ജനശ്രദ്ധയേറിയ ധാരാളം ദേശീയ സമരങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഡൽഹിയിലെ ജന്തർ മന്തറിൽ മറ്റൊരു ജനകീയ സമരം 2024 ഫെബ്രുവരി എട്ട് വ്യാഴാഴ്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, പ്രമുഖ അഭിഭാഷകൻ കപിൽ സിബിൽ, സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡി. രാജ, തമിഴ്നാട് ധന മന്ത്രി തങ്കം തേനരശ് തുടങ്ങിയവരും കേരളത്തിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും സമരത്തിൽ പങ്കു ചേർന്നു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനം നരേന്ദ്രമോദി സർക്കാർ തകർക്കുന്നുവെന്നും, കേരളം ഉൾപ്പെടെ ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ കേന്ദ്രസർക്കാർ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു എന്നുമുള്ള പ്രധാനപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സമരത്തിന്റെ തലേദിവസം ഫെബ്രുവരി 7 ബുധനാഴ്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഇതേ കാര്യങ്ങൾ ഉയർത്തി ഒരു സമരം നടക്കുകയുണ്ടായി. എന്നാൽ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ സമരം കേരളത്തിന്റേതായിരുന്നു. കേരളത്തിന്റെ ആവശ്യങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ നിലപാട്. പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിലോ പുറത്തോ കേരളത്തിനെതിരായി ഒരു തുറന്ന സമീപനം എടുത്തില്ലെങ്കിലും ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ തുടങ്ങിയ കേന്ദ്രമന്ത്രിമാരും വി. മുരളീധരൻ, കെ. സുരേന്ദ്രൻ തുടങ്ങിയ കേരള ബിജെപി നേതാക്കളും കേരളത്തിന്റെ ആരോപണങ്ങൾ തിരസ്കരിക്കുകയും പുച്ഛിച്ചുതള്ളുകയുമാണു ണ്ടായത്.
ആരാണ് ശരി തെറ്റ് എന്ന് നിർണയിക്കുന്നതിന് പകരം ജനങ്ങൾക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കേണ്ട ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുണ്ട്. കേരളത്തിന്റെ പ്രശ്നപരിഹാരത്തിനായി പല മാർഗങ്ങളിലൂടെ കേരളം കടമെടുക്കുമ്പോൾ പല മാനദണ്ഡങ്ങളുപയോഗിച്ച് ഈ കടമെടുപ്പിന് തടയിടുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.
പെൻഷൻ കൊടുക്കാനുള്ള കടമെടുക്കലും വിവിധ പദ്ധതികൾ നടപ്പാക്കാനുള്ള കിഫ്ബി കടമെടുക്കലും ഉൾപ്പെടെ കേരളത്തിന്റെ കടമെടുപ്പ് പദ്ധതികളുടെ ബാധ്യത മുൻകൂർ പ്രാബല്യത്തോടു കൂടി കേന്ദ്രം കേരളത്തിന്റെ മേൽ അടിച്ചേൽപ്പിക്കുകയാണ്. ആരോഗ്യരംഗത്തും കുടുംബാസൂത്രണ രംഗത്തും വിദ്യാഭ്യാസ മേഖലയിലും കേരളം മറ്റു പല സംസ്ഥാനങ്ങളെക്കാൾ കവച്ചുവച്ച് മുന്നോട്ടുപോകുന്നത് ഒരു ശിക്ഷ ആയിട്ടാണ് ഇപ്പോൾ കേന്ദ്രം കാണുന്നത്.
കേന്ദ്രം മറ്റെല്ലാ സംസ്ഥാനങ്ങൾക്കും എയിംസ് അനുവദിച്ചു. എന്നാൽ, കേരളം കോഴിക്കോട്ട് 200 ഏക്കർ സ്ഥലം ഏറ്റെടുത്ത് കേന്ദ്ര അനുമതിക്കായി തയാറെടുത്ത് നിൽക്കുമ്പോൾ എയിംസിനെക്കുറിച്ച് ഒരക്ഷരം കേന്ദ്രം മിണ്ടുന്നില്ല. കേരളത്തിന് ഒരു അതിവേഗ റെയ്ൽപാത ആവശ്യമാണെന്ന് മാത്രമല്ല വന്ദേ ഭാരത് ട്രെയ്നുകൾ ഏറ്റവും വിജയപ്രദമായി ഓടിക്കുന്നത് കേരളത്തിലാണ്. ഈ പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഒരുപോലെ പങ്കാളിത്തമുള്ള സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് സംസ്ഥാനം നൽകിയിട്ടുള്ള വിശദമായ റിപ്പോർട്ടിൻമേൽ കേന്ദ്രം ഇതുവരെയും അഭിപ്രായം വ്യക്തമാക്കിയിട്ടില്ല. ജിഎസ്ടി നിയമപ്രകാരം 60% കേന്ദ്രത്തിനും 40% സംസ്ഥാനങ്ങൾക്കുമാണ് വീതം വയ്ക്കേണ്ടത്. എന്നാൽ, ആ വിഹിതം ഇതുവരെയും കേരളത്തിന് ഗുണകരമായി മാറിയിട്ടില്ല. സംസ്ഥാന സാമൂഹ്യ ക്ഷേമ സുരക്ഷാ പദ്ധതി വോട്ട് തേടാനുള്ള മാർഗ്ഗമാണെന്നാണ്ണ് കേന്ദ്രത്തിന്റെ മറ്റൊരു ആക്ഷേപം.
കേരളം അനാവശ്യ ചെലവുകൾ കുറയ്ക്കണം എന്നതിൽ തർക്കമില്ല. മറ്റുള്ള സംസ്ഥാനങ്ങൾ വിജയപ്രദമായി നടപ്പാക്കുന്ന പദ്ധതികൾ കേരളം കണ്ടില്ലെന്നു നടിക്കരുത്. കെഎസ്ആർടിസി, ഇലക്ട്രിസിറ്റി ബോർഡ് തുടങ്ങിയ ബോർഡുകൾ കാര്യക്ഷമമാക്കണം. വിലകൂടിയ വൈദ്യുതി വാങ്ങുന്നതിന് പകരം ഇവിടെ തന്നെ വിലകുറഞ്ഞ വൈദ്യുതി ഉത്പാദിപ്പിക്കാവുന്നതാണ്. ഇന്ത്യയിലെ ഒൻപത് സംസ്ഥാനങ്ങൾ പമ്പ്ഡ് ഹൈഡ്രോ സ്റ്റോറേജ് സംവിധാനത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കുമ്പോൾ കേരളം ഉറങ്ങിക്കിടക്കുകയാണ്. വൈദ്യുതി ഉത്പാദിപ്പിച്ച് പുറത്തു കളയുന്ന വെള്ളം ജല സംഭരണയിലെത്തിച്ച് വീണ്ടും വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംവിധാനമാണിത്. എന്നാൽ അതിനുമുതിരാതെ യൂണിറ്റിന് പത്തു രൂപ വില കൊടുത്ത് അന്യ സംസ്ഥാനത്തുനിന്ന് വൈദ്യുതി വാങ്ങിക്കുകയാണ് കെഎസ്ഇബി ചെയ്യുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള നാടാണ് കേരളം.
കർണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും മുംബൈ മഹാനഗരവും വലിയ സാമ്പത്തിക ബാധ്യത വരുത്താതെ വളരെ ഫലപ്രദമായി പൊതുയാത്ര സൗകര്യങ്ങൾ നടത്തുന്നുണ്ട്. എന്നാൽ കേരളത്തിലെ ഇടതുപക്ഷ യൂണിയനുകളുടെ ആധിപത്യം ഇതിനെല്ലാം വിലങ്ങുതടിയാവുന്നു.
സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർക്ക് പെൻഷൻ ഉൾപ്പെടെ പദ്ധതികൾക്ക് സഹായം എത്തിക്കേണ്ടതാണ്. എന്നാൽ ഈ പെൻഷൻ പദ്ധതികളെല്ലാം സർക്കാരിന്റെ തോളത്തോ അവസാനം ജനങ്ങളുടെ തലയിലോ ആവരുത്. അർഹരായവർക്കായിരിക്കണം പെൻഷൻ നൽകേണ്ടത്.
മുഖ്യമന്ത്രിയും, മന്ത്രിമാരും, ഉദ്യോഗസ്ഥരും ചെലവ് ചുരുക്കുന്ന സംവിധാനമാണ് ആദ്യം ഉണ്ടാകേണ്ടത്. അതിന് തുടക്കക്കാരൻ മുഖ്യമന്ത്രി തന്നെയാവണം എന്നാണ് ജോത്സ്യന്റെ അഭിപ്രായം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തീചൂളയിൽ വളർന്ന മുഖ്യമന്ത്രിക്ക് വിമർശനങ്ങൾ ഏൽക്കില്ലെന്നറിയാം. ഉദ്യോഗസ്ഥരുടെ അഭിപ്രായം കേട്ട് വലിയൊരു വാഹന വ്യൂഹവുമായി യാത്ര ചെയ്യേണ്ട ആവശ്യം മുഖ്യമന്ത്രിക്കില്ല. ഈ യാത്ര കണ്ട്, പൊതുസമൂഹത്തിന്റെ നെറ്റി ചുളിയുന്നത് അദ്ദേഹം കാണേണ്ടതാണ്. വ്യക്തിപരമായി മുഖ്യമന്ത്രിയോട് ആരും എതിരല്ല. അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയിലും ആർക്കും എതിർപ്പില്ല. പക്ഷേ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്താൻ അമിത സുരക്ഷ നൽകുന്നത് ഭൂഷണമല്ല. മുഖ്യമന്ത്രിയെ സഹായിക്കാൻ കുട്ടി സഖാക്കൾ കുറുവടി എടുക്കേണ്ട ആവശ്യവുമില്ലെന്നാണ് ജോത്സ്യന് പറയാനുള്ളത്.