"ജ്ഞാനദൃഷ്ട്യാ തവ ധാനൈകജാതയാ
ജ്ഞാനമൂർത്തേ സകലത്തെയും കണ്ടു ഞാൻ'.
ഭരദ്വാജ വചനമാണിത്. ഗുഹനോടും മന്ത്രി സുമന്ത്രരോടും യാത്ര പറഞ്ഞ് മൂവർസംഘം മുനിയെക്കണ്ട് വന്ദിക്കാൻ ആശ്രത്തിലെത്തിയിരിക്കുകയാണ്. ശ്രീരാമചന്ദ്രൻ എന്തിനാണ് വനവാസത്തിനു പുറപ്പെട്ടതെന്നും അദ്ദേഹം ആരാണെന്നും തപോബലത്താൽ തനിക്കറിയാമെന്നുമാണ് അതിഥിസ്വീകരണത്തിനു ശേഷം മഹർഷി പറയുന്നത്. ഭരദ്വാജനെന്നാൽ പ്രാണൻ എന്നു കല്പന.
മനോവൈ ഭരദ്വാജ ഋഷി. വാജം എന്നാൽ അശ്വം.
ഈ പദത്തിന് രാഷ്ട്രം, പ്രജ എന്നീ അർഥങ്ങളുമുണ്ട്. പ്രജയെ ഭരിക്കുന്നത് പ്രാണനാകയാൽ ഭരത് + വാജ് ഭരദ്വാജനായി. അതായത് നിസീമമായ ജ്ഞാനത്തെ ഉൾക്കൊള്ളുന്നതുകൊണ്ട് മനസും ഭരദ്വാജനാണ്.
ഇപ്രകാരമുള്ള ഭരദ്വാജാശ്രമത്തിൽ രാത്രി കഴിയവേ, വനവാസക്കാലം ആശ്രമത്തിൽ ചെലവിടാമെന്ന മഹർഷിയുടെ ക്ഷണത്തിനുത്തരമായി ജനങ്ങൾ തേടിവരുമെന്നതിനാൽ തങ്ങൾക്കു താമസിക്കാൻ മറ്റൊരു ആശ്രമസ്ഥാനം നിർദ്ദേശിച്ചുതരാൻ രാമൻ അഭ്യർഥിക്കുന്നു.
"ഇവിടെ നിന്ന് പത്തു ക്രോശം അകലെ ചിത്രകൂടമെന്നൊരു പുണ്യഗിരിയുണ്ട്. രമണീയവും വിജനവുമായ അവിടെ ഒട്ടേറെ ഋഷിമാർ തപസനുഷ്ഠിച്ചിട്ടുണ്ട്. നിങ്ങൾക്കു പറ്റിയ സ്ഥലമാണത് '.
മഹർഷിയുടെ വാക്കുകൾ ശിരസാ വഹിച്ചു കൊണ്ട് മൂവരും പിറ്റേന്നു പുലർച്ചേ തന്നെ അദ്ദേഹത്തോടു യാത്രപറഞ്ഞ് ചിത്രകൂടം ലക്ഷ്യമാക്കി നടന്നു. ചിത്രകൂടത്തിലെത്തി ധർമവിത്തായ വാല്മീകി മഹർഷിയെ പോയിക്കണ്ട് ആശിർവാദം നേടി. തുടർന്ന് ലക്ഷ്മണ കുമാരൻ മനോഹരമായൊരു പർണശാല തീർത്ത് വാസ്തുഹോമം നടത്തി. ഭൂതങ്ങൾക്കായി വൈശ്വദേവം,
രൗദ്രം, വൈഷ്ണവം എന്നീ ബലികളെല്ലാം യഥാവിധി നടത്തപ്പെട്ടു. നാനാ മൃഗപക്ഷികൾ നിറഞ്ഞതും പൂമരങ്ങളാൽ ശോഭയേറിയതുമായ ആ വന രമണീയതയിൽ അവരങ്ങനെ സാമോദം കഴിഞ്ഞു.
എന്നാൽ അയോധ്യയിലോ?
രാമലക്ഷ്മണന്മാരും സീതയുമില്ലാത്ത രാജധാനിയും കോസലരാജ്യവും തന്നെ അക്ഷരാർഥത്തിൽ തേങ്ങിക്കഴിയുന്നു. രാജാ ദശരഥൻ രാമനെപ്പറ്റിയും തനിക്കു മുമ്പു സംഭവിച്ച ശാപവൃത്താന്തവുമൊക്കെ പേർത്തും പേർത്തും പറഞ്ഞു നിലവിട്ടുകേഴുന്നു.
ഇങ്ങനെയിരിക്കെ ഒടുവിൽ,
"രാജീവനേത്രനെ ചിന്തിച്ചുചിന്തിച്ചു
രാജാ ദശരഥൻ പുക്കു സുരാലയം" .
കർമകാണ്ഡത്തിന് അറുതി വരുത്താനെന്ന പോലെ പിംഗളകേശിനിയായ മൃതികന്യക ആ ജീവനെ കൂട്ടിക്കൊണ്ടുപോയി. അതറിഞ്ഞ പത്നിമാരും സുമന്ത്രരാദി മന്ത്രിവൃന്ദവും പ്രജകളും വിലാപമുയർത്തുന്നു. താപത്തിൽ നിന്നും കൂടുതൽ താപത്തിലേക്കവർ എടുത്തെറിയപ്പെട്ടു.
നാലു പുത്രന്മാരും സമീപത്തില്ലാതെയാണ് ദശരഥന്റെ അന്ത്യം. വിലാപംകേട്ട് അന്തഃപുരത്തിലെത്തിയ കുലഗുരു വസിഷ്ഠൻ മൃതദേഹം കേടുവരാതിരിക്കാൻ എണ്ണത്തോണിയിൽ കിടത്താൻ നിർദേശിക്കുന്നു.
കാലതാമസം വരാതെ ഭരതശത്രുഘ്നന്മാരെ കേകയത്തു ചെന്നു കൂട്ടിക്കൊണ്ടുവരാൻ ഒരു സൈനികനെ അയച്ചു. മിഥിലാധിപനെ വിവരമറിയിക്കാനുള്ള ഏർപ്പാടും ചെയ്തു. തുടർന്ന്, കേകയത്തു നിന്ന് അയോധ്യയിലെത്തിയ ഭരതശത്രുഘ്നന്മാരോട് അമ്മമാർ തന്നെയാണ് ദശരഥ വിയോഗ വാർത്ത അറിയിക്കുന്നത്. ദുഃഖവാർത്തകൾ അങ്ങനെ മക്കളോട് ക്ഷണത്തിൽ അറിയിക്കാനാവില്ലല്ലോ.
"ഖേദമുണ്ടച്ഛനെക്കാണാഞ്ഞെനിക്കുള്ളിൽ
താതനെവിടെ വസിക്കുന്നു മാതാവേ'
അമ്മയെ കാണാൻ വന്ന ഭരതകുമാരൻ കേകയത്തെ വിശേഷങ്ങൾ ആരാഞ്ഞതിലതിനെല്ലാം മറുപടി പറഞ്ഞതിനു ശേഷം കൈകേയിയോട് കുമാരൻ ചോദിക്കയാണ്. അമ്മേ, അച്ഛനെവിടെയെന്ന്.
കൈകേയിയാവട്ടെ, ഭരതന് സന്തോഷിക്കാനായുള്ള വകയുണ്ടെന്നും മറ്റും ചാടുവാക്കുകൾ പറഞ്ഞതിനു ശേഷം പിതാവിന്റെ മരണം പുത്രനെ അറിയിക്കുന്നു. കേകയ പുത്രി സുദക്ഷിണ തൻപക്ഷത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെങ്കിലും ഭരതന് അതൊന്നും സ്വീകാര്യമായി തോന്നിയില്ല.
ഇവിടെ ഒന്നു സൂചിപ്പിക്കട്ടെ. കൈകേകിയുടെ യഥാർഥ നാമം വാല്മീകി രാമായണത്തിൽ പോലും സ്പഷ്ടമല്ല. മറ്റു സംസ്കൃത ഗ്രന്ഥങ്ങളിലെ സൂചനകളിൽ നിന്നാണ് കേകയ പുത്രിയുടെ നാമധേയം സുദക്ഷിണ എന്ന് ഉറപ്പിക്കുന്നത്.
"എന്നെയും രാജ്യവും രാമന്റെ കൈയിലേൽപ്പിക്കാതെ അങ്ങ് എങ്ങോട്ടാണ് പോയത് ' എന്നു പറഞ്ഞ് ഭരതൻ അതീവ ദുഃഖത്തോടെ ദീനദീനം കരയുന്നു. കൈകേയി അഭിഷേകവിഘ്ന കാര്യങ്ങൾ തുറന്നുപറയുന്നു. അതുകേട്ട് മോഹാലസ്യപ്പെട്ട് ഭരതൻ നിലത്തുവീണു. അർധപ്രജ്ഞനായ ഭരതനോട് താൻ നേടിയെടുത്ത വര സാഫല്യത്തെക്കുറിച്ചും, ഭരതനു വേണ്ടി നേടിയെടുത്ത അധികാരലബ്ധിയെക്കുറിച്ചും ഏറെ സന്തോഷത്തോടെ പറയുന്ന കൈകേയിയോട് കോപാക്രാന്തനായി പൊട്ടിത്തെറിക്കുന്ന ഭരതനെയാണ് നാം കാണുന്നത്. കൈകേയി സ്വപ്നത്തിൽപ്പോലും ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല.
"എനിക്കെന്തിന് രാജ്യം? അച്ഛൻ മരിച്ചു, ആദരണീയനായ ജ്യേഷ്ഠനെയും മാതൃതുല്യയായ സീതാദേവിയെയും ഞാൻ ജീവനുതുല്യം സ്നേഹിക്കുന്ന ലക്ഷ്മണനെയും നിങ്ങൾ എന്നിൽ നിന്നും അകറ്റി. നിങ്ങളുടെ ആഗ്രഹം ഒരിക്കലും ഞാൻ സാധിച്ചുതരില്ല. ഞാൻ ഇപ്പോൾത്തന്നെ കാട്ടിൽപ്പോയി കാലിൽ വീണ് ജ്യേഷ്ഠനെ തിരിച്ചുകൊണ്ടുവരും. ദീപ്തതേജസായ ജേഷ്ഠന്റെ നിഴലായി മാത്രമേ എനിക്ക് കഴിയാനാഗ്രഹമുള്ളൂ. അമ്മയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട ശത്രുവാണ് നിങ്ങൾ. ധർമിഷ്ഠനും ശ്രീമാനുമായ രാജാ അശ്വപതിയുടെ മകളാണോ നിങ്ങൾ? നിങ്ങളെ അമ്മയെന്ന് വിളിക്കാൻപോലും ഞാൻ അറയ്ക്കുന്നു'.
ദുഃഖാകുലനാണെങ്കിലും ഗുഹയിൽ കിടക്കുന്ന സിംഹത്തെപ്പോലെ ഭരതൻ ഗർജിച്ചുകൊണ്ടിരുന്നു. മകന്റെ മുഖത്തു നിന്നും ഇത്രമേൽ പരുഷവാക്കുകൾ കേൾക്കേണ്ടി വന്ന ഭാഗ്യക്കേട് ഇതിഹാസങ്ങളിൽ കൈകേയിക്കു മാത്രമേ ഉണ്ടായിട്ടുള്ളു എന്നതുമിപ്പോൾ ഓർമിക്കണം. മകന്റെ നന്മയ്ക്കു വേണ്ടിയെന്ന് ചിന്തിച്ചത്, ആ മകൻ അമ്മയെ ശത്രുവായി പ്രഖ്യാപിക്കുന്നിടത്താണ് എത്തിയത്.
ഭരതക്ഷോഭം അവിടെയെങ്ങും മാറ്റൊലി കൊള്ളവേ കൗസല്യയും സുമിത്രയും ഭരതനടുത്തേക്ക് ചെല്ലാനൊരുങ്ങി. ഭരതനാകട്ടെ കൊടുങ്കാറ്റു പോലെ അമ്മയുടെ അരികിൽനിന്നും ഇറങ്ങി കൗസല്യാ മാതാവിനടുത്തെത്തി കാൽക്കൽ വീണ് വാവിട്ടുകരഞ്ഞു.
ദശരഥ മഹാരാജാവിന്റെ സംസ്കാരച്ചടങ്ങുകൾക്കു ശേഷം രാജ്യത്തിന് നാഥനില്ലാത്ത അവസ്ഥയിൽ കുലഗുരുവിന്റെയും മന്ത്രിമുഖ്യരുടെയും അപേക്ഷകളെല്ലാം വിനയപൂർവം നിരാകരിച്ചു കൊണ്ട് ഭരത കുമാൻ തന്റെ ആവശ്യം അവർക്കു മുന്നിൽ അറിയിച്ചു. അതുപ്രകാരം ജ്യേഷ്ഠനെയും സീതാ മാതാവിനെയും ലക്ഷ്മണ സഹോദരനെയും തിരിച്ചുകൊണ്ടുവരാൻ ആളും അകമ്പടിയുമായി യാത്ര ആരംഭിച്ചു. കൗസല്യാ മാതാവും സുമിത്രയ്ക്കുമൊപ്പം കുറ്റബോധത്താൽ നീറുന്ന കൈകേയിയും യാത്രാസംഘത്തിലുണ്ടായിരുന്നു.
അയോധ്യാവാസികളെല്ലാം ഉത്സാഹത്തോടെ അവരോടൊപ്പം നീങ്ങി. മാർഗക്ലേശമറിയാതെ ആ വമ്പിച്ച ജനാവലി ശൃംഗവേരപുരത്തെത്തി. മറുകരയിൽ വസിക്കുന്ന ഗുഹൻ സംശയദൃഷ്ടിയോടെയാണ് ഭരതാഗമനം കണ്ടത്. എന്നാൽ ഭരത രാജകുമാരന്റെ തീരുമാനത്തിൽ സന്തോഷഭരിതനായ ഗുഹൻ എല്ലാവരെയും ആദരപൂർവം മറുകരയിലെത്തിച്ചു. ഭരതൻ ഭരദ്വാജ മഹർഷിയെക്കണ്ട് അനുഗ്രഹം വാങ്ങി രാമസവിധത്തിലേക്കു നീങ്ങി.
ചുറ്റും പൊടിപടലങ്ങൾ ഉയർത്തിക്കൊണ്ട് പായുന്ന രഥചക്രങ്ങളെക്കാൾ വേഗത്തിൽ ഭരതഹൃദയം ജ്യേഷ്ഠസമീപമെത്താൻ വെമ്പി.
(നാളെ: ഭരത-രാഘവ സമാഗമം)