ലഖ്നൗ: ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലും ഓസ്ട്രേലിയ വീണു. ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ ഓൾറൗണ്ട് മികവിന് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ ഓസീസ് 134 റൺസിന്റെ പരാജയമാണ് സമ്മതിച്ചത്. ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ തുടർച്ചയായ രണ്ടാം ജയവും ഓസീസിന്റെ രണ്ടാം തുടർതോൽവിയുമാണ്. ജയത്തോടെ പോയിന്റ് പട്ടികയിൽ ദ.ആഫ്രിക്ക ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയപ്പോൾ ഓസീസ് ഒൻപതാം സ്ഥാനത്തേക്ക് വീണു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്വിന്റൺ ഡീ കോക്കിന്റെ സെഞ്ചുറി കരുത്തിൽ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റെ പ്രതിരോധം 40.5 ഓവറിൽ 177 റൺസിന് അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കാഗിസോ റബാഡയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മാർക്കോ യാൻസനും തബ്രൈസ് ഷംസിയും കേസവ് മഹാരാജുമാണ് ഓസീസ് ബാറ്റിങ് നിരയെ വീഴ്ത്തിയത്.
ദക്ഷിണാഫ്രിക്ക ഉയർത്തിയ കൂറ്റൻ സ്കോറിന് മറുപടി പറഞ്ഞ ഓസീസ് നിരയിൽ മര്‍നസ് ലാബുഷെയ്ന് (46) ഒഴികെ ആര്‍ക്കും പേരിനൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. മിച്ചൽ മാർഷ് (7), ഡേവിഡ് വാർണർ (13), സ്റ്റീവ് സ്മിത്ത് (19), ജോഷ് ഇംഗ്ലിസ് (5), ഗ്ലെൻ മാക്സ്വെൽ (3), മാർക്കസ് സ്റ്റോയിനിസ് (5) എന്നിവർ പൊരുതി നോക്കാതെ മടങ്ങി. മിച്ചൽ മാർഷിനെ കൂട്ടുപിടിച്ച് ഏഴാം വിക്കറ്റിൽ ലബുഷെയൻ ചേർച്ച 69 റൺസാണ് ഓസീസിനെ മാന്യമായ സ്കോറിലെത്തിച്ചത്. 51 പന്തിൽ നിന്ന് സ്റ്റാർക്ക് 27 റൺസുമായി പുറത്തായി. നായകൻ പാറ്റ് കമ്മിൻസ് 21 പന്തിൽ നിന്ന് 22 റൺസെടുത്തു. ആദം സാംപ 11 റൺസുമായി പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിങ്ങിയ ദക്ഷിണാഫ്രിക്ക ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ചുറിയുടെയും ഏയ്ഡന്‍ മാര്‍ക്രത്തിന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311റണ്‍സെടുത്തത്. 108 റണ്‍സെടുത്ത് ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ശ്രീലങ്കയ്ക്കെതിരേ നിർത്തിയിടത്ത് നിന്ന് തുടങ്ങുകയായിരുന്നു ദക്ഷിണാഫ്രിക്ക. ക്രീസിലെത്തിയ ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിച്ച ഡി കോക്കിന് മികച്ച പിന്തുണയാണ് നായകൻ ടെംബാ ബാവുമ നൽകിയത്. ഇതോടെ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 108 റണ്‍സടിച്ചു. ബാവുമയെ(35) വീഴ്ത്തിയ മാക്സ്വെല്ലാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. പിന്നീടെത്തിയ റാസി വാന്‍ഡര്‍ ദസ്സന്(26) നല്ല തുടക്കമിട്ടെങ്കിലും ആദം സാംപയുടെ പന്തില്‍ പുറത്തായി. 90 പന്തില്‍ സെഞ്ചുറി തികച്ച ഡി കോക്ക് 106 പന്തില്‍ 109 റണ്‍സെടുത്ത് പുറത്തായി. ഡി കോക്ക് മടങ്ങിയശേഷം ക്രീസിലെത്തിയ ഏയ്ഡന്‍ മാര്‍ക്രം 44 പന്തില്‍ 56 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ 250 കടത്തി. എന്നാല്‍ അര്‍ധസെഞ്ചുറി പിന്നിടതിന് പിന്നാലെ കമിന്‍സിന്റെ പന്തില്‍ മാര്‍ക്രവും(44 പന്തില്‍ 56) ഹേസല്‍വുഡിന്റെ തൊട്ടടുത്ത ഓവറില്‍ ഹെന്റിച്ച് ക്ലാസനും(27 പന്തില്‍ 29) ദക്ഷിണാഫ്രിക്കക്ക് തിരിച്ചടിയായി.
ഒരു ഘട്ടത്തില്‍ 350 കടക്കുമെന്ന് തോന്നിച്ച ദക്ഷിണാഫ്രിക്കക്ക് അവസാന അഞ്ചോവറില്‍ 39 റണ്‍സടിക്കാനെ കഴിഞ്ഞുള്ളു. ഡേവിഡ് മില്ലര്‍(17) നിരാശപ്പെടുത്തിയപ്പോള്‍ മാര്‍ക്കോ ജാന്‍സനാണ് (22 പന്തില്‍ 26) ദക്ഷിണാഫ്രിക്കയെ 300 കടത്തിയത്. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്കും ഗ്ലെന്‍ മാക്സ്വെല്ലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.