"ഉണ്ടുകൊണ്ടിരിക്കുന്ന നായര്ക്ക് ഒരു വിളി തോന്നി' എന്ന പഴമൊഴി പോലെയാണ് സ്പീക്കർ എ.എൻ. ഷംസീറിന്റെ ഗണപതി പ്രയോഗം.
ആരേയും ഉപദ്രവിക്കാതെ, സ്വസ്ഥമായി ഇരിക്കുന്ന ഗണപതിയെയാണ് ഷംസീർ തോണ്ടി വിളിച്ചുണർത്തിയിരിക്കുന്നത്. അതിന്റെ കോലാഹലങ്ങൾ വരും നാളുകളിലും അലയടിച്ചുകൊണ്ടിരിക്കും.
കെപിസിസി പ്രസിഡന്റ് കെ. സുധാകരനെപ്പോലെ ഷംസീറിന്റെ വായിൽ നിന്ന് അറിയാതെ വീണ വാക്കുകളാണോ, അതോ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ മാർക്സിസിറ്റ്- കമ്യൂണിസ്റ്റ് പാർട്ടിക്കു വേണ്ടി സ്പീക്കർ എടുത്ത സൂത്രമാണോ എന്ന് അറിയേണ്ടതുണ്ട്.
ഓണക്കാലത്തു പോലും ജനങ്ങൾ പട്ടിണി കിടക്കേണ്ട സ്ഥിതിയിലേക്കായി. പിഞ്ചു കുഞ്ഞുങ്ങൾ വരെ ലൈംഗിക പീഡനത്തിന് ഇരയാകുന്നു. കേരളത്തിന്റെ നിയമ സമാധാനരംഗം എക്കാലത്തേക്കാൾ മോശമായിരിക്കുന്നു. ഇങ്ങനെ സർക്കാരിനെതിരെ പല രംഗത്തും പ്രതിപക്ഷം ആഞ്ഞടിക്കുമ്പോഴാണ് ഷംസീർ ഗണപതി പരാമർശവുമായി രംഗത്തിറങ്ങുന്നത്.
ഗണപതി നിസാരക്കാരനല്ല. മത്സരത്തിൽ വിജയിയാവാൻ ഭൂമീമാതാവിനെ പ്രദക്ഷിണം വച്ച് വരാൻ മക്കളായ സുബ്രഹ്മണ്യനോടും ഗണപതിയോടും ശിവനും പാർവതിയും ആവശ്യപ്പെട്ടപ്പോൾ സുബ്രഹ്മണ്യൻ മയിൽവാഹനമേറി ഭൂമി മുഴുവൻ ചുറ്റാനിറങ്ങി. എന്നാൽ, ഐശ്വര്യത്തിന്റെ ദേവനായ ഗണപതി ഞൊടിയിടയിൽ അച്ഛനെയും അമ്മയേയും വലം വച്ചു കൊണ്ട് മത്സര വിജയിയായി. പ്രപഞ്ചമെന്നത് മാതാപിതാക്കൾ തന്നെയാണ് എന്നത്രെ സങ്കൽപം. ഇതാണ് പുരാണങ്ങളിൽ പറഞ്ഞിരിക്കുന്നത്.
വിഘ്നങ്ങളകറ്റുന്നവനായ ഗണപതിയുടെ സ്തുതിയോടെ മാത്രമേ ഏത് കാര്യവും തുടങ്ങാവൂ എന്നാണ് ഹൈന്ദവ വിശ്വാസവും. ആനക്കുട്ടിയുടെ എല്ലാ ശാഠ്യങ്ങളും ദുഃസ്വഭാവങ്ങളുമുള്ള ഗണപതിയോട് ഏറ്റുമുട്ടാൻ ആരും പോകാറില്ല. ശാസ്ത്രീയമായി, ലോകത്തിൽ ആദ്യമായി പ്ലാസിറ്റിക് സർജറിയിലൂടെ അവയവമാറ്റം സംഭവിച്ചത് ഗണപതിയിലാണത്രെ! അതൊരു സങ്കൽപമാണെങ്കിലും, അക്കാലത്തു തന്നെ അത്തരമൊരു ചിന്തയും ആശയവും ഇന്നാട്ടിലുണ്ടായിരുന്നു എന്നുറപ്പ്.
വിജ്ഞാനത്തോടൊപ്പം വിവേകവും ഭരണാധികാരികൾ കാണിക്കണം. എന്ത്, എപ്പോൾ, എങ്ങനെ പറയണം എന്നു ചിന്തിക്കാതെ വായിൽ വരുന്നതെല്ലാം വിളിച്ചു പറഞ്ഞാൽ പൊല്ലാപ്പുകൾ തുടർക്കഥയാകും.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പു കാലത്ത് ശബരിഗിരീശൻ സാക്ഷാൽ അയ്യപ്പനെ തോണ്ടാൻ ചെന്നതു കൊണ്ടാണ് സിപിഎമ്മും ഇടതുമുന്നണിയും ദയനീയമായി പരാജയപ്പെട്ടത് എന്നാണ് രാഷ്ട്രീയ പിന്നാമ്പുറക്കഥ. അയ്യപ്പനെ വണങ്ങാൻ ചെല്ലുന്ന സ്ത്രീകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ചില നിഷ്കർഷകൾ മനസിലാക്കാതെ എടുത്തുചാടിയതിന്റെ ഫലമാണ് അന്ന് കിട്ടിയ അടി. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സന്ദർഭത്തിൽ, അതേ അനുഭവം ലഭിക്കാനാണോ ഷംസീർ ഗണപതി പ്രയോഗം നടത്തിയതെന്ന സംശയവും ഉയരുന്നുണ്ട്.
എന്തെങ്കിലുമൊരു പ്രശ്നം കിട്ടാൻ കാത്തിരിക്കുന്നയാളാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. അദ്ദേഹത്തിന്റെ ഭരണസമിതിയിൽ തന്നെ അദ്ദേഹത്തിനെതിരേ രൂപം കൊണ്ടിരിക്കുന്ന ചക്രച്ചുഴികളാണ് അതിനു കാരണം. നായർ സമുദായത്തിൽ കഴിവും സ്വാധീനവുമുള്ള പലരും ഇപ്പോൾ പുറത്തു നിൽക്കുകയാണ്; അവരെ ഒതുക്കുന്നതിനും കൂടിയാണ് അദ്ദേഹം ഗണപതി പ്രശ്നത്തിലെ തിരിച്ചടി തന്ത്രം എടുത്തിട്ടതെന്നും പറയപ്പെടുന്നു.
ഹിന്ദുമത വിശ്വാസങ്ങളെ വ്രണപ്പെടുത്തിയ സ്പീക്കർ മാപ്പു പറയണമെന്നും, വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി കരയോഗ അംഗങ്ങൾ തൊട്ടടുത്ത അമ്പലങ്ങളിൽ ഗണപതിക്കു തേങ്ങയുടച്ചു പ്രാർഥിച്ച് വഴിപാടുകൾ നടത്തണമെന്നുമാണ് സുകുമാരൻ നായർ ആഹ്വാനം ചെയ്തത്. ഉടയ്ക്കുന്ന ഓരോ തേങ്ങയും ഷംസീറിന്റെ നെഞ്ചത്താണ് കൊള്ളുന്നതെന്ന ഓർമയും ഉണ്ടാകണം.
ഗണപതി മിത്താണ് എന്നതടക്കം താൻ പറഞ്ഞ കാര്യങ്ങളിൽ മാപ്പു പറയാതെ ഉറച്ചു നിൽക്കുന്ന ഷംസീറും, അദ്ദേഹത്തിന് പിന്തുണയേകുന്ന പാർട്ടി സഖാക്കളും കൂടി പിണറായി വിജയൻ സർക്കാരിന് തലവേദനയുണ്ടാക്കുകയാണ് എന്നാണ് ജ്യോത്സ്യന്റെ കവടിയിൽ കാണുന്നത്.
തേങ്ങ എറിയൽ തുടങ്ങിയതോടെ വിലയില്ലാതിരുന്ന തേങ്ങയ്ക്കും വില കൂടി. കേര കർഷകർ സന്തുഷ്ടരായി.
"കേരം തിങ്ങും കേരള നാട്ടിൽ
പിണറായി വിജയൻ ഭരിക്കുമ്പോൾ,
ഉറങ്ങിക്കിടന്ന നായന്മാരെ
എന്തിനുണർത്തീ ഷംസീറേ..!'