# എം.ബി. സന്തോഷ്
ആർത്തി മൂത്ത് അഴികൾക്കുള്ളിലായ ആണുങ്ങളിൽ ഒടുവിലത്തെയാളാണ് കേരളത്തിലെ പിജി ഡോക്റ്റർമാരുടെ സംഘടനയായ കെഎംപിജിഎയുടെ പ്രസിഡന്റായിരുന്ന ഡോ. ഇ.എ. റുവൈസ്. എന്തൊരു തീപ്പൊരിയായിരുന്നെന്നോ..! ലഹരി മനോരോഗിയാക്കിയ ഒരു ക്രിമിനലിന്റെ ആക്രമണത്തെത്തുടർന്നുള്ള ഡോ. വന്ദനയുടെ വേദനിപ്പിക്കുന്ന വേർപാടിനിടയിൽ ആരോഗ്യമന്ത്രിയെ കടന്നാക്രമിച്ചുകൊണ്ടുള്ള അയാളുടെ വാഗ്ധോരണി കണ്ട് കൈയടിച്ച അതേ സാമൂഹിക മാധ്യമങ്ങളാണ് ഇപ്പോൾ "പള്ള് 'പറഞ്ഞ് പള്ള വീർപ്പിക്കുന്നത്!
തിരുവനന്തപുരം മെഡിക്കൽ കോളെജിലെ സർജറി പിജി വിദ്യാർഥി ആയിരുന്ന ഡോ. ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന കുറ്റം തെളിഞ്ഞാല്‍ റുവൈസിന്റെ മെഡിക്കൽ ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സര്‍വകലാശാല വൈസ് ചാൻസലർ ഡോ. മോഹനന് കുന്നുമ്മല്‍ അറിയിച്ചിട്ടുണ്ട്. നീതിയും നിയമവും നേരേ സഞ്ചരിച്ചാൽ അത് കാണാനാവുമെന്നുറപ്പാണ്.
"സ്ത്രീധന മോഹം കാരണം എന്റെ ജീവിതമാണ് അവസാനിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു റുവൈസിന്റെ ലക്ഷ്യം. ഒന്നരക്കിലോ സ്വർണവും ഏക്കർ കണക്കിന് ഭൂമിയും കൊടുക്കാനില്ല എന്നത് സത്യമാണ്. അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സഹോദരിക്ക് വേണ്ടിയാണോ? ഞാൻ വഞ്ചിക്കപ്പെട്ടു... അവർക്ക് എന്തിനാണ് ഇനിയും സ്വത്ത്? മനുഷ്യനും സ്നേഹത്തിനും വിലയില്ലേ..?'- ഡോ. ഷഹനയുടെ ആത്മഹത്യാ കുറിപ്പിലെ ഈ ചോദ്യത്തിനു മുന്നിൽ റുവൈസും കേസിലെ രണ്ടാം പ്രതിയും റുവൈസിന്റെ ബാപ്പയുമായ അബ്ദുള്‍ റഷീദും മാത്രമല്ല, ഈ സമൂഹവും കുറേനാളെങ്കിലും പൊള്ളലേറ്റ് വിറങ്ങലിച്ചു നിൽക്കുക തന്നെ ചെയ്യും.
റുവൈസിന്റെ സഹോദരി സ്വകാര്യ മെഡിക്കൽ കോളെജിലാണ് എംബിബിഎസിന് പഠിക്കുന്നത്. അതായത്, പ്രവേശന പരീക്ഷയിൽ മെരിറ്റിൽ പ്രവേശനം കിട്ടാതെ കാശു കൊടുത്ത് പഠിക്കുന്ന പെൺകുട്ടി. ഷഹന അങ്ങനെയല്ല പഠിച്ചത്. എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്കു നേടി മെരിറ്റിൽ പ്രവേശനം നേടിയാണ് എംബിബിഎസ് ബിരുദമെടുത്തത്. അതിനുശേഷം, റുവൈസിനെപ്പോലെ എൻട്രൻസ് പരീക്ഷ വീണ്ടുമെഴുതി റാങ്ക് നേടി പിജി പ്രവേശനം നേടി. അവൾക്കില്ലാത്ത എന്തു മേന്മയാണ് അവന് കൂടുതലായുള്ളത്?
താൻ ആത്മഹത്യ ചെയ്യുമെന്ന് ഷഹന വാട്സാപ്പിലൂടെ ഡോ. റുവൈസിന് മരണ ദിവസം സന്ദേശം അയച്ചിരുന്നു. മെസേജ് കിട്ടിയതിനു പിന്നാലെ റുവൈസ് ഷഹനയെ ബ്ലോക്ക് ചെയ്തു. രണ്ടുവര്‍ഷം മുമ്പ് അർബുദം ബാധിച്ച് ഷഹനയുടെ പിതാവ് അബ്ദുള്‍ അസീസ് മരിച്ചു. ഇതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു. അതിനും മുമ്പേ ഷഹനയും റുവൈസും പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹം ഷഹനയുടെ പിതാവ് മരിക്കും മുൻപു തന്നെ തീരുമാനിക്കുകയും ചെയ്തിരുന്നു. പിതാവിന്റെ വേർപാടിൽ തളർന്ന കുടുംബത്തിന് താങ്ങും തണലുമാവേണ്ട ഒരു ചെറുപ്പക്കാരന്റെയും അവന്റെ കുടുംബത്തിന്റെയും ആർത്തി മൂത്തതാണ് ഒരുപാട് സ്വപ്നങ്ങളുള്ള ഒരു ചെറുപ്പക്കാരിയുടെ ജീവിതം തച്ചുടച്ചത്.
150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബിഎംഡബ്ല്യൂ കാറുമാണ് റുവൈസും കുടുംബവും ആവശ്യപ്പെട്ടത്. അഞ്ചേക്കറും 50 പവനും ഒരു കാറും നല്‍കാമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അതു പോരാ, കാര്‍ ബിഎംഡബ്യൂ തന്നെ വേണമെന്നും സ്വര്‍ണം കൂടുതൽ വേണമെന്നുമുള്ള ആവശ്യത്തില്‍ വീട്ടുകാരേക്കാൾ ആവേശത്തിൽ ഉറച്ചുനിന്നത് അവനായിരുന്നവത്രേ. ആർത്തിപ്പണ്ടാരമായ ഇവൻ ചികിത്സ തുടങ്ങിയിരുന്നെങ്കിൽ പനിയും ജലദോഷവുമായെത്തുന്നവരുടെ കിഡ്നിയും ഹാർട്ടുമൊക്കെ അടിച്ചുമാറ്റി വിൽക്കില്ലെന്ന് എന്താണുറപ്പ്? എന്തായാലും ഇന്നലെയും മിനിയാന്നും മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലെ നിലത്ത് ഷീറ്റു വിരിച്ചായിരുന്നു ഇദ്ദേഹത്തിന്റെ രാത്രിയുറക്കം. അതിനു മുമ്പ് പൂജപ്പുരയിലെ ജില്ലാ ജയിലിൽ കൊലപാതകം, പിടിച്ചുപറി, മോഷണം എന്നീ കേസുകളിൽ പ്രതികളായി റിമാൻഡ് ചെയ്തെത്തിയ ഇരുപതോളം പേർക്കൊപ്പം സെല്ലിലെ നിലത്ത് പായ വിരിച്ചായിരുന്നു "സുഖ'നിദ്ര!
വിസ്മയ കേസ് ഓർമയില്ലേ? സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്യേണ്ടിവന്ന ആയുർവേദ മെഡിക്കൽ ബിരുദ വിദ്യാർഥിനി. രണ്ടുവർഷം മുമ്പ് ഇതുപോലൊരു ഡിസംബറിലാണ് വിസ്മയ ജീവിതം ഉപേക്ഷിച്ചുപോയത്. ഒരു വർഷത്തിനുള്ളിൽ ഭർത്താവ് കിരൺ കുമാറിന് 10 വര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു, ഇപ്പോൾ റുവൈസ് കിടന്ന ജില്ലാ ജയിലിന്റെ ഒരു മതിലിനപ്പുറത്താണ് സെൻട്രൽ ജയിലിലെ വാസം.100 പവന് സ്വര്‍ണവും ഒന്നേകാല്‍ ഏക്കര്‍ ഭൂമിയും 10 ലക്ഷം രൂപ വിലവരുന്ന കാറും സ്ത്രീധനമായി നൽകിയാണ് വിസ്മയയെ മോട്ടോർ വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥനായ കിരൺ കുമാറിന് വിവാഹം ചെയ്ത് നൽകിയത്. കാറിന് 10 ലക്ഷം രൂപ മൂല്യമില്ലെന്ന് പറഞ്ഞായിരുന്നു കിരണിന്റെ പീഡനം. എന്തായാലും വിസ്മയയുടെ ആത്മഹത്യയ്ക്കു പിന്നാലെ കിരണിനെ പിരിച്ചുവിട്ട് സർക്കാർ മാതൃക കാട്ടി.
അധികം പിന്നിലല്ല, മൂന്നു കൊല്ലമേ കഴിഞ്ഞുള്ളൂ രാജ്യത്തെ നടുക്കിയ സ്ത്രീധന കൊലപാതകം കഴിഞ്ഞിട്ട്. ഉത്ര എന്ന പെൺകുട്ടിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലിച്ച അത്യപൂർവസംഭവം. 2020 മെയ് ആറിനാണ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്. വധശിക്ഷ നല്‍കേണ്ട അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് വിധിയില്‍ പറയുന്നുണ്ടെങ്കിലും, പ്രതിയുടെ പ്രായവും ഇതിന് മുമ്പ് കുറ്റകൃത്യങ്ങളില്‍ ഇടപെട്ടിട്ടില്ല എന്നതും വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ കോടതി പരിഗണിച്ചു. വിവാഹം കഴിഞ്ഞതു മുതല്‍ സൂരജിനേയും കുടുംബത്തേയും സംബന്ധിച്ചിടത്തോളം പൊന്മുട്ടയിടുന്ന താറാവായിരുന്നു ഉത്ര. തങ്ങളുടെ മകള്‍ക്ക് ഒരു ജീവിതം കൊടുക്കുന്ന സൂരജിനെ ഉത്രയുടെ അച്ഛനും അമ്മയും സ്വന്തം മകനേക്കാളും കൂടുതലായി സ്നേഹിക്കുകയും, ഒരു പരിധിവരെ അവന്റെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തു. സൂരജിന്റെ എന്താവശ്യത്തിനും എതിരു പറയാതെ പണം നല്കുവാനും അവർ തയാറായിരുന്നു. അങ്ങനെ എല്ലാ നിലയിലും ഒരു പൊന്മുട്ടയിടുന്ന താറാവിനെയാണ് വിവാഹം വഴി ലഭിച്ചതെങ്കിലും, ഉത്രയ്ക്ക് ഒരാണ്‍കുഞ്ഞ് പിറന്നശേഷം, എന്തുകൊണ്ടോ ആ താറാവിനെ കൊല്ലാനാണ് സൂരജ് തീരുമാനിച്ചത്. അതിന് കോടതി നൽകിയത് വിവിധ കുറ്റങ്ങളില്‍ പത്തും, ഏഴും വര്‍ഷം ശിക്ഷ അനുഭവിച്ചതിന് ശേഷമേ ഇരട്ട ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളൂ എന്ന ശിക്ഷയാണ്. അങ്ങനെ, ആ ആർത്തിക്കാരൻ ഇപ്പോൾ കിരൺകുമാറിനൊപ്പം കൊടുംവെയിലിൽ അതേ ജയിലിലെ തോട്ടത്തിലെ പുല്ലു പറിക്കുന്നു!
കേരളം പല കാര്യങ്ങളിലും ഇന്ത്യയിൽ ഒന്നാമതാണ്. സ്ത്രീ വിദ്യാഭ്യാസം, സ്ത്രീ സ്വാതന്ത്യം എന്നിവയിലൊക്കെ മുന്നിലാവുമ്പോഴും 2021ല്‍ മാത്രം 66 സ്ത്രീധന പീഡന മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ദിനംപ്രതി 18ലേറെ സ്ത്രീകളാണ് സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നത് എന്നതും ഓർക്കണം.
ഡോ. ഷഹനയുടെ മരണത്തിന് ഉത്തരവാദി ഡോ. റുവൈസാണെന്നാണ് പൊലീസ് എഫ്ഐആറിലുളളത്. ഭീമമായ സ്ത്രീധനം ചോദിച്ച് റുവൈസ് ഷഹനയെ സമ്മർദത്തിലാക്കി. കടുത്ത മാനസിക സമർദത്തിലായ ഷഹന അത് താങ്ങാനാകാതെ ആത്മഹത്യ ചെയ്തു എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. അങ്ങനെ വരുമ്പോൾ, യഥാർഥത്തിൽ "ലൗ ജിഹാദ്' എന്നൊക്കെ പറയേണ്ടത് ഇതല്ലേ?പ്രണയത്തിന്റെ പേരിൽ ആർത്തിപ്പരിഷകൾ പെൺകുട്ടിയെ സമ്മർദത്തിലാക്കുന്നു. പിന്നീട്, നാണം കെട്ട് പ്രണയത്തെ മൂലധനമാക്കി സ്ത്രീധനത്തിന് വിലപേശൽ. അതിനെതിരെ ഒരു "വിശുദ്ധയുദ്ധം' ആരംഭിക്കേണ്ടിയിരിക്കുന്നു. അത്, ലൗ ജിഹാദാണെങ്കിൽ അങ്ങനെ ആവട്ടെ. കാരണം, പ്രണയത്തിന്റെ വിശുദ്ധിയിൽ ആർത്തിയുടെ നഞ്ച് കലക്കുന്നവരാണ് ശിക്ഷിക്കപ്പെടേണ്ടത്.
സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് "താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് ആകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനോട് പൂർണ യോജിപ്പ്. അതെ, "പോയി പണി നോക്കെടാ' എന്ന് അത്തരം ആർത്തിക്കൂട്ടങ്ങളോട് പരസ്യമായി പറയുന്ന പെൺകുട്ടികൾ ഈ നാടിന്റെ അഭിമാനമാവുന്ന കാലം അകലെയാവില്ലെന്നു തന്നെയാണ് പ്രതീക്ഷ.