സിയോൾ: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്‍റെ റഷ്യൻ സന്ദർശന വാർത്ത സ്ഥിരീകരിച്ച് മോസ്കോ. കിം റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പുടിന്‍റെ ക്ഷണപ്രകാരമാണ് കിം റഷ്യയിലേക്കെത്തുന്നത്. ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസി കെസിഎൻഎ യും സന്ദർശന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശ സന്ദർശനത്തിനായി കിം ഉപയോഗിക്കാറുള്ള പച്ച നിറമുള്ള ട്രെയിൻ അതിർത്തിയോടു ചേർന്ന് കണ്ടെത്തിയതായി അസോസിയേറ്റഡ് പ്രസും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ട്രെയിനിലാണോ കിം യാത്ര ചെയ്യുക എന്നതിൽ വ്യക്തതയില്ല.
കിം - പുടിൻ കൂടിക്കാഴ്ച ചൊവ്വാഴ്ച റഷ്യൻ നഗരമായ വ്ലാഡിവോസ്തോക്കിൽ വച്ച് ആയിരിക്കുമെന്നാണ് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ പറയുന്നത്. 2019ൽ ആദ്യമായി കിം-പുടിൻ കൂടിക്കാഴ്ച നടന്നതും ഇതേ നഗരത്തിൽ വച്ചായിരുന്നു. യുക്രൈൻ യുദ്ധത്തിനെത്തുടർന്ന് ആയുധങ്ങളിൽ ഉണ്ടായ കുറവു നികത്താനാണ് റഷ്യ കിമ്മുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും അഭ്യൂഹമുണ്ട്. 17 മാസമായി യുക്രൈൻ- റഷ്യ യുദ്ധം തുടരുകയാണ്. ഉത്തര കൊറിയയുടെ കൈവശം ദശലക്ഷക്കണക്കിന് ആർട്ടിലറി ഷെല്ലുകളു, റോക്കറ്റുകളുമുണ്ട്. ഇവ റഷ്യൻ സൈന്യത്തിന് ഏറെ സഹായകരമായേക്കും. പകരമായി ഭക്ഷ്യവസ്തുക്കൾ, ഊർജം എന്നിവയ്ക്കു പുറമേ ബാലിസ്റ്റിക് മിസൈലുകൾ, ന്യൂക്ലിയാർ ബാലിസ്റ്റിക് മിസൈൽ സബ് മറൈനുകൾ, ശത്രു സങ്കേത പരിശോധന നടത്താവുന്ന ഉപഗ്രഹങ്ങൾ എന്നിവ ആവശ്യപ്പെടാനാണ് സാധ്യത. പതിറ്റാണ്ടുകൾ നീണ്ടു നിന്ന അടുപ്പത്തിനും അകൽച്ചയ്ക്കും ശേഷം റഷ്യയും ഉത്തര കൊറിയയും ഇപ്പോൾ വീണ്ടും അടുത്തിരിക്കുകയാണ്. യുക്രൈൻ യുദ്ധത്തോടെയാണ് കിമ്മുമായി മോസ്കോ വീണ്ടും സൗഹൃദത്തിലായത്.