അരി പലപ്പോഴും രാഷ്‌ട്രീയ വാക്കേറ്റങ്ങൾക്ക് കാരണമായി തീരാറുണ്ട്. പണ്ട് ആന്ധ്ര അരി കുംഭകോണം രാഷ്‌ട്രീയ ഭൂകമ്പം ഉണ്ടാക്കി. ആന്ധ്രയിൽ നിന്നു കേരളം അരി വാങ്ങിയതിൽ അഴിമതിയുണ്ട് എന്നായിരുന്നു ആരോപണം. അന്ന് ഇമ്പിച്ചി ബാവയായിരുന്നു ഭക്ഷ്യമന്ത്രി. ടി.ഒ. ബാവ കെപിസിസി പ്രസിഡന്‍റും. ആ സമയത്ത് കേരളത്തിൽ ഉയർന്ന ഒരു മുദ്രാവാക്യമുണ്ട്. "ഇമ്പിച്ചി ബാവ കട്ടുമുടിച്ചത്, ടി.ഒ. ബാവ കണ്ടുപിടിച്ചു." അതിന് സമാനമല്ലെങ്കിലും അരി വിവാദം വീണ്ടും തുടങ്ങിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലം ഈ വിവാദത്തിനു ശക്തി പകരുന്നു.
കേന്ദ്ര സർക്കാർ നാഫെഡ് വിൽപ്പന ശൃംഖലയിലൂടെ ജനങ്ങൾക്ക് നേരിട്ട് അരി വിൽക്കുകയാണ്. പൊന്നിയരിക്ക് 18 രൂപയാണ് വില. മില്ലിൽ സംസ്കരിച്ച പച്ചരി ഭാരത് അരി എന്ന പേരിൽ 29 രൂപയ്ക്ക് നൽകുന്നു. ഇതിന് മറുപടിയായി സംസ്ഥാന സർക്കാർ മട്ടയുൾപ്പെടെ മലയാളികൾക്ക് പ്രിയപ്പെട്ട അരി പൊതു വിതരണ ശൃംഖലയിലൂടെ വിൽക്കാൻ ഉദ്ദേശിക്കുന്നു. പേര് 'കെ' അരി. വില 27 രൂപ. നീല, വെള്ള കാർഡ് ഉടമകൾക്ക് 10 കിലോ വീതം കെ അരി കൊടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കേരളീയർക്ക് പ്രിയപ്പെട്ട ചമ്പാവ്, കുറുവ, ജയ എന്നിവ കെ അരിയിൽ ഉൾപ്പെടുമെന്ന് പറയുന്നു. മോദിയുടെ ഗ്യാരന്‍റി ഭാരത് അരിയാണെങ്കിൽ പിണറായിയുടെ ഗ്യാരന്‍റി കെ- അരിയാണ്. ഭാരത് അരിച്ചാക്കിൽ മോദിയുടെ ഫോട്ടൊയും കെ. അരിച്ചാക്കിൽ പിണറായിയുടെ ഫോട്ടൊയും കാണാം.
പാർലമെന്‍റ് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ ഗ്യാരന്‍റികളെല്ലാം അവസാനിക്കുമോ എന്നാണ് ജോത്സ്യന് ഭയം. മോദിയും പിണറായിയും മത്സരിച്ച് നൽകുന്ന ഈ രണ്ട് അരിയും പാവപ്പെട്ടവരുടെ വിശപ്പ് അടക്കട്ടെയെന്ന് ജോത്സ്യൻ പ്രാർഥിക്കുന്നു.
സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും നൽകണം എന്ന ബൈബിൾ വാചകത്തിന് ഇപ്പോൾ പ്രസക്തിയേറുന്നു.
ജിഎസ്ടി വന്നതോടെ നികുതി പിരിവ് മുഴുവനായി കേന്ദ്ര സർക്കാരിനാണ് ലഭിക്കുന്നത്. പിന്നീട് ഈ പിരിവ് സംസ്ഥാനങ്ങളുമായി പങ്ക് വയ്ക്കണം. എന്നാൽ കേന്ദ്ര സർക്കാർ ബിജെപി സർക്കാരുകളോട് പ്രത്യേക മമതയും ബിജെപി ഇതര സംസ്ഥാനങ്ങളോട് ചിറ്റമ്മ നയവുമാണ് കാട്ടുന്നത് എന്ന വലിയ ആരോപണം ഉയർന്നിരിക്കുന്നു. ഈ ആരോപണം മൂലമാണ് നീതി ലഭിക്കുവാൻ കേരളം സുപ്രീം കോടതിയിൽ എത്തിയിരിക്കുന്നത്. കേരളത്തിന്‍റെ പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ സുപ്രീം കോടതി, ഇരു കൂട്ടരും പരസ്പരം ഇരുന്ന് ചർച്ച ചെയ്ത് തർക്കം അവ
സാനിപ്പിക്കണമെന്ന് നിർദ്ദേശിച്ചു. ഇതു പ്രകാരം ചർച്ച നടന്നെങ്കിലും പരിഹാരമായില്ല. തർക്കം വീണ്ടും കോടതിയിലെത്തിയിരിക്കുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഈ പ്രശ്നം ജനങ്ങളുടെ കോടതിയിലെത്തുമെന്നതിൽ സംശയമില്ല. ആര് ജയിക്കും എന്നതല്ല പ്രശ്നം, ജനങ്ങളുടെ വിശപ്പിന് പരിഹാരമുണ്ടാകണം. ഫെഡറൽ സംവിധാനം ശക്തമാകുകയും വേണം.
അരി വിവാദം പോലെ തന്നെ ജനശ്രദ്ധയേറിയ മറ്റൊന്നാണ് സിംഹത്തിന് നൽകിയ പേരുകൾ. കോൽക്കത്തയിലെ സിലിഗുഡി നാഷണൽ പാർക്കിൽ സീത എന്ന് പേരുള്ള പെൺസിംഹത്തെയും അക്ബർ എന്ന പേരുള്ള ആൺസിംഹത്തെയും ഒന്നിച്ച് താമസിപ്പിക്കാനുള്ള വനം വകുപ്പിന്‍റെ തീരുമാനമാണ് വിവാദമായത്. സീത എന്ന പേര് മാറ്റണമെന്നും ആവശ്യമുയർന്നു. വിശ്വാസികളെ വേദനിപ്പിക്കുന്ന ഇത്തരം നടപടികൾ പാടില്ലെന്നാണ് ഈ വിഷയത്തിൽ കോടതിയുടെ നിർദേശം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇനിയുമെന്തൊക്കെ വിവാദങ്ങളാണ് ഉയരുകയെന്നു കാത്തിരുന്നു കാണാം.