മുംബൈ: ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുൻപ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെലക്റ്ററായ അജിത് അഗാര്‍ക്കര്‍ മലയാളി താരം സഞ്ജു സാസംസണുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി റിപ്പോർട്ടുകൾ.
ലോകകപ്പിന് പിന്നാലെ സീനിയർ താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ച പരമ്പരയിൽ സഞ്ജുവിന് പകരം ജിതേഷ് ശർമയാണ് ടീമിൽ ഇടംപിടിച്ചത്. ടീം സെലക്ഷന് പിന്നാലെ തീരുമാനങ്ങൾ വിവാദമായപ്പോഴാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
"നൂറ് ശതമാനമല്ല ഇരുന്നൂറ് ശതമാനവും സഞ്ജു ടീം പദ്ധതികളുടെ ഭാഗമാണ്'- ഇന്ത്യന്‍ ടീമുമായി അടുത്ത വൃത്തങ്ങളിലൊരാള്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. അതേ സമയം നിലവില്‍ ടീമിന് പുറത്തുള്ള സഞ്ജുവിനോട് ഫിറ്റ്നസ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് കഠിനാധ്വാനം ചെയ്യാന്‍ സെലക്റ്റര്‍മാരും ടീം മാനെജ്മെന്റും അവശ്യപ്പെട്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഇടം പിടിക്കാനായില്ലെങ്കിലും സഞ്ജുവിന് മുന്നില്‍ ടീം ഇന്ത്യയുടെ വാതിലുകള്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഇന്ത്യന്‍ ടീമില്‍ നിന്ന് ഒരിക്കല്‍ക്കൂടി തഴയപ്പെട്ട സഞ്ജു സാംസണ് നിലവില്‍ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിനായി കളിക്കുകയാണ്. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ നായകനും അദ്ദേഹമാണ്. ഏകദിന ഫോര്‍മ്മാറ്റില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഒരു കിടിലന്‍ പ്രകടനം കാഴ്ചവെക്കാനായാല്‍ സഞ്ജുവിന് അധികം വൈകാതെ തന്നെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താം.
ഇതുവരെ 13 ഏകദിന മത്സരങ്ങളും 24 ടി20 മത്സരങ്ങളുമാണ് സഞ്ജു സാംസണ് ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളത്.