the drama of the Election season special story 
Special Story

തെരഞ്ഞെടുപ്പു കാലത്തെ നാടകങ്ങൾ

നമ്മുടെ രാജ്യം 2029 വരെ ആരു ഭരിക്കണമെന്ന് നിർണയിക്കുന്ന സുപ്രധാന ജനവിധിയിലേക്കാണ് ഇനി നാം കടക്കുന്നത്. അതിനാൽത്തന്നെ ദേശീയ- അന്തർദേശീയ തലത്തിൽ ഈ തെരഞ്ഞെടുപ്പിനെ എല്ലാവരും ഉറ്റുനോക്കുകയണ്.

പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്‍റെ നേതൃത്വത്തിലാണ് (1947-64) കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഒരു തെരഞ്ഞെടുക്കപ്പെട്ട സർക്കാർ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി അധികാരത്തിൽ വന്നത്. അദ്ദേഹത്തിന്‍റെ നിര്യാണത്തിനുശേഷം ലാൽ ബഹാദൂർ ശാസ്ത്രി, ഇന്ദിര ഗാന്ധി, ചരൺ സിങ്, മൊറാർജി ദേശായി, രാജീവ് ഗാന്ധി, പി.വി. നരസിംഹ റാവു, ഐ.കെ. ഗുജ്റാൾ, വി.പി. സിങ്, ചന്ദ്രശേഖർ, എച്ച്.ഡി. ദേവഗൗഡ, അടൽ ബിഹാരി വാജ്പേയി, ഡോ. മൻമോഹൻ സിങ് എന്നീ പ്രമുഖരും ഇന്ത്യയുടെ ഭരണചക്രം തിരിച്ചു.

2014 മുതൽ ഇപ്പോൾ വരെയുള്ള പത്ത് വർഷക്കാലം നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ഭരിക്കുന്നു. അടുത്ത അഞ്ചോ അതിലധികമോ വർഷം തങ്ങൾ തന്നെ ഭരിക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് ബിജെപി രാഷ്‌ട്രീയ കരുക്കൾ നീക്കുന്നത് . ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതിൽ നേതൃത്വം വഹിച്ച കോൺഗ്രസ് ഇപ്പോൾ ദുർബലമാകുന്ന കാഴ്ചയും നാം കാണുന്നു.

76 വർഷങ്ങൾക്കു മുൻപ് സ്വാതന്ത്ര്യം നേടിയ കാലഘട്ടത്തിൽ നിന്ന് ഇന്ത്യയും ലോകവും മാറിയിരിക്കുന്നു. ബാലറ്റ് പേപ്പറിലൂടെ ആര് ഭരിക്കണമെന്ന് തീരുമാനിച്ചിരുന്ന ജനത ഇലക്‌ട്രോണിക് മെഷീനിലേക്ക് മാറി. എന്നാൽ കടലാസിലുള്ള വിശ്വാസം മെഷീനിൽ കിട്ടുന്നില്ല.

ജനമനസുകളെ സ്വാധീനിക്കുന്ന ആധുനിക പ്രചരണ പരിപാടികളും വിവിധ പാർട്ടികൾ അവലംബിക്കുന്നു. മാധ്യമങ്ങൾക്ക് പുറമെ ഡിജിറ്റൽ, സോഷ്യൽ മീഡിയകളും രംഗത്തുണ്ട്. ജനാധിപത്യത്തിന്‍റെ കാവലാളുകളായ മാധ്യമങ്ങൾക്ക് സത്യം നിർഭയമായി തുറന്നു പറയാൻ കഴിയണം. എന്നാൽ ഇപ്പോൾ ഇന്ത്യയിലെ പ്രിന്‍റ്, ഇലക്‌ട്രോണിക്, സോഷ്യൽ മീഡിയകൾ വൻകിട ബിസിനസ് ഹൗസുകളുടെ നിയന്ത്രണത്തിലായിരിക്കുകയാണ്.

ഈയിടെയായി പല മാധ്യമങ്ങളും തെരഞ്ഞെടുപ്പിന് മുമ്പുള്ള സർവെകൾ ആരംഭിക്കുകയും സർവെ ഫലം പ്രചരിപ്പിക്കുകയും ചെയ്യുന്നു. അത് വോട്ടർമാരെ ഒരു പരിധിയിലധികം സ്വാധീനിക്കുന്നുണ്ട്. ഭരിക്കുന്ന സർക്കാരുകളെ പ്രീതിപ്പെടുത്തുന്ന സർവെകൾ ആരോഗ്യകരമായ ജനാധിപത്യ സംവിധാനത്തിന് ഗുണകരമാകുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മാധ്യമങ്ങൾ വൻകിട സ്വകാര്യ സംരംഭകരുടെ നിയന്ത്രണത്തിലാകുമ്പോൾ ജനാധിപത്യത്തിന്‍റെ കാവൽക്കാരനെന്നതിനു പകരം കൊള്ളക്കാരായി മാധ്യമങ്ങൾ മാറുമോയെന്നാണ് സംശയം.

നിതാന്ത ജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്‍റെ വില. അധികാരത്തിലിരിക്കുന്ന രാഷ്‌ട്രീയ പാർട്ടികൾക്ക് എങ്ങിനെയാണ് ഇല്കറ്ററൽ ബോണ്ടുകൾ വഴി പരിധി വിട്ട് സാമ്പത്തിക സഹായം കിട്ടിയതെന്ന വിവരം പുറത്തു വന്നിട്ടുണ്ട്. പണം മനുഷ്യ മനസുകളെ സ്വാധീനിക്കാൻ തുടങ്ങിയാൽ സത്യസന്ധമായ ജനവിധി പ്രതീക്ഷിക്കേണ്ട. വോട്ടുകളെ കറൻസി സ്വാധീനിക്കുമ്പോൾ സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പുകൾ നടക്കില്ല.

ഭരണത്തിലേറിക്കഴിഞ്ഞാൽ എങ്ങിനെയും പണം ഉണ്ടാക്കാം എന്ന ചിന്ത വ്യാപകമായി രാഷ്‌ട്രീയ പ്രവർത്തകരിൽ കാണുന്നു. തെരഞ്ഞെടുപ്പ് വിധി വന്നു കഴിഞ്ഞാൽ തനിക്ക് കിട്ടിയ പണത്തിന്‍റെയും ചെലവിന്‍റെയും കണക്ക് കെപിസിസിയിൽ എൽപ്പിച്ച് ബാക്കി വരുന്ന തുക തിരികെ നൽകിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അലക്സാണ്ടർ പറമ്പിത്തറയും എ.എൽ. ജേക്കബ്ബും ആ കാലഘട്ടത്തിന്‍റെ പ്രതിനിധികളാണ്.

കടൽക്കിഴവൻ എന്ന് ആക്ഷേപിച്ച് ആറ്റിങ്ങൽ പാർലമെന്‍റ് നിയോജക മണ്ഡലത്തിൽ നിന്ന് തന്ത്രപൂർവം മാറ്റിനിർത്തപ്പെട്ട കേരള മുഖ്യമന്ത്രി വരെയായ അതികായൻ ആർ. ശങ്കർ തനിക്കെതിരെ പട നയിച്ച് ആറ്റിങ്ങൽ സീറ്റ് തട്ടിയെടുത്ത വയലാർ രവിയെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച ചരിത്രവും, പദ്മ അവാർഡുകൾക്കു വേണ്ടി പണവും രാഷ്‌ട്രീയ സമ്മർദവും നടത്തുന്നവരുടെ നാട്ടിൽ എനിക്കിതൊന്നും വേണ്ടെന്ന് പറഞ്ഞ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടിനെയും മറക്കാൻ കഴിയില്ല.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ മദ്യക്കച്ചവടത്തിലെ കോഴയുടെ അടിസ്ഥാനത്തിൽ ഇഡി അറസ്റ്റു ചെയ്തിരിക്കുന്നത് അന്തർദേശീയ വാർത്തയായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം കേന്ദ്ര ഏജൻസിയായ ഇഡിയെ ഉപയോഗിച്ച് ഭരിക്കുന്ന ഒരു പ്രതിപക്ഷ മുഖ്യമന്ത്രിക്കെതിരേയുള്ള ബിജെപിയുടെ നടപടി രാഷ്‌ട്രീയ പ്രേരിതമായി ചിലർ കാണുമ്പോൾ, ഭരണാധികാരം പണം കൊള്ളയടിക്കാൻ ഉപയോഗിക്കരുതെന്നും അതിനെതിരായുള്ള കേന്ദ്ര സർക്കാരിന്‍റെ നിലപാടിനെ അനുമോദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യണമെന്ന് ചിലർ വാദിക്കുന്നു.

കൊണ്ടും കൊടുത്തും രാഷ്‌ട്രീയ പാർട്ടികൾ മുന്നേറുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഒരു കലാപ ഭൂമിയാക്കി മാറ്റരുതെന്നാണ് ജോത്സ്യന്‍റെ അഭിപ്രായം.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ