#ധർമേന്ദ്ര പ്രധാന്, കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യവികസന മന്ത്രി
ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയര്‍ന്ന സമയത്താണ് ഇക്കഴിഞ്ഞ നാളുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദര്‍ശിച്ചത്. തന്ത്രപരമായ ഇടപെടല്‍ ഊട്ടിയുറപ്പിച്ച്, പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചേർന്ന് ഐഐടി ഡല്‍ഹിയുടെ ക്യാംപസ് അബുദാബിയില്‍ വിഭാവനം ചെയ്തിരുന്നു. റെക്കോര്‍ഡ് സമയത്തിനുള്ളില്‍ തീരുമാനം യാഥാർഥ്യമാക്കിയത് ഇരുരാജ്യങ്ങളുടെയും നേതൃത്വത്തിന്റെ പൊതുവായ കാഴ്ചപ്പാടിനെയും മുന്‍ഗണനകളെയും സാക്ഷ്യപ്പെടുത്തുന്നു.
നവ ഇന്ത്യയുടെ നൂതനാശയങ്ങളുടെയും വൈദഗ്ധ്യത്തിന്റെയും മാതൃകയായ യുഎഇയിലെ ഡല്‍ഹി ഐഐടിയുടെ ക്യാംപസ് വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യ- യുഎഇ സൗഹൃദത്തിന്റെ സൗധമായി വര്‍ത്തിക്കും. വിദ്യാഭ്യാസ മികവ്, നവീകരണം, വിജ്ഞാന വിനിമയം, മാനവ മൂലധനത്തിലെ നിക്ഷേപം എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ഇരുരാജ്യങ്ങളും പങ്കിടുന്ന കാഴ്ചപ്പാടാണ് ഇതു പ്രതിഫലിപ്പിക്കുന്നത്. പരസ്പര അഭിവൃദ്ധിക്കും ആഗോള നന്മയ്ക്കുമായി അറിവിന്റെ ശക്തി പ്രയോജനപ്പെടുത്തുന്നതിന് ഇതു പുതിയ മാതൃക സ്ഥാപിക്കുമെന്നതില്‍ സംശയമില്ല.
പുനരാവൃത്തി
പുതിയ വിദ്യാഭ്യാസ നയത്തില്‍ വിഭാവനം ചെയ്തിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്തര്ദേശീയവത്കരണത്തിന്റെ വികസിക്കുന്ന മാതൃകയെയാണു ഡല്‍ഹി ഐഐടിയുടെ അന്താരാഷ്ട്ര ക്യാംപസ് സൂചിപ്പിക്കുന്നത്. ഐഐടികളുടെ അന്താരാഷ്ട്ര ക്യാംപസുകള്‍ വിഭാവനം ചെയ്യുന്നതിനായി തുടക്കത്തില്‍ രൂപവൽക്കരിച്ച രാധാകൃഷ്ണന് സമിതിയുടെ തന്ത്രപരമായ ശുപാര്‍ശകള്‍, പ്രശസ്തിയില്‍ മാത്രമല്ല സാന്നിധ്യത്തിലും ആഗോളതലത്തില്‍ വിശാലമായ അന്താരാഷ്ട്ര പാദമുദ്ര വിഭാവനം ചെയ്യുന്നതിന് ഐഐടി ഡല്‍ഹി, ഐഐടി മദ്രാസ് (സാന്സിബാറില് ഒരു ക്യാംപസുണ്ട്) പോലുള്ള സ്ഥാപനങ്ങള്‍ക്കുള്ള പങ്കിലേക്കു വിരല്‍ ചൂണ്ടുന്നു.
ഉഭയകക്ഷിപ്രതിബദ്ധത സ്ഥാപിക്കുകയും വിശ്വാസയോഗ്യവും സമയോചിതവുമായ നടപടികളിലൂടെ അതു നിറവേറ്റുകയും ചെയ്യുന്നത്, സൗഹൃദരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഇടപെടലിന്റെ മുഖമുദ്രയായി തുടരുന്നു. ഐഐടി ഡല്‍ഹി - അബുദാബി ക്യാംപസ് റെക്കോർഡ് സമയത്തിലൂടെ പൂര്‍ത്തിയാക്കാനായതു വെളിവാക്കുന്നത് ഇന്ത്യാഗവണ്മെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും അബുദാബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പിന്റെയും (അഡെക്) പരിശ്രമത്തിന്റെ ആകര്‍ഷകമായ സമന്വയമാണ്. 2022ന്റെ തുടക്കത്തില്‍ ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ തമ്മിലുള്ള കരാറിൽ തുടങ്ങി, 2023 ജൂലൈ 15നു ധാരണാപത്രം ഒപ്പിട്ടതുമുതൽ ക്യാംപസ് പൂര്‍ത്തിയാക്കി 2024 ജനുവരി 29ന് ആദ്യ ബാച്ച് വിദ്യാർഥികളുടെ ക്ലാസ് ആരംഭിച്ചതു വരെ, വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വളരെ ദൂരം സഞ്ചരിച്ച ഇന്ത്യ- യുഎഇ ഉഭയകക്ഷി ബന്ധത്തില്‍ ശ്രദ്ധേയമായ സൗഹാര്‍ദത്തിന് ഉദാഹരണമാണ് ഐഐടി ഡല്‍ഹി- അബുദാബി.
പല തരത്തിൽ, ഇതൊരു പുനരാവൃത്തിയാണ്. ചരിത്രപരമായി, ഇന്ത്യ വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവത്കരണത്തിനു തുടക്കമിട്ടതു "താമസിച്ചു പഠിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യ സർവകലാശാല' യായ നളന്ദ സര്‍വകലാശാലയിലൂടെയാണ്. നിരവധി രാജ്യങ്ങളില്‍നിന്നുള്ള പ്രശസ്ത പണ്ഡിതര്‍ ഇന്ത്യയില്‍വന്ന് അവിടെ പഠിച്ചു. ഐഐടികള്‍ ഇന്നു തങ്ങളുടെ പെരുമ അതിര്‍ത്തികള്‍ക്കപ്പുറത്തേക്കു കൊണ്ടുപോയി രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്യുന്നു.
വിദ്യാഭ്യാസമികവും യഥാർഥ പ്രസക്തിയും
അക്കാദമിക മികവിനോടുള്ള ഐഐടി ഡല്‍ഹിയുടെ പ്രതിബദ്ധത നിലകൊള്ളുന്നത് അബുദാബി ക്യാംപസിന്റെ സവിശേഷതകളിലാണ്. സ്ഥാപനത്തിന്റെ പാഠ്യപദ്ധതി പ്രദേശത്തിന്റെ സവിശേഷമായ ആവശ്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുസൃതമായി സൂക്ഷ്മമായി യോജിപ്പിച്ചു ക്രമീകരിച്ചിരിക്കുന്നു. ബിരുദതലത്തിലും അതിനുമുമ്പുമുള്ള അധ്യാപനത്തിലും ഗവേഷണത്തിലും ഐഐടി ഡല്‍ഹിയുടെ സമാനതകളില്ലാത്ത അനുഭവം പ്രയോജനപ്പെടുത്തി, ലോകോത്തര ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്കുന്നതിനു മാത്രമല്ല, അവ വൈവിധ്യവൽക്കരിക്കാനും നൂതനവും പ്രാദേശികാധിഷ്ഠിതവുമായ പദ്ധതികളുടെ കേന്ദ്രമായി മാറാനും അബുദാബി ക്യാംപസ് ശ്രമിക്കുന്നു.
ഉദ്ഘാടന വിദ്യാഭ്യാസപരിപാടിയായ "ഊർജ പരിവർത്തനത്തിലും സുസ്ഥിരതയിലുമുള്ള സാങ്കേതിക ശാസ്ത്ര ബിരുദാനന്തര ബിരുദം' , സ്ഥാപനത്തിന്റെ മുന്നോട്ടുള്ള ചിന്താരീതിയെ പ്രതിനിധാനം ചെയ്യുന്നു. കാലാവസ്ഥയെയും സുസ്ഥിരതാ വെല്ലുവിളികളെയും അഭിമുഖീകരിക്കുന്നതില്‍ സംശുദ്ധ ഊര്ജപരിവര്ത്തനങ്ങളുടെ നിര്‍ണായക പങ്കു തിരിച്ചറിഞ്ഞ്, ഈ പരിവര്‍ത്തനത്തെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ മുൻനിരയിലെത്താൻ വിദ്യാര്‍ഥികളെ തയ്യാറാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. പരിവര്‍ത്തന നേതൃത്വം, നൂതനാശയ പ്രക്രിയകള്‍, ഊര്‍ജ- സുസ്ഥിരത പരസ്പര ബന്ധങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ധാരണയുമായി സാങ്കേതികപരിജ്ഞാനം സമന്വയിപ്പിക്കുന്ന വിഷയവൈവിധ്യപരമായ സമീപനത്തിനു പാഠ്യപദ്ധതി ഊന്നല്‍ നല്കുന്നു. 2023 യുഎഇ സുസ്ഥിരതാ വര്‍ഷമായി ആഘോഷിക്കുകയും ദുബായില്‍ ചരിത്രപരമായ സിഒപി 28 സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുകയും ചെയ്തതിനു തൊട്ടു പിന്നാലെയാണ് ഈ പരിപാടിയുടെ സമാരംഭം. പുനരുല്‍പ്പാദക ഊർജത്തിലേക്കും ഊര്‍ജ പരിവര്‍ത്തനത്തിലേക്കും പുനഃക്രമീകരിക്കാന്‍ ശ്രമിക്കുന്ന അബുദാബിയിലെ പ്രധാന എണ്ണ- വാതക കമ്പനിയായ അഡ്നോക്കാണ് (ADNOC) ഈ പരിപാടിയിലെ ഭൂരിഭാഗം വിദ്യാർഥികളെയും പിന്തുണയ്ക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയുമായുള്ള ഈ വ്യവസായസംഗമം ഈ പുതിയ സ്ഥാപനത്തിന്റെ ഭാവിക്കു ശുഭപ്രതീക്ഷയേകുന്നു.
ഐഐടി ഡല്‍ഹി- അബുദാബിയിലെ ക്ലാസ് മുറികളിലേക്കു കാലെടുത്തു വയ്ക്കുന്ന ആദ്യ ബാച്ച് വിദ്യാർഥികള്‍ അത്യാധുനിക വിജ്ഞാനത്തിന്റെ സ്വീകര്‍ത്താക്കളായി മാറും. നിർമിത ബുദ്ധി, ഡാറ്റ അനലിറ്റിക്സ്, ഊര്‍ജവും സുസ്ഥിരതയും, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഐഐടി ഡല്‍ഹി - അബുദാബി ക്യാംപസ് പദ്ധതിയിടുന്നു. അതിവേഗം ഉയര്‍ന്നുവരുന്ന ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ആതിഥേയ രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി ഗവേഷണ കാര്യപരിപാടി ക്രമീകരിക്കും.
ഗുണനിലവാരം ഉറപ്പാക്കലും മാനദണ്ഡങ്ങളും
രാധാകൃഷ്ണൻ സമിതി ഉയർത്തിക്കാട്ടിയ മറ്റൊരു ആധാരശിലയായ ഗുണനിലവാരം ഉറപ്പാക്കൽ ഐഐടി ഡൽഹി- അബുദാബിയുടെ ധർമചിന്തയിൽ ഉൾച്ചേർത്തതാണ്. ഔദ്യോഗിക അംഗീകാരം, ആനുകാലിക പാഠ്യപദ്ധതി അവലോകനങ്ങൾ, സ്ഥാപനപരമായ വിലയിരുത്തലുകൾ എന്നിവ സാധാരണ ഔദ്യോഗിക സമ്പ്രദായങ്ങളായി കണക്കാക്കില്ല; മറിച്ച്, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഏറ്റവും ഉയർന്ന ആഗോള മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള സംവിധാനങ്ങളായി കണക്കാക്കും.
ഗുണനിലവാരനിർണയ പരീക്ഷകൾ, വിദ്യാഭ്യാസ പുരോഗതി, ഇന്റേൺഷിപ്പുകൾ, ഉദ്യോഗ നിയമനങ്ങൾ എന്നിവയിലൂടെ വിദ്യാർഥികളുടെ പ്രവേശന ഗുണനിലവാരം മാനദണ്ഡമാക്കുന്നതു മികവിന്റെ പ്രതീക്ഷകൾ നിറവേറ്റുക മാത്രമല്ല, മികച്ച അളവിൽ അവ മറികടക്കുകയും ചെയ്യുന്ന ബിരുദധാരികളെ സൃഷ്ടിക്കുന്നതിനുള്ള സ്ഥാപനപരമായ പ്രതിബദ്ധതയ്ക്ക് അനുസൃതമാണ്.
മാറുന്ന ലോകത്തിനായുള്ള പുതിയ പങ്കാളിത്തങ്ങൾ
ഈ പുതിയ ക്യാംപസിനായുളള ഇടമെന്നതിനും അപ്പുറമാണ് യുഎഇയുടെ ഊർജസ്വലമായ തലസ്ഥാനമായ അബുദാബി. വിദ്യാഭ്യാസത്തിന്റെയും നവീകരണത്തിന്റെയും ഈ ധീരമായ സംരംഭത്തിൽ ഇതു പൂർണ സഹകാരിയും പങ്കാളിയുമാണ്. ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്രമായ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ലക്ഷ്യത്തിനും സമീപനത്തിനും അനുസൃതമാണു തടസരഹിതവും ഉത്പാദനക്ഷമവുമായ ഇത്തരമൊരു സംയുക്ത ശ്രമം.
ഈ ക്യാംപസിൽ പ്രതീക്ഷിക്കുന്ന സംസ്കാരങ്ങളുടെയും ആശയങ്ങളുടെയും കാഴ്ചപ്പാടുകളുടെയും കൂടിച്ചേരൽ നമ്മുടെ രണ്ടു ജനതകൾ തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തിനു കരുത്തു പകരുന്നതിൽ നിർണായകമാകും. ഉദാഹരണത്തിന്, ബിരുദ പരിപാടികളിൽ എമിറേറ്റ്സിൽ നിന്നുള്ള വിദ്യാർഥികൾക്കും മറ്റ് അന്താരാഷ്ട്ര വിദ്യാർഥികൾക്കുമൊപ്പം ഇന്ത്യൻ വിദ്യാർഥികളും ഉണ്ടായിരിക്കുമെന്നു വിഭാവനം ചെയ്യുന്നു. അതുപോലെ, അബുദാബി ക്യാംപസിൽ ലോകോത്തര അധ്യാപന- ഗവേഷണ പരിപാടികൾ വികസിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഡൽഹി ക്യാംപസിൽ നിന്നുള്ള ഫാക്കൽറ്റികളുമായി ചേർന്നു പ്രവർത്തിക്കുന്ന, യുഎഇയിൽ നിന്നും അന്താരാഷ്ട്ര തലത്തിൽ നിന്നുമുള്ള അധ്യാപകരെയും മറ്റു ജീവനക്കാരെയും നിയമിക്കുമെന്നും ഐഐടി ഡൽഹി പ്രതീക്ഷിക്കുന്നു.
മുന്നോട്ടു നോക്കുമ്പോൾ
അബുദാബിയിൽ ഐഐടി ഡൽഹി ക്യാംപസ് സ്ഥാപിക്കുന്നതിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള പങ്കാളിത്തം വാഗ്ദാനങ്ങളും സാധ്യതകളും നിറഞ്ഞതാണ്. ഇരുരാജ്യങ്ങളും രണ്ടു ജനതയും തമ്മിലുള്ള വലിയ പങ്കാളിത്തത്തിന്റെ കോട്ടയാകും ഇത്. ലോകത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര അക്കാദമിക സംയുക്തസംരംഭങ്ങൾക്കായി വിദ്യാർഥികളെയും ഗവേഷകരെയും പരിശീലിപ്പിക്കുന്നതിലൂടെ ഇത് ഇരുരാജ്യങ്ങൾക്കുമപ്പുറത്തേക്കു മൂല്യം വർധിപ്പിക്കും.
ഐഐടി- ഡൽഹി ആഗോളതലത്തിലുള്ള പാദമുദ്രകൾ മെച്ചപ്പെടുത്തുന്നതു തുടരുമ്പോൾ, അതിന്റെ ലക്ഷ്യസ്ഥാനം ഭൂപടത്തിലെ ഒരു ബിന്ദുവല്ല; മറിച്ച്, ആഗോളതലത്തിലെ കൂട്ടായ അഭിവൃദ്ധിക്കായുള്ള അറിവിന്റെ പങ്കുവയ്ക്കപ്പെടുന്ന കാഴ്ചപ്പാടാണ്. ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങൾ വളർന്നിരിക്കുന്നു; "വസുധൈവ കുടുംബകം' എന്ന തത്വചിന്തയ്ക്ക് അനുസൃതമായി "വിശ്വമിത്രം' എന്ന ഇന്ത്യയുടെ പ്രതിച്ഛായ ഉറപ്പിക്കുന്നതിനുള്ള ആഗോള സ്വാധീനം വർധിപ്പിക്കുന്നതിലാണ് അവർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.