പി.ബി. ബിച്ചു
തിരുവനന്തപുരം: അവസാന നിമിഷത്തിലുണ്ടായ ചെറു തകരാർ മൂലം പരാജയപ്പട്ടു പോയ ചന്ദ്രയാൻ 2 ദൗത്യത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് പുതിയ ദൗത്യം വിജയത്തിലേക്ക് കുതിക്കുമ്പോൾ ചന്ദ്രയാൻ മൂന്നിനു പിന്നിലും ജ്വലിച്ച് നിൽക്കുകയാണ് മലയാളിക്കരുത്ത്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ഐഎസ്ആർഒ) നൂറുകണക്കിന് ശാസ്ത്രജ്ഞരുടെയും എൻജിനീയർമാരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഓരോ ദൗത്യവുമെങ്കിലും, ചന്ദ്രയാൻ 3നും മുൻ നിരയിൽ മലയാളികൾ അണിനിരക്കുന്നത് കൊണ്ട് തന്നെ മുൻ ദൗത്യങ്ങളുമായി സമാനതകളേറെയാണ്.
മലയാളിയും ചേർത്തലക്കാരനുമായ എസ്. സോമനാഥാണ് ഐഎസ്ആർഒയുടെ തലവൻ. ഇന്ത്യൻ ബഹിരാകാശ വകുപ്പ് സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കുന്ന ഇദ്ദേഹമാണ് ഇത്തവണ ചാന്ദ്ര ദൗത്യത്തിന്റെ പ്രധാന ബുദ്ധി കേന്ദ്രം. മുമ്പ് റോക്കറ്റ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന പ്രധാന കേന്ദ്രങ്ങളായ വിക്രം സാരാഭായ് സ്പേസ് സെന്റര്‍, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സെന്റര്‍ എന്നിവയുടെ ഡയറക്ടറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
സോമനാഥ് ഐഎസ്ആര്‍ഒ മേധാവിയായി സ്ഥാനമേറ്റതിന് പിന്നാലെയാണ് ചന്ദ്രയാന്‍-3, സൗരദൗത്യമായ ആദിത്യ-എല്‍1, ഗഗന്യാന് തുടങ്ങിയ പദ്ധതികള്‍ക്ക് ശക്തി പ്രാപിച്ചത്. ദൗത്യത്തിൽ നിർണായക സംഭാവനകൾ നൽകുന്ന തുമ്പ വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ നിലവിലെ മേധാവി ഡോ. എസ്. ഉണ്ണിക്കൃഷ്ണൻ നായരും മലയാളിയാണ്. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 എന്ന് ഇന്ന് അറിയപ്പെടുന്ന ജിഎസ്എല്‍വി മാര്‍ക്ക്-3 നിര്‍മ്മിച്ചത് തിരുവനന്തപുരം ജില്ലയിലെ തുമ്പ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിക്രം സാരാഭായി സ്പേസ് സെന്ററിലാണ്.
കൂടാതെ, 2 പ്രധാന പേലോഡുകൾ ചന്ദ്രയാനു സമ്മാനിച്ച സ്പേസ് ഫിസിക്സ് ലബോറട്ടറി ഡയറക്റ്റർ ഡോ. കെ. രാജീവ്, എൽവിഎം 3-എം4 ദൗത്യത്തിന്റെ പ്രോജക്റ്റ് ഡയറക്റ്റർ എസ്. മോഹനകുമാർ, വെഹിക്കിൾ ഡയറക്റ്റർ ബിജു തോമസ് തുടങ്ങിയവരൊക്കെയും മലയാളികളാണ്.
ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള വെല്ലുവിളി നിറഞ്ഞ രണ്ടാമത്തെ ദൗത്യമായ ചന്ദ്രയാൻ-2 അവസാന നിമിഷം പരാജയപ്പെട്ടെങ്കിലും പദ്ധതി യാഥാർഥ്യമാക്കുന്നതിലും ചില കേരളീയ ശാസ്ത്രജ്ഞർ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇന്നത്തെ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് തന്നെയാണ് പ്രധാനി. ചന്ദ്രയാൻ-2 ബഹിരാകാശ പേടകത്തെ ഭൗമ ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ മാർക്ക്-3യുടെ (ജിഎസ്എൽവി എംകെ-3) ചുമതല അന്ന് വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ തലവനായിരുന്ന സോമനാഥിനായിരുന്നു. കൊല്ലം പാരിപ്പള്ളി സ്വദേശിയായ ജെ. ജയപ്രകാശിനായിരുന്നു ജിഎസ്എൽവി എംകെ-3/ ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഡയറക്റ്റർ ചുമതല.
ദൗത്യത്തിന്റെ വെഹിക്കിൾ ഡയറക്റ്റർ പത്തനംതിട്ട വയ്യാറ്റുപുഴ സ്വദേശി രഘുനാഥ പിള്ളയായിരുന്നു. പത്തനംതിട്ട ജില്ലയിലെ മലപ്പള്ളി സ്വദേശി എബ്രഹാം ദൗത്യത്തിന്റെ അസോസിയേറ്റ് വെഹിക്കിൾ ഡയറക്റ്ററായും പ്രവർത്തിച്ചപ്പോൾ അസോസിയേറ്റ് പ്രോജക്റ്റ് ഡയറക്റ്റർ തിരുവനന്തപുരം സ്വദേശി ജി. നാരായണനായിരുന്നു. ഇവർക്കൊപ്പം പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ മറ്റ് മലയാളി സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.
ചന്ദ്രോപരിതലത്തിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയ, 2008ൽ പുറപ്പെട്ട ചന്ദ്രയാൻ ഒന്ന് ദൗത്യത്തിലും ഇത്തവണത്തേതിന് സമാനമായി ഐഎസ്ആർഒ തലപ്പത്ത് മലയാളി തന്നെയായിരുന്നു. തിരുവനന്തപുരം സ്വദേശി ഡോ. ജി. മാധവന് നായരായിരുന്നു അന്നത്തെ ചെയർമാൻ. കൂടാതെ ചന്ദ്രയാൻ–1 പിറവികൊണ്ടതും കൊച്ചിക്കാരനായ ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. കസ്തൂരിരംഗന്റെ ആശയത്തിൽ നിന്നാണ് എന്നതും മലയാളികൾക്ക് ഏറെ അഭിമാനകരമാണ്. ഡോ. എം.ജി.കെ. മേനോൻ, ഡോ. കെ. രാധാകൃഷ്ണൻ തുടങ്ങിയവരും ചെറിയ റോൾ വഹിച്ച നിരവധി മലയാളി ശാസ്ത്രജ്ഞരും അന്ന് രാജ്യത്തിന്റെയാകെ കൈയടി നേടിയിരുന്നു.