#എം.ബി. സന്തോഷ്
സ്ഥലസ്ഥാനത്തു കേരള ജല അഥോറിറ്റിയുടെ ആസ്ഥാനത്തോടു ചേർന്ന വാട്ടർ വർക്സ് കോമ്പൗണ്ടിലാണ് "വിവേകം താനേ വരില്ല, അതിന് യത്നിക്കണം' എന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ. "ഈ ലോകം സത്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് കള്ളം പറയരുത്, സത്യം മാത്രം പറയുക' എന്ന് അരുൾ ചെയ്ത ഗുരുദേവൻ.
അവിടെനിന്ന് ആനയറയിലേയ്ക്കു ദൂരം 10 കിലോമീറ്റർ പോലും വരില്ല. അവിടെ, മഹാരാജാസ് ഗാർഡൻസ് റസിഡന്റ്സ് അസോസിയേഷനിലെ 75 വീട്ടുകാർ ജല അഥോറിറ്റിയുടെ അനാസ്ഥയുടെ ഏറ്റവും വലിയ ഇരകളായി മാറിയിരിക്കുകയാണ്. അവരുടെ വീടുകൾക്ക് മുന്നിൽ കൂറ്റൻ ഡ്രെയ്നേജ് പൈപ്പുകൾ കൊണ്ടിട്ടാണ് 4 മാസമായി സഞ്ചാര സ്വാതന്ത്യം തടഞ്ഞത്. ഇതിന്റെ പണികൾ ഇന്ന് പൂർത്തിയാവുമെന്നാണ് ഹൈക്കോടതിയിൽ വാട്ടർ അഥോറിറ്റി അറിയിച്ചത്. എന്നാൽ,പണി പൂർത്തിയാവില്ലെന്നുറപ്പാണ്. അതുകൊണ്ട്, ഇപ്പോൾ കൊണ്ടിട്ട് കൂട്ടിച്ചേർത്ത കൂറ്റൻ പൈപ്പ് മുറിക്കുകയാണ് അഥോറിറ്റി. നാറാണത്ത് ഭ്രാന്തൻ ജീവിച്ചിരുന്നെങ്കിൽ അഥോറിറ്റിയിലെ എൻജിനീയർമാരെ ഗുരുവായി സ്വീകരിച്ച് ദക്ഷിണ നൽകിയേനെ!
ഈ പ്രദേശത്തെ ഒരു വശത്തുള്ള വീട്ടുകാര്‍ക്കാര്‍ക്കും വാഹനങ്ങള്‍ പുറത്തിറക്കാനാകുന്നില്ല. ഇവിടേക്ക് വന്നുകയറുന്ന ഇടറോഡിലുള്ളവരും കുടുങ്ങിയ അവസ്ഥയിലാണ്. പല വാഹനങ്ങളുടെയും ബാറ്ററികള്‍ കേടായി. രോഗങ്ങള്‍ ബാധിച്ച് ആഴ്ച തോറും ആശുപത്രികളില്‍ ചികിത്സയ്ക്കു പൊയ്ക്കൊണ്ടിരുന്നവർക്ക് അതിന് സാധിക്കുന്നില്ല. കൂറ്റന്‍ പൈപ്പ് ചാടിക്കടക്കാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധർക്കും സാധിക്കുമോ?
മാര്‍ച്ച് 15നാണ് ഡ്രെയിനേജ് പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാന്‍ ജല അഥോറിറ്റി കൂറ്റന്‍ പൈപ്പുകള്‍ ഇറക്കിയിട്ടത്. നഗരത്തിലെ പ്രധാന ആശുപത്രികളിലൊന്നായ ലോർഡ്സ് ആശുപത്രി മുതല്‍ ആമയിഴഞ്ചാന്‍ തോടു വരെ 304 മീറ്റര്‍ ദൂരത്തിലാണ് എംഎസ് പൈപ്പുകള്‍ സ്ഥാപിച്ചത്.
പൈപ്പുകള്‍ വലിച്ചു നീക്കാനുള്ള ഹൊറിസോണ്ടല്‍ ഡയറക്റ്റ് ഡ്രില്ലിങ് മെഷീന്റെ മോട്ടോര്‍ തകരാറിലായതിനെ തുടര്‍ന്ന് പണി പാതിവഴിയില്‍ നിലച്ചു. മനുഷ്യാവകാശ കമ്മിഷന് ജൂണ്‍ 21ന് വിഷയത്തില്‍ ഇടപെട്ടു. പൈപ്പുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. പൈപ്പുകള്‍ നീക്കാനുള്ള യന്ത്രം ജൂണ്‍ 30ന് എത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞിരുന്നെങ്കിലും ചെന്നൈയില്‍ നിന്ന് യന്ത്രങ്ങള്‍ എത്താതിരുന്നതോടെ ജനങ്ങള്‍ വീണ്ടും പ്രതിസന്ധിയിലായി.
പൈപ്പുകള്‍ നീക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലോര്‍ഡ്സ് ആശുപത്രി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. 5നു മുമ്പു പൈപ്പുകള്‍ കുഴിയെടുത്ത് മൂടുമെന്ന് വാട്ടര്‍ അഥോറിറ്റി ഹൈക്കോടതിയെ അറിയിച്ചു. അതോടെ സർക്കാർതലത്തിൽ ഇടപെടലുകലുണ്ടായി. അപ്പോഴാണ് അഥോറിറ്റി ദൈവങ്ങൾ കൺതുറന്നത്.
അഥോറിറ്റിയിൽ എൻജിനീയർമാർ മുതൽ ടെക്നിക്കൽ അംഗം വരെ "സാങ്കേതിക കൊണാണ്ടർ'മാരുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. അവിടെ നമ്മുടെ നികുതിപ്പണം കൊണ്ടു വാങ്ങിക്കൂട്ടിയ അത്യാഡംബര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ കണക്കെടുത്താൽ തലചുറ്റും. അതിലൊരു വണ്ടിയിൽ ഈ ടെക്നിക്കൽ അംഗം വരെയുള്ളവർ, ഒരു ജനതയെ 110 ദിവസത്തിലേറെ ബന്ദിയാക്കിയിട്ട് എന്തു ചെയ്തു? ഗുരുദേവൻ പറഞ്ഞ "വിവേകമില്ലായ്മ'യ്ക്ക് മറ്റൊരുദാഹരണത്തിന്റെ ആവശ്യമില്ല. വേറെ എവിടെയെങ്കിലുമായിരുന്നെങ്കിൽ ഇതാവുമായിരുന്നോ അവസ്ഥ? ഈ പൈപ്പ് മുറിച്ചുമാറ്റിയത് എന്ന് പുനഃസ്ഥാപിക്കും എന്നുകൂടി അഥോറിറ്റി പ്രഖ്യാപിക്കണം. കാരണം, ജനത്തിന്റെ നികുതിപ്പണം ഈ കൊണാണ്ടർമാർക്ക് ദീവാളി കുളിക്കാനല്ല.
ജല അഥോറിറ്റി കുടിവെള്ളം മുട്ടിക്കുന്നത് പുതിയ കാര്യമല്ല. വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട്ടിലെ സ്ഥിതി നോക്കൂ. പൈപ്പിടാൻ 3 ലക്ഷം രൂപ ഇല്ലെന്ന ന്യായം പറഞ്ഞ് കുട്ടനാട്ടിലെ നെടുമുടിയിൽ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിക്കുകയാണ് അഥോറിറ്റി. നെടുമുടി നെൽപുരമഠം പ്രദേശത്തെ വാട്ടര്‍ ടാങ്ക് വെറുതെയായി. പുതിയ കുഴൽക്കിണർ കുഴിച്ചെങ്കിലും മോട്ടർ സ്ഥാപിച്ച് പൈപ്പിട്ട് ടാങ്കിലേക്ക് വെള്ളമെത്തിക്കാൻ ഉദ്യോഗസ്ഥര്‍ അനാസ്ഥ കാട്ടുന്നതിനാൽ വെള്ളമെത്തുന്നില്ല. ആനയെ വാങ്ങാം, തോട്ടി വാങ്ങാൻ പണമില്ല എന്നതു തന്നെ കാരണം. ആനയെ വാങ്ങുമ്പോൾ "വിഹിതം' കിട്ടും, തോട്ടിയിലെന്ത് തടയാൻ?!
"ജല അഥോറിറ്റിയിൽ നിലനിൽക്കുന്ന ദുഷ്പ്രവണതയാണ് ലംപ്സം കരാറുകൾ. ഒരു വർക്കിന്റെ ഡിപിആർ ഇല്ലാതെയാണ് ടെൻഡറുകൾക്കുള്ള എസ്റ്റിമേറ്റ് തയാറാക്കുന്നത്. ഇതിലൂടെ ചെയ്യാത്ത ജോലിക്കും പണം കൊടുക്കേണ്ടിവരും. ഇത് പുനഃപരിശോധിക്കണം'- അസോസിയേഷൻ ഒഫ് കേരള വാട്ടർ അഥോറിറ്റി ഓഫിസേഴ്സ് (അക്വ) പ്രസിഡന്റ് ഇ.എസ്. സന്തോഷ് കുമാർ ഒരു പ്രസിദ്ധീകരണത്തിനുള്ള അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയതാണിത്.
കൊച്ചിയും ചുറ്റുമുള്ള പ്രദേശങ്ങളും ജലസമൃദ്ധമാണ്. എന്നാൽ,ആലുവയിൽ നിന്നും കൊച്ചിയിലേക്കു കുടിവെള്ളം എത്തിക്കുന്ന പ്രധാന ലൈനിൽ നിന്നുള്ള വിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് കൊച്ചി നഗരത്തിലും പരിസരങ്ങളിലും ആഴ്ചകളോളം കുടിവെള്ളം മുടങ്ങിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്.
ജല അഥോറിറ്റിക്ക് പിരിഞ്ഞു കിട്ടാനുള്ളത് 1,591.43 കോടി രൂപയാണ്. തദ്ദേശ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളുമായി നൽകാനുള്ളത് 1,200 കോടിയും. ഗാർഹിക, ഗാർഹികേതര കണക്ഷൻ കുടിശിക 235.88 കോടി രൂപയാണ്. ഇതു കേട്ടപ്പോൾ ഒരനുഭവം- സുഹൃത്ത് അഥോറിറ്റി ആസ്ഥാനമായ വെള്ളയമ്പലം പരിധിയിലാണ് താമസിക്കുന്നത്. കുടിവെള്ള ബില്ലടയ്ക്കാൻ 4 തവണ ഈ ഓഫിസിൽ പോയി. ഓരോരോ കാരണം പറഞ്ഞ് ഉദ്യോഗസ്ഥർ തിരിച്ചുവിട്ടു. ഗതികെട്ടാണ് ആ ചങ്ങാതി വിവരം അറിയിച്ചത്. കൈയോടെ, അന്നത്തെ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടിയെ വിളിച്ചു. അതോടെ, ഉപഭോക്താവിനെ നേരിട്ടു വിളിച്ച് വരവേറ്റ് പണം സ്വീകരിച്ചു! അഥോറിറ്റിക്ക് നൽകാനുള്ള പണം കൊടുക്കാനാണ് ഈ പെടാപ്പാട്! അത് എന്തായാലും ഓൺലൈൻ പണമടയ്ക്കലിന് നിമിത്തമായി എന്നത് സന്തോഷം.
കരാറുകാരല്ലാതെ, ജല അഥോറിറ്റിയുമായി ഏതെങ്കിലും കാര്യത്തിന് ഇടപെട്ട ഒരാൾക്ക് നല്ല അനുഭവം പറയാനുണ്ടാവുമോ?അത്തരം അനുഭവങ്ങൾ ഇതുവരെ കേൾക്കാനിടവരാത്തത് പരിമിതിയാണെങ്കിൽ ക്ഷമിക്കണം. എന്തായാലും, "കേരള ജനദ്രോഹ (അഴിമതി) അഥോറിറ്റി' എന്ന് ഈ സ്ഥാപനത്തെ വിളിക്കേണ്ടിവരുന്ന കാലം വിദൂരമല്ല.
തുടങ്ങിയത് ശ്രീനാരായണ ഗുരു വചനത്തിൽ ആയതിനാൽ അതിൽ തന്നെ അവസാനിപ്പിക്കാം: "അഴിമതി ഇല്ലെന്നും നീതി മാത്രമേ നടക്കൂ എന്നും ജനങ്ങള്‍ക്ക് വിശ്വാസം വരണം. അപ്പോള്‍ എല്ലാവരും ഭരണത്തെ അനുകൂലിക്കും'. ജലവിഭവ മന്ത്രി ഉൾപ്പെടെയുള്ളവർ ഇത് ഓർക്കുന്നത് നന്നായിരിക്കും.