധ നേടിയിരുന്നു.
റഷ്യയിൽ നിന്നും കിമ്മിന്‍റെ പ്രത്യേക കവചിതവാഹനം യാത്ര ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ.റഷ്യയിലെ പ്രിമോർയേ മേഖലയിലുള്ള ട്രെയിൻ സ്റ്റേഷനിൽ നിന്ന് ഔദ്യോഗികമായി യാത്രയയ്പ്പു നൽകിയാണ് റഷ്യ കിമ്മിനെ മടക്കി അയച്ചതെന്ന് റഷ്യൻ വാർത്താ ഏജൻസിയായ ആർഐഎ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കിം റഷ്യയിലെത്തിയത്. റഷ്യയുടെ ബഹിരാകാശ കേന്ദ്രത്തിൽ വച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് പ്രധാനപ്പെട്ട സൈനിക, സാങ്കേതിക കേന്ദ്രങ്ങൾ സന്ദർശിച്ചു. ഞായറാഴ്ച രാജ്യത്തെ പ്രധാന സർവകലാശാലകളും അക്വേറിയങ്ങളുമാണ് കിം സന്ദർശിച്ചത്. കിഴക്കൻ മേഖലയിലുള്ള റസ്കി ദ്വീപിലെ ഫെഡറൽ സർവകലാശാല ക്യാംപസിലൂടെ കിമും സംഘവും സംസാരിച്ചു കൊണ്ടു നടക്കുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്.
റഷ്യയുടെ ഏറ്റവും ശക്തിയേറിയ യുദ്ധവിമാനങ്ങൾ നിർമിക്കുന്ന എയർക്രാഫ്റ്റ് പ്ലാന്‍റ്, വ്ലാഡിവോസ്തോക് വിമാനത്താവളത്തിലെ യുദ്ധ വിമാനങ്ങൾ തുടങ്ങി നിരവധി ഇടങ്ങൾ കിം സന്ദർശിച്ചു.
യുക്രൈൻ യുദ്ധത്തെത്തുടർന്ന് ആയുധങ്ങളിൽ ഉണ്ടായ കുറവു നികത്താൻ റഷ്യ ഉത്തരകൊറിയയുടെ സഹായം തേടിയേക്കുമെന്നാണ് അഭ്യൂഹങ്ങൾ. ഇതിനു പകരമായി ഉത്തരകൊറിയക്ക് ഉയർന്ന സാങ്കേതിക വിദ്യയോടു കൂടിയ ആയുധങ്ങളും യുദ്ധ ഉപഗ്രഹങ്ങളും റഷ്യ തിരിച്ചു നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.