Special Story

ഉഷ്ണതരംഗത്തിനും കടൽക്ഷോഭത്തിനും നടുവിലെ നെടുങ്കൻ ആശങ്കയുടെ പേര്, കേരളം

പ്രത്യേക ലേഖകൻ

കൊച്ചി: എരിവേനലും കൊടുംചൂടും കേരളത്തിന്‍റെ രാത്രികളെപ്പോലും വീർപ്പുമുട്ടിക്കുന്നതിനിടെയാണ് ദേശീയ ദുരന്ത നിവാരണ അഥോറിറ്റി കടൽക്ഷോഭത്തിനുള്ള സാധ്യതയും പ്രവചിച്ചിരിക്കുന്നത്. നാഷണൽ സെന്‍റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിന്‍റെ കണക്കുകൂട്ടൽ അനുസരിച്ച് കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും കള്ളക്കടൽ എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ശനി, ഞായർ ദിവസങ്ങളിൽ ആവർത്തിക്കാൻ പോകുന്നത്.

പതിവിലേറെ ഉയരത്തിലെത്തുന്ന കരുത്തേറിയ തിരമാലകൾ തീരദേശങ്ങളിൽ ആഞ്ഞടിക്കും. താഴ്ന്ന പ്രദേശങ്ങളിൽ കടൽ വെള്ളം ഇരച്ചുകയറാനും സാധ്യതയുണ്ട്. തിരമാലകൾ ഒന്നര മീറ്റർ വരെ ഉയരം കൈവരിക്കാനിടയുണ്ട്.

വായുവിൽ നിന്ന് വെള്ളത്തിലേക്ക് വലിയ തോതിലുള്ള ഊർജം കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ് കള്ളക്കടൽ പ്രതിഭാസം രൂപംകൊള്ളുന്നത്. ഇതിന്‍റെ ഭാഗമായി അതിദീർഘമായ തിരമാലകൾ രൂപംകൊള്ളും. ഇവയ്ക്ക് ദീർഘദൂരം കരുത്ത് ചോരാതെ സഞ്ചരിക്കാനും സാധിക്കും.

ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് അഥോറിറ്റി അറിയിച്ചിരിക്കുന്നത്. ചെറിയ കപ്പലുകൾ തീരത്തിനടുത്ത് വരരുതെന്നും, കൂട്ടിയിടിയും കേടുപാടുകളും ഒഴിവാക്കാൻ മത്സ്യത്തൊഴിലാളികൾ അവരുടെ ബോട്ടുകൾ പരസ്പരം ന്യായമായ അകലം പാലിച്ച് കെട്ടിയിടാനും നിർദേശിച്ചിട്ടുണ്ട്. ബീച്ചുകളിൽ നിന്നും തീരപ്രദേശങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ പൊതുജനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്‍റർഗവൺമെന്‍റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് (IPCC) റിപ്പോർട്ട് പ്രകാരം, കടലിലെ ജലനിരപ്പ് ഉയരുന്നത് തീരദേശങ്ങളെ വലിയ തോതിൽ ബാധിക്കും. തീരഭൂമി ഏറിയ പങ്കും സമുദ്രനിരപ്പിൽ നിന്ന് അൽപ്പം മാത്രം ഉയർന്നിരിക്കുന്ന ഭൂപ്രകൃതിയുള്ള കേരളത്തിൽ ഇത് ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

കാലാവസ്ഥാ നിരീക്ഷകർ പറയുന്നതനുസരിച്ച്, ഏപ്രിലിലെ റെക്കോർഡ് ചൂടിനു ശേഷം മേയ് പകുതി വരെയെങ്കിലും സംസ്ഥാനത്ത് ഉഷ്ണ തരംഗം തുടരും. കഠിനമായ ചൂട് കാരണം സൂര്യാഘാതവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളാണ് ഉണ്ടാകുന്നത്.

വെള്ളപ്പൊക്കം മുതൽ വരൾച്ച വരെ രണ്ട് അറ്റങ്ങളിലുള്ള പ്രകൃതി ദുരന്തങ്ങളുടെ ഇടവേളകൾ കുറഞ്ഞു വരാനുള്ള സാധ്യതയാണ് ആഗോള താപനം കാരണം വർധിക്കുന്നത്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ