Hiroshima Day History and Significance  
Special Story

ഓ ഹിരോഷിമാ... മാപ്പു തരൂ

വീണ്ടുമൊരു ഹിറോഷിമ ദിനം ആഗതമാകുന്നു. ലോകത്തെയാകെ പിടിച്ചുലച്ച, ഇന്നും ഞെട്ടൽ മാറാത്ത വണ്ണം നരകം രചിച്ച 1945 ലെ ഹിറോഷിമ അണുബോംബ് സ്ഫോടനത്തിന്‍റെ 79ാം ദുരന്ത വാർഷികം.

ലോകത്ത് ആദ്യമായി യുദ്ധത്തിനിടയില്‍ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു 1945 ഓഗസ്റ്റ് 6. ജപ്പാനിലെ ഹോൺ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിലെ നിഷ്കളങ്കരായ ജനതയാണ് അതിനിരയാകാൻ വിധിക്കപ്പെട്ടത്.

ലോകത്തിനു മേൽ ഏറ്റവും വിനാശകരമായ ഒരു യുദ്ധം- 1939 മുതൽ 1945 വരെയുള്ള രണ്ടാം ലോകമഹായുദ്ധം. ലോക രാജ്യങ്ങൾ രണ്ടു ചേരിയായി നിന്ന് നടത്തിയ യുദ്ധം. 30 രാജ്യങ്ങളിലെ 100 മില്യൺ ജനങ്ങൾ നേരിട്ട് പങ്കെടുത്ത ഈ യുദ്ധത്തിൽ അതിലെ പ്രധാനരാജ്യങ്ങൾ അവരുടെ സാമ്പത്തിക, വ്യവസായിക, ശാസ്ത്രീയ കഴിവുകൾ മുഴുവൻ ഉപയോഗപ്പെടുത്തി യോദ്ധാക്കളെന്നോ സാധാരണജനങ്ങളെന്നോ വ്യത്യാസമില്ലാതെ നടത്തിയ വിനാശകരമായ കടന്നുകയറ്റം.

പടിഞ്ഞാറൻ സഖ്യവും സോവിയറ്റ് യൂണിയനും ജർമ്മനി പിടിച്ചടക്കി, അഡോൾഫ് ഹിറ്റ്ലർ ആത്മഹത്യ ചെയ്തു. തുടർന്ന് ജർമ്മനി മെയ് 8, 1945 ന് നിരുപാധികം കീഴടങ്ങിയതോടെ യൂറോപ്പിലെ യുദ്ധം അവസാനിച്ചു. എന്നാൽ ജപ്പാൻ കീഴടങ്ങാൻ വിസമ്മതിച്ചു. ജപ്പാനിലെ നഗരങ്ങളായ ഹിരോഷിമയിൽ ഓഗസ്റ്റ് 6 നും നാഗസാക്കിയിൽ ഓഗസ്റ്റ് 9 നും അമേരിക്കൻ വിമാനങ്ങൾ ആറ്റം ബോംബുകൾ വർഷിച്ചു. കൂടുതൽ ബോംബുകളുടെ ഭയവും സോവിയറ്റ് യൂണിയന്‍റെ കടന്നുവരവും ഭയന്ന് ജപ്പാൻ ഓഗസ്റ്റ് 15ന് കീഴടങ്ങി.

1945 ആഗസ്റ്റ് ആറാം തീയതിയാണ് ഹിരോഷിമയിൽ ‘ലിറ്റില്‍ ബോയ്’ എന്ന അണുബോംബ് പതിച്ചത്. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേ (Enola Gay)യിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയി (Little Boy ) എന്നായിരുന്നു ബോംബിന്‍റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പര്‍വതസമാനമായ പുക കൂണ്‍ ആകൃതിയില്‍ 40,000 അടി ഉയരത്തില്‍വരെ ഉയര്‍ന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങള്‍ ചുഴറ്റിയടിച്ചു. ഒന്നരലക്ഷത്തോളംപേര്‍ നിമിഷാര്‍ധംകൊണ്ട് ഇല്ലാതായി.

മരണം എത്തിയ വഴി

മുപ്പത്തേഴായിരത്തോളം പേര്‍ക്ക് ആണവവികിരണത്താല്‍ ഗുരുതരമായി പൊള്ളലേറ്റു. അവര്‍ ഉരുകിവീണ തൊലിയും മാംസവുമായി ഒരിറ്റു വെള്ളത്തിനുവേണ്ടി, ചുട്ടുപൊള്ളുന്ന ശരീരം തണുപ്പിക്കാനായി തിളച്ചുമറിയുന്ന പുഴകളിലും കിണറുകളിലും എടുത്തുചാടി. അന്നു മരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിന്‍തലമുറക്കാരുമായ നാലുലക്ഷത്തിലധികം ജനങ്ങള്‍ കാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ പിടിപെട്ട് പിന്നീട് നരകിച്ച് മരിച്ചു. ഇന്നും ഇഞ്ചിഞ്ചായി മരിച്ചു കൊണ്ടിരിക്കുന്നു.

സാതോഷ നാകാമുറ

സാതോഷി നാകാമുറ: ഹിരോഷിമ ബോംബ് സ്ഫോടനം ആദ്യം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ

മുപ്പത്തേഴുകാരനായ സാതോഷി നാകാമുറ ഹിരോഷിമയിലെ തദ്ദേശീയനായിരുന്നു. ബോംബ് സ്ഫോടനത്തിന്‍റെ തലേന്ന് തന്‍റെ സ്നേഹിതയെ കാണാൻ സൈക്കിളിൽ ഹിറോഷിമയിൽ നിന്നും ദൂരെ ഒരു ഗ്രാമത്തിലേയ്ക്കു പോയതാണ് സാതോഷിയുടെ ജീവൻ രക്ഷിച്ചത്.

സന്ദർശനം പതിവിലും നീണ്ടപ്പോൾ അന്ന് രാത്രി സ്നേഹിതയോടൊപ്പം ചെലവിടാൻ സാതോഷി തീരുമാനിച്ചു. പിറ്റേന്ന് രാവിലെ ഹിരോഷിമയിൽ ബോംബുവീണു. അതിന്‍റെ പ്രകമ്പനങ്ങൾ അദ്ദേഹം കഴിഞ്ഞിരുന്നിടത്തേക്കും എത്തി. രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്ന സതോഷി സ്‌ഫോടനത്തിന്‍റെ ആഘാതത്തിൽ നിലത്തുമറിഞ്ഞുവീണുപോയി.

സ്വബോധം തിരിച്ചുകിട്ടിയ ഉടനെ അദ്ദേഹം തന്റെ സൈക്കിളിൽ ഹിരോഷിമ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു. കയ്യിൽ ഒരു നോട്ടുപുസ്തകവുമായി അദ്ദേഹം തകർന്നടിഞ്ഞ ഹിരോഷിമാ നഗരത്തിലൂടെ നടന്നു. അദ്ദേഹത്തിന്‍റെ വീട് ബോംബിങ്ങിൽ തകർന്നുപോയിരുന്നു. അദ്ദേഹം നേരെ ഹാരയിലേക്ക് പോയി. അവിടെയാണ് പ്രദേശത്തെ ഏക ട്രാൻസ്മിറ്റർ ഉണ്ടായിരുന്നത്. അവിടെനിന്നും അദ്ദേഹം ജപ്പാനിലെ ഔദ്യോഗിക പത്രമായ ഡോമൈയുടെ ഒകായാമ ഓഫീസിലേക്ക്, പിൽക്കാലത്ത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആ വാർത്ത റിപ്പോർട്ട് ചെയ്തു. 'ഇപ്പോൾ സമയം 8.16 ഇന്നുരാവിലെ ഹിരോഷിമയ്ക്കു മുകളിലൂടെ പറന്നുവന്ന ഒന്നോ രണ്ടോ വിമാനങ്ങൾ ഒരു 'സ്പെഷ്യൽ' ബോംബിട്ടു. ഹിരോഷിമ പൂർണ്ണമായും തകർന്നുതരിപ്പണമായിരിക്കുകയാണ്. ഉദ്ദേശം 1,70,000 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്.'

ഹിരോഷിമയിൽ ബോംബിട്ടതിനു പിന്നാലെ ജപ്പാൻ കീഴടങ്ങുമെന്നാണ് സഖ്യകക്ഷികൾ പ്രതീക്ഷിച്ചതെങ്കിലും, അതുണ്ടായില്ല. അതോടെ രണ്ടാമതും ജപ്പാനെതിരെ അണുബോംബ് പ്രയോഗിക്കാൻ തീരുമാനമായി. ദിവസങ്ങളുടെ ഇടവേളയിൽ ഓഗസ്റ്റ് ഒൻപതിന് രാവിലെ ഒൻപത് മണിക്കാണ് നാഗസാക്കിയിൽ 4630 കിലോടണ്‍ ഭാരവും ഉഗ്ര സ്ഫോടക ശേഷിയുള്ള 'ഫാറ്റ് മാന്‍' എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ് പതിച്ചത്. ബ്രിഗേഡിയര്‍ ജനറല്‍ ചാള്‍സ സ്വിനിയാണ് വിമാനം പറപ്പിച്ചിരുന്നത്. കോക്കുറ നഗരത്തിലുള്ള ജപ്പാന്‍റെ ആയുധസംഭരണശാലയായിരുന്നു ആദ്യ ലക്ഷ്യം.

വ്യവസായശാലകൂടിയായിരുന്ന കോക്കുറ നഗരത്തിലെ വ്യവസായശാലകളില്‍നിന്ന് ഉയര്‍ന്ന പുക കൊണ്ട് അന്തരീക്ഷം നിറഞ്ഞിരുന്നു. അതിനാല്‍ ലക്ഷ്യസ്ഥാനം നിര്‍ണയിക്കാന്‍ സ്വിനിയുടെ നേതൃത്വത്തിലുള്ള വൈമാനികര്‍ക്ക് കഴിഞ്ഞില്ല. ജപ്പാന്‍റെ വിമാനവേധ തോക്കുകള്‍ ഗര്‍ജിക്കാന്‍ തുടങ്ങിയതോടെ കോക്കുറയെ ഉപേക്ഷിച്ച് വിമാനം നാഗസാക്കിയിലേക്ക് പറന്നു. കോക്കുറയുടെ ഭാഗ്യം നാഗസാക്കിയുടെ നിര്‍ഭാഗ്യമായി.

യുദ്ധങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള പോരും തീവ്രവാദ ആക്രമണങ്ങളും തുടര്‍ക്കഥയാകുമ്പോള്‍ അണുബോംബ് എന്ന ഭീതി ലോകത്തെ വിട്ടൊഴിയുന്നില്ല. ഹിരോഷിമയിലും നാഗസാക്കിയിലും ഇപ്പോളും ജനിപ്പിക്കുന്ന കുട്ടികളെപ്പോലും അണുപ്രസരണത്തിന്റെ ഭാഗമായുള്ള ജനിതകവൈകല്യങ്ങള്‍ ഉണ്ടാകുന്നുവെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം