ആരോഗ്യരംഗത്ത് കേരളം ഇന്ത്യയ്ക്ക് മാതൃകയാണ്. കേരളത്തിൽ നിന്നുള്ള ഡോക്റ്റർമാർ, നഴ്സുമാർ, പാരാമെഡിക്കൽ പ്രവർത്തകർ തുടങ്ങിയവരെയെല്ലാം ആഗോളസമൂഹം അംഗീകരിക്കുന്നു, രണ്ട് കൈയ്യും നീട്ടി സ്വാഗതം ചെയ്യുന്നു. ആരോഗ്യരംഗത്ത് നമ്മുടെ വിദ്യാർഥികൾക്കുള്ള കഴിവും മികവുമാണ് ലോക ജനതയുടെ അംഗീകാരം നേടുന്നതിന് സഹായിച്ചിട്ടുള്ളത്.
കൊവിഡ് വന്നതിനുശേഷം ദേശീയ, അന്തർദേശീയ തലത്തിൽ നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ ആവശ്യം കൂടിയപ്പോൾ നാട്ടിലെ ആശുപത്രികളിൽ ആവശ്യമായ സ്റ്റാഫുകളില്ലാതായിരിക്കുന്നു.
ഓരോ വർഷവും 90,000 വിദ്യാർഥികളാണ് ബിഎസ്സി നഴ്സിങ്ങിന് വേണ്ടി കേരളത്തിൽ അപേക്ഷ നൽകുന്നത്. എന്നാൽ 8,500 ബിഎസ്സി നഴ്സിങ് സീറ്റുകളും 9,000 ജനറൽ നഴ്സിങ് സീറ്റുകളും മാത്രമേ കേരളത്തിൽ ലഭ്യമായിട്ടുള്ളൂ. പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾ അന്യ സംസ്ഥാനങ്ങളിൽ വലിയ ഫീസ് കൊടുത്ത് പഠിക്കാൻ നിർബന്ധിതരാകുന്നു. എന്നാൽ കേരളത്തിലെ സ്ഥാപനങ്ങളുടെ ഗുണനിലവാരം അന്യസംസ്ഥാനങ്ങളിലെ സ്ഥാപനങ്ങൾക്കില്ല എന്ന വലിയ ആക്ഷേപം നിലനിൽക്കുന്നുണ്ട്. പാരമെഡിക്കൽ ഡിഗ്രി/ ഡിപ്ലോമ കോഴ്സുകളിലും സമാനമായ സാഹചര്യമാണുള്ളത്.
കേരളത്തിൽ 25,000 ലബോറട്ടറികൾ ഉള്ളപ്പോൾ ലബോറട്ടറി കോഴ്സിന് 900 സീറ്റുകൾ മാത്രമേ നിലവിലുള്ളൂ. ഈ സാഹചര്യത്തിൽ 90 ശതമാനം ആശുപത്രികളും മെഡിക്കൽ ലബോറട്ടറികളും യോഗ്യരല്ലാത്ത ആളുകളുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. യോഗ്യരായ ആളുകളാകട്ടെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി അന്യസംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും ചേക്കേറുന്നു.
പല ആശുപത്രികളും പുതിയ നഴ്സിങ് കോളെജുകളും പാരാമെഡിക്കൽ സ്ഥാപനങ്ങളും തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ആ പദ്ധതികൾ ചുവപ്പ് നാടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഡയറക്റ്ററേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷനിൽ (ഡിഎംഇ) നിന്ന് എൻഒസി കിട്ടുക അത്ര എളുപ്പമല്ല. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം എൻഒസിയുടെ ആവശ്യമില്ല. കെട്ടിട നിർമാണത്തിനുള്ള അനുവാദം നൽകുന്ന കാര്യത്തിൽ പോലും ഡിഎംഇയുടെ സമീപനം ഉദാസീനമാണ്. മറ്റ് സംസ്ഥാനങ്ങളിൽ 100 ബെഡ്ഡുകളുള്ള ആശുപത്രികളിൽ 60 സീറ്റുള്ള നഴ്സിങ് കോളേജും പാരാമെഡിക്കൽ സ്ഥാപനങ്ങളും തുടങ്ങാൻ അനുവാദം ഉള്ളപ്പോൾ, കേരളത്തിൽ ബിഎസ്സി നഴ്സിങ് തുടങ്ങാൻ 200 ബെഡുകളും പാരാമെഡിക്കലിന് 300 ബെഡ്ഡുകളും ഉള്ള ആശുപത്രികൾ വേണമെന്ന് നിർബന്ധിക്കുന്നു. കൂടാതെ ആശുപത്രിയ്ക്ക് മൂന്നേക്കർ സ്ഥലം വേണമെന്ന നിബന്ധനയും ഉണ്ട്. ഈ നിബന്ധനയും മറ്റ് സംസ്ഥാനങ്ങൾക്കില്ല.
കേന്ദ്ര സർക്കാരും നഴ്സിങ് കൌൺസിലും അംഗീകരിച്ചിട്ടുള്ള മാനദണ്ഡങ്ങളെക്കാൾ കുറെക്കൂടി കടുത്ത നിയന്ത്രണങ്ങളാണ് കേരളത്തിനുള്ളത്. കേരള ഹെൽത്ത് യൂണിവേഴ്സിറ്റി അവരുടേതായ മാനദണ്ഡങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്.
ഈ രംഗങ്ങളിൽ കേരളത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കുറെക്കൂടി ഉദാരവും സുതാര്യവുമായ സമീപനം കേരളസർക്കാരിൽ നിന്നും കേരള ഹെൽത്ത് യൂണിവേഴ്സിറ്റികളിൽ നിന്നും ഉണ്ടാകണമെന്നാണ് ജോത്സ്യന്റെ അഭിപ്രായം.