പൂനെ: ലോകകപ്പിൽ നാലാം മത്സരത്തിന് ഇന്ന് ഇന്ത്യ ഇറങ്ങുന്നു. അയൽക്കാരായ ബംഗ്ലാദേശാണ് എതിരാളികൾ. തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ രോഹിതും സംഘവും ഇറങ്ങുമ്പോൾ ടൂർണമെന്റിൽ അഫ്ഗാനിസ്ഥാനോട് മാത്രം ജയിച്ച ബംഗ്ലാദേശിന് അവസാന നാലിൽ ഇടംപിടിക്കാൻ ഇന്ന് ജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തി ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരം.
2023ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം സ്ഥിരതയാർന്ന പ്രകടനമാണ് നടത്തുന്നത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് പതറിയ ഇന്ത്യൻ ബാറ്റിങ്നിര പക്ഷേ, അവസാന രണ്ട് പോരാട്ടങ്ങളിൽ മിന്നും പ്രകടനമാണ് നടത്തിയത്. രണ്ടാം മത്സരത്തിൽ ഇന്ത്യൻ ബൗളിങ് നിരയ്ക്കെതിരേ 272 റൺസ് നേടിയ അഫ്ഗാനിസ്ഥാനെ നായകൻ രോഹിത് ശർമ്മയുടെ സെഞ്ച്വറി കരുത്തിൽ മറികടന്നു. ശനിയാഴ്ച നടന്ന പോരാട്ടത്തിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ തങ്ങളുടെ കടുത്ത എതിരാളികളായ പാക്കിസ്ഥാനെ ഓൾറൗണ്ട് മികവിൽ വീഴ്ത്തിയാണ് അപരാജിത കുതിപ്പ് തുടരുന്നത്.
മറുവശത്ത്, അഫ്ഗാനിസ്ഥാനെതിരേ വിജയിച്ചാണ് ബംഗ്ലാദേശ് ഐസിസി ലോകകപ്പ് ക്യാമ്പയിൻ ആരംഭിച്ചത്. രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരേ ഡേവിഡ് മലാന്റെ സെഞ്ചുറി കരുത്തിൽ ഉയർത്തിയ 364 സ്കോർ പിന്തുടർന്ന് 137 റൺസിന് തോൽവി സമ്മതിച്ചു. മൂന്നാം പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ ഷാക്കിബും സംഘവും 245 റൺസ് അടിച്ചെടുത്തെങ്കിലും പരുക്ക് മാറി തിരിച്ചെത്തിയ നായകൻ കെയ്ൻ വില്ല്യംസണിന്റെ ബാറ്റിങ് കരുത്തിൽ ന്യൂസിലൻഡ് എട്ട് വിക്കറ്റ് ജയം സ്വന്തമാക്കി.
ഇരു ടീമിലും വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. പൂനെയിലെ പിച്ച് സ്പിന്നർമാർക്ക് അനുകൂലമായേക്കുമെന്നതിനാൽ ശാർദുൽ ഠാക്കൂറിന് പകരം ആർ. അശ്വിന് അന്തിമ ഇലവനിൽ സ്ഥാനം നൽകിയേക്കും.
നേർക്കുനേർ
ഇന്ത്യയും ബംഗ്ലാദേശും ആകെ 40 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. 31 വിജയങ്ങളുമായി മെൻ ഇൻ ബ്ലൂ അയൽക്കാർക്കെതിരേ ആധിപത്യം പുലർത്തി. ഇന്ത്യൻ മൈതാനങ്ങളിൽ നടന്ന 18 മത്സരങ്ങളിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പിൽ ഫൈനലിൽ ഇടം നേടിയ ശേഷം ഇന്ത്യ വിരാട് കോലി, ശ്രേയസ് അയ്യർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരെ പുറത്തിരുത്തി കളിച്ച മത്സരത്തിൽ ബംഗ്ലാദേശ് ജയം സ്വന്തമാക്കിയിരുന്നു.