ദോഹ: എഎഫ്സി ഏഷ്യന്‍ കപ്പിലെ കന്നിയങ്കത്തിൽ കരുത്തരായ ഓസ്ട്രേലിയയോട് പൊരുതി വീണ് ടീം ഇന്ത്യ. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഓസീസ് ഇന്ത്യൻ സംഘത്തിന് മേൽ വിജയം ആഘോഷിച്ചത്. ഇന്ത്യ മികച്ച പ്രതിരോധത്തിലൂന്നി കളിച്ചപ്പോൾ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിലാണ് ഗോളുകൾ പിറന്നത്. 50-ാം മിനിറ്റില്‍ ജാക്സണ് ഇര്‍വിനും 73-ാം മിനിറ്റില്‍ ജോര്‍ദാന്‍ ബൊസുമാണ് ഗോൾ നേടിയത്.
കന്നിയങ്കത്തിന് 4-3-3 ഫോര്‍മേഷനിലാണ് ഇഗോര്‍ സ്റ്റിമാക് നീലപ്പടയെ അണിനിരത്തിയത്. മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇല്ലാതെ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മറ്റൊരു മലയാളി താരം രാഹുല്‍ കെ.പി സബ്സ്റ്റിറ്റ്യൂട്ട് ലിസ്റ്റിൽ ഇടംപിടിച്ചു. ശക്തമായ ടീമിനെയാണ് മുന്‍ ചാമ്പ്യന്മാരായ ഓസ്ട്രേലിയയും കളത്തിലിറക്കിയത്. 4-2-3-1 ഫോര്‍മേഷനിലാണ് ഓസ്ട്രേലിയ ഇറങ്ങിയത്.
ശക്തരായ ഓസ്ട്രേലിയയ്ക്കെതിരെ വളരെ കരുതലോടെയാണ് ബ്ലൂ ടൈഗേഴ്സ് തുടങ്ങിയത്. തുടക്കം തന്നെ ഇന്ത്യയുടെ മികച്ച മുന്നേറ്റങ്ങള്‍ കാണാനായി. മത്സരത്തിന്റെ 15-ാം മിനിറ്റില്‍ വലതുവിങ്ങില്‍ നിന്ന് വന്ന ക്രോസില്‍ നിന്നുള്ള ഛേത്രിയുടെ ഹെഡര്‍ ചെറിയ വ്യത്യാസത്തില്‍ പുറത്തുപോയി. മത്സരത്തിന്റെ 21-ാം മിനിറ്റില്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ പിഴവില്‍ നിന്ന് ഓസ്ട്രേലിയയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ഗോളായില്ല. പിന്നീട് ഇരുഭാഗത്തുനിന്നും മികച്ച നീക്കങ്ങൾ ഉണ്ടായെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു.
രണ്ടാം പകുതിയുടെ 50-ാം മിനിറ്റില്‍ ജാക്സണ് ഇര്വിന് ഇന്ത്യൻ വലയിൽ പന്തെത്തിച്ചു. വലതു വിങ്ങില്‍നിന്നുവന്ന ക്രോസ് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു കൈകൊണ്ട് തട്ടിയകറ്റിയെങ്കിലും പന്ത് ചെന്നുനിന്നത് ഇര്‍വിന്റെ കാലില്‍. മനോഹരമായ ഇടങ്കാല് ഷോട്ടിലൂടെ രണ്ട് ഇന്ത്യന്‍ താരങ്ങളെ ഭേദിച്ച് പന്ത് വലയ്ക്കകത്തെത്തി.
73-ാം മിനിറ്റില്‍ ജോര്‍ദാന്‍ ബൊസിന്റെ വകയായിരുന്നു ഓസ്ട്രേലിയക്കായുള്ള അടുത്ത ഗോള്‍. 72-ാം മിനിറ്റില്‍ ബ്രൂണോ ഫര്‍ണറോളിക്ക് പകരക്കാരനായാണ് ജോര്‍ദാന്‍ ഗ്രൗണ്ടിലെത്തിയത്. ആദ്യ ടച്ചില്‍ തന്നെ ഗോളും കണ്ടെത്തി. വലതുവിങ്ങില്‍നിന്ന് റിലീ മഗ്രി നല്കിയ പന്ത് വലയിലേക്ക് അടിച്ചിടേണ്ട ചുമതലയേ ജോര്‍ദാനുണ്ടായിരുന്നുള്ളൂ. സ്കോര്‍ ഓസ്ട്രേലിയ 2-0 ഇന്ത്യ.
പിന്നീട് ഇന്ത്യൻ പ്രതിരോധം മികച്ച പ്രകടനം നടത്തിയതിനാൽ കൂടുതൽ ഗോൾ പിറന്നില്ല. 18 ന് ഉസ്ബസ്കിസ്ഥാനെതിരേയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.