ന്യൂഡൽഹി: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്‍റിനുള്ള തയാറെടുപ്പിന്‍റെ ഭാഗമായി സംഘടിപ്പിച്ച അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തിൽ യുഎസ്എ ബ്രസീലിനെ 1-1 സമനിലയിൽ തളച്ചു. കഴിഞ്ഞ 20 മത്സരങ്ങളിൽ രണ്ടാം തവണ മാത്രമാണ് യുഎസിന് മുൻ ലോക ചാംപ്യൻമാർക്കെതിരേ തോൽവി ഒഴിവാക്കാൻ സാധിക്കുന്നത്. കഴിഞ്ഞ ആഴ്ച കൊളംബിയയോടേറ്റ 1-5 തോൽവിയിൽ നിന്ന് വൻ തിരിച്ചുവരാണ് യുഎസ് ടീം നടത്തിയത്.
ജൂൺ 20 മുതൽ ജൂലൈ 14 വരെ യുഎസിലാണ് ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്‍റ് നടക്കുന്നത്. ജൂൺ 24ന് കോസ്റ്റ റിക്കയ്ക്കെതിരേ ബ്രസീൽ ആദ്യ മത്സരത്തിനിറങ്ങും. ഒമ്പത് വട്ടം കോപ്പ അമേരിക്ക നേടിയ ടീമാണ് ബ്രസീൽ. യുഎസിന്‍റെ ആദ്യ മത്സരം ജൂൺ 23ന് ബൊളീവിയക്കെതിരേ.
സൗഹൃദ മത്സരത്തിന്‍റെ പതിനേഴാം മിനിറ്റിൽ ബ്രസീലാണ് ആദ്യം വല ചലിപ്പിക്കുന്നത്. ടേണറുടെ ക്ലിയറൻസ് പിടിച്ചെടുത്ത റഫീഞ്ഞ പന്ത് റോഡ്രിഗോയ്ക്ക് കൈമാറി. റോഡ്രിഗോയുടെ മനോഹരമായ ഫിനിഷിൽ ബ്രസീലിനു ലീഡ്.
എന്നാൽ, 26ാം മിനിറ്റിൽ തന്നെ യുഎസ് തിരിച്ചടിച്ചു. പെനൽറ്റി ബോക്സിനു തൊട്ടു പുറത്തുവച്ച് കിട്ടിയ ഫ്രീകിക്കിൽ നിന്നായിരുന്ന ഗോൾ. ക്രിസ്റ്റ്യൻ പുലിസിച്ച് എടുത്ത ലോ ഷോട്ട് ബ്രസീൽ ഗോളി ആലിസണെ കബളിപ്പിച്ച് നിയർ പോസ്റ്റിൽ കയറി.