'നീയല്ലോ ബലാൽ ശൈവചാപം ഖണ്ഡിച്ചതെന്റെ
കൈയിലുണ്ടൊരു ചാപം, വൈഷ്ണവം മഹാസാരം
ക്ഷത്രിയകുലജാതനാകിൽ നീയിതുകൊണ്ടു
സത്വരം പ്രയോഗിക്കിൽ നിന്നോടു യുദ്ധംചെയ്വൻ
അല്ലായ്കിൽ കൂട്ടത്തോടെ സംഹരിച്ചീടുന്നതു-
ണ്ടില്ല സന്ദേഹമെനിക്കെന്നതു ധരിച്ചാലും.
ക്ഷത്രിയകുലാന്തകൻ ഞാനെന്നതറിഞ്ഞീലേ?
ശത്രുത്വം നമ്മിൽ പണ്ടു പണ്ടേയുണ്ടെന്നോർക്ക നീ'.
രൗദ്രരസമാണ് ഈ രംഗത്ത് ഉപയുക്തമാക്കിയിരിക്കുന്നത്. അന്യരുടെ അവിനയം, അപരാധം, അവരിൽ നിന്നുണ്ടാവുന്ന അപമാനം, അപകാരം എന്നിവയാൽ മനസിനുണ്ടാകുന്ന വിക്ഷോഭമാണ് ക്രോധം. അതിന്റെ പ്രകർഷണമാണ് രൗദ്രം. ആശ്രയത്തിന്റെ ഭാഷണവും ചേഷ്ടകളും കൊണ്ട് രൗദ്രവും പ്രതീകമാവും രുദ്രരസത്തിൽ. കാവ്യരസത്തിൽപ്പെട്ടതാണ് ക്രോധവും.
പരക്കെ അംഗീകാരം നേടിക്കഴിഞ്ഞ സ്ഥായിഭാവങ്ങൾക്ക് ഉത്തേജനം ലഭിക്കുമ്പോൾ അവയിലോരോന്നും ഓരോ രസമായി പരിണമിക്കും. ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അത്ഭുതം എന്നിങ്ങനെ ഭരതമുനി പറഞ്ഞ എട്ടും പാശ്ചാത്യ നിർവചനമായ ശാന്തവും ചേർന്നതാണ് രസങ്ങൾ. ഇത് നാട്യത്തിൽ മാത്രമല്ല സാഹിത്യത്തിലും പൂർവകാലം മുതലേ ഉപയോഗപ്പെടുത്തിവരുന്നു. വിയോഗത്തിനെ പൂർവരാഗം, മാനം, പ്രവാസം എന്നിങ്ങനെ തിരിച്ചിരിക്കുന്നതു പോലെ പലതിനും ഉപവിഭാഗങ്ങളുമുണ്ട്.
ഇവിടെ, ശൈവചാപം ഖണ്ഡിച്ച രാമനോട് എതിരിടാൻ ക്രുദ്ധനായി വരുന്ന ഭാർഗവ രാമനെയാണ് രൗദ്രരസത്തിൽ കവി അവതരിപ്പിക്കുന്നത്. ആ വരവും തുടർന്നുള്ള ഉദ്ധത ഭാഷണവും രൗദ്രരസം വ്യഞ്ജിപ്പിക്കുന്നു.
"നീ ശൈവചാപം മുറിച്ചെന്നെല്ലാം കേൾക്കുന്നുണ്ടല്ലോ? എന്റെ കൈയ്യിൽ വൈഷ്ണവ ധനുസ് ഉണ്ട്. ഇതു കുലച്ചാൽ നിന്നോട് ഞാൻ യുദ്ധം ചെയ്യാം. അല്ലെങ്കിൽ കൂട്ടത്തോടെ സംഹരിക്കും. ഞാൻ ക്ഷത്രിയാന്തകനാണെന്ന് നീ കേട്ടിട്ടില്ലേ? അതിനാൽ നമ്മൾ തമ്മിൽ ശത്രുത്വം പണ്ടേയുണ്ട് '.
സ്വയംവരാനന്തരം അയോധ്യയിലേക്ക് തിരിച്ച ആ സംഘത്തെ തടഞ്ഞ്, രാമനോടായി പരശുരാമൻ ഇപ്രകാരം പറഞ്ഞതുകേട്ട് ഭൂമിയും കാടും മലകളും വിറച്ചുവെന്നും സമുദ്രം കലങ്ങി മറിഞ്ഞുവെന്നും മറ്റും കവി അതിശയോക്തി പ്രകടിപ്പിക്കുന്നു.
ശത്രു, ദുരാചാരി, അവിനീതൻ, അപരാധി മുതലായവരാണ് ആലംബനവിഭാവമായിട്ടുള്ളത്. എതിരാളിയുടെ അപരാധം, താത്കാലിക ചേഷ്ടകൾ, ഗർവോക്തികൾ എന്നിവ ഉദ്ദീപ്തന വിഭാവങ്ങളാണ്. കണ്ണു ചുവക്കുക, പുരികം വളയുക, പല്ലിറുമ്മുക, പരുഷമായി സംസാരിക്കുക, ആയുധമെടുക്കുക , ഗർജിക്കുക മുതലായവ ആംഗികാഭാവങ്ങളും, സ്വേദം ,കമ്പം , രോമാഞ്ചം എന്നിവ സാത്വികാനുഭാവങ്ങളായും വർത്തിക്കുന്നു. അമർഷം, മോഹം, മദം, ഉഗ്രത, സ്മൃതി, ആവേഗം, ഗർവം, ചാപല്യം എന്നിവ സഞ്ചാരിഭാവങ്ങളായി ഈ രംഗത്തെ കൊഴുപ്പിക്കുന്നു.
വിവാഹാന്തരം അയോധ്യയിലേക്കുള്ള യാത്രാ മദ്ധ്യേ എതിരെ പരശുരാമൻ വന്നുഭാവം പകർന്നത് കണ്ട് ദശരഥ മഹാരാജാവും വസിഷ്ഠമുനിയും മറ്റും വിഷണ്ണരായ സമയത്ത് രാമൻ ജമദഗ്നീപുത്രനോടായി പറയുന്നു.
"ചൊല്ലെഴും മഹാനുഭാവന്മാരാം പ്രൗഢാത്മാക്കൾ
വല്ലാതെ ബാലന്മാരോടിങ്ങനെ തുടങ്ങിയാൽ
ആശ്രയമവർക്കെന്തോന്നുള്ളതു തപോനിധേ'.
ഇത്തരത്തിൽ രാമന്റെ ഓരോ വാക്കിലും വിനയവും താഴ്മയും പ്രതിഫലിക്കുന്നു.
ഞാനൊഴിഞ്ഞുണ്ടോ എന്നാണ് ഭാർഗവരാമന്റെ ഗർവം നിറഞ്ഞ ചോദ്യം. എന്നാൽ രാമന്റെ പ്രതികരണത്തിൽ, ""അങ്ങയെപ്പോലുള്ള മഹാന്മാർ ഇങ്ങനെയുള്ള ബാലന്മാരോട് കോപിച്ചാൽ അവർക്ക് ആരാണാശ്രയം? ക്ഷത്രിയ കുലത്തിൽ ജനിച്ചു പോയെങ്കിലും അസ്ത്ര ശസ്ത്രങ്ങൾ അറിയുകയുമില്ല. ശത്രുമിത്രദാസനെന്ന ഭേദവും, എനിക്ക് ശത്രുവിനെ സംഹരിക്കാനുള്ള കഴിവുമില്ല. അങ്ങയുടെ വാക്കുകളെ ധിക്കരിക്കാനാവുകയുമില്ല. അതിനാൽ വില്ലു തന്നാലും, ഞാൻ എനിക്കാവുമെങ്കിൽ കുലയ്ക്കാം. കുലയ്ക്കാനായില്ലെങ്കിൽ അങ്ങേയ്ക്ക് എന്നോട് കോപവുമരുത്. കോപമുണ്ടായാൽ കുലാശ്രമ ധർമം എങ്ങനെയാണ് പാലിക്കാനാവുക?'' എന്നും മറ്റും പറഞ്ഞ് മുനിയുടെ ക്രോധമറ്റാനായി രാമൻ ശ്രമിക്കുന്നു. കോപമാർക്കും നന്നല്ല എന്നാണ് ഈ പ്രകരണത്തിലെ ധ്വനി. നമ്മോട് കോപിക്കുന്നവരോട് നമ്മളും കോപിച്ചാൽ അവസ്ഥ മോശമാവും എന്ന് ശ്രീരാമചന്ദ്രൻ ഉദാഹരിക്കുകയാണ്. ബലമുളളവന് ക്ഷമ ആഭരണമാണ്. ക്ഷമയില്ലെങ്കിൽ ആ ബലം നന്മയ്ക്കുപകരം ദോഷമായി ഭവിക്കും.
ഭാർഗവരാമൻ ആവശ്യപ്പെട്ടതു പ്രകാരം രാമൻ വൈഷ്ണവ ചാപം വാങ്ങി ഞാൺ തൊടുത്തു. ആ സമയം ഭാർഗവരാമൻ തന്റെ പൂർവവൃത്താന്തം പറഞ്ഞ് ശ്രീരാമനെ സ്തുതിക്കുന്നു.
ബാലകാണ്ഡത്തിൽ രാജകുമാരന്മാരുടെ ജനനവും യാഗരക്ഷയും താടകാനിഹനവും അഹല്യാ പ്രാപ്തിയും സീതാപരിണയവുമാണ് കവി വർണിക്കുന്നത്. കൂടാതെ മുൻപറഞ്ഞതു പോലെ സ്തുതിയ്ക്കൊടുവിൽ പരശുരാമൻ മനുഷ്യാവതാരം ചെയ്ത ശ്രീരാമനെ പൂർണതയിൽ എത്തിക്കുന്നതിന് തന്റെ തേജസ് ദാനം ചെയ്യുന്നതായും നാമറിയുന്നു.
വിഘ്നമൊഴിഞ്ഞ് ശ്രീരാമപ്രഭാവം ഒരിക്കൽക്കൂടി വ്യക്തമായതിന്റെ ആമോദാതിശയത്തിൽ ആറാടി ആ രാജകീയ സംഘം അയോധ്യ ലക്ഷ്യമാക്കി പ്രയാണം തുടർന്നു. അവർ അയോധ്യയിലെത്തി. ദശരഥ മഹാരാജാവ് തന്റെ പുത്രന്മാർ സഭാര്യരായിത്തീർന്നതിലും അവരുടെ ഗുണഗണങ്ങളിലും ആനന്ദിച്ചു. ആ സമയം കൈകേയീരാജ്ഞിയുടെ പിതാവ് കുട്ടികളെ കൂട്ടിക്കൊണ്ടു ചെല്ലുവാൻ ആളയച്ചതനുസരിച്ച് ഭരതശത്രുഘ്നന്മാർ കേകയ രാജ്യത്തേക്കു പുറപ്പെട്ടു. ഇപ്രകാരം ബാലകാണ്ഡം സമംഗളം പര്യവസാനിക്കുന്നു.
ഉമാമഹേശ്വര സംവാദമാവട്ടെ, അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കുകയാണ്. പാർവതീദേവി പരമേശ്വരനോട് പറയുന്നു. "നാഥാ, ജീവിതകാലം മുഴുവനും രാപ്പകൽ കേട്ടാലും എനിക്ക് ഈ കഥ മതിയാകുമെന്നു തോന്നുന്നില്ല. ഭഗവാനേ, എനിക്ക് മോക്ഷത്തിനു പോലും ആഗ്രഹമില്ലാതായിരിക്കുന്നു. ഈ കഥ കേട്ടുകൊണ്ടിരുന്നാൽ മാത്രം മതി'.
തദനന്തരം, പ്രിയതമയുടെ ഭക്തിസാരസ്യപൂർണമായ വചനം കേട്ട് സന്തുഷ്ടനായ പരമേശ്വരൻ മന്ദഹാസം തൂകിക്കൊണ്ട്, "സുന്ദരീ, കേട്ടുകൊൾക' എന്നുപറഞ്ഞു കൊണ്ട് നാരദ- രാഘവ സംവാദത്തിലേക്കു കടക്കുന്നു.
(നാളെ: ശ്രീരാമാഭിഷേക വൃത്താന്തം)