ധര്‍മശാല: ഇന്ത്യയിലെ മറ്റൊരു ടെസ്റ്റ് പരമ്പരക്കാലം അവസാനിക്കുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പപരയിലെ അവസാന മത്സരം വ്യാഴാഴ്ച തുടങ്ങും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ ഇതിനകം 3-1 എന്ന നിലയിൽ അപരാജിത ലീഡ് നേടിക്കഴിഞ്ഞെങ്കിലും അവസാന മത്സരത്തിൽ ആവേശം ഒട്ടും കുറയില്ല.
റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനായിരുന്നു ആതിഥേയരുടെ വിജയം. അഞ്ചാം മത്സരം കൂടി ജയിച്ചാല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ നിലവില്‍ ഒന്നാമതുള്ള ഇന്ത്യക്ക് ആ സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിക്കാം. ടീമില്‍ ഏതാനും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ടീമിലില്ലാതിരുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുമ്പോള്‍ റാഞ്ചി ടെസ്റ്റില്‍ അരങ്ങേറിയ ആകാശ്ദീപ് ഒരുപക്ഷേ പുറത്താകും. അതല്ലെങ്കിൽ മുഹമ്മദ് സിറാജിന് വിശ്രമം അനുവദിക്കപ്പെടും.
ബാറ്റിങ്ങിലേക്കു വന്നാല്‍, കർണാടകയുടെ മലയാളി താരം ദേവദത്ത് പടിക്കലിന് അവസരമൊരുങ്ങിയേക്കും. പടിക്കല്‍ അരങ്ങേറിയാല്‍ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിക്കുന്ന അഞ്ചാമത്തെ താരമാവും. നേരത്തെ രജത് പാടീദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുരെല്‍, ആകാശ് ദീപ് എന്നിവര്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയിരുന്നു. പാടീദാർ നിരന്തരം പരാജയമാകുന്ന സാഹചര്യത്തിലാണ് പടിക്കലിന്‍റെ സാധ്യത തെളിയുന്നത്.
പിച്ച് പറയുന്നത്
ധര്‍മശാലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇടവിട്ട് പെയ്യുന്ന മഴ തയാറെടുപ്പുകളെ ബാധിച്ചിട്ടുണ്ട്. ഇത് എത്രമാത്രം പിച്ചിന്‍റെ സ്വാഭാവത്തെ സ്വാധീനിക്കും. രണ്ട് ദിവസത്തിനുള്ള പിച്ചിന്‍റെ സ്വഭാവം മാറ്റിമറിക്കാനാവില്ലെങ്കിലും പിച്ചില്‍ എത്രത്തോളം പുല്ല് നിലനിര്‍ത്തണമെന്ന കാര്യങ്ങളിലെല്ലാം ഇന്ത്യന്‍ ടീമിന്‍റെ നിര്‍ദേശമനുസരിച്ചായിരിക്കും ക്യൂറേറ്റര്‍ തീരുമാനമെടുക്കുക.
ബുധനാഴ്ച വൈകിട്ടും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ ദ്രാവിഡും പിച്ച് പരിശോധിച്ചു. ഇരുവരും ക്യൂറേറ്ററുമായി സംസാരിച്ചു ഇതിന്‍റെ അടിസ്ഥാനത്തിലാകും പിച്ചില്‍ അവസാന മാറ്റങ്ങള്‍ വരുത്തുക. റാഞ്ചി ടെസ്റ്റിലെ പിച്ച് പോലെ അസന്തുലിത ബൗണ്‍സ് ആരിക്കില്ല ധർമശാലയിലേത് എങ്കിലും മൂന്നാം ദിനം മുതല്‍ ബാറ്റിങ് ദുഷ്‌കരമാകും. അന്നതിനാല്‍ ടോസ് നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍:
രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, ദേവദത്ത് പടിക്കല്‍, സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ആകാശ് ദീപ്, ജസ്പ്രീത് ബുമ്ര.
ഇംഗ്ലണ്ട് സ്‌ക്വാഡ്:
സാക് ക്രോലി, ബെന്‍ ഡക്കറ്റ്, ഒലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്ട്ലി, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്സന്‍, ഷൊയിബ് ബഷീര്‍.