ബുഡാപെസ്റ്റ്: ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിലെ പുരുഷൻമാരുടെ 4X400 റിലേയിൽ ഇന്ത്യൻ സംഘം ഫൈനലിലേക്ക് യോഗ്യത നേടി. മലയാളികളായ മുഹമ്മദ് അനസ്, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ, രാജേഷ് രമേശ് എന്നിവരാണ് ടീമംഗങ്ങൾ.
ഹീറ്റ്സിൽ ഇന്ത്യൻ സംഘം കുറിച്ച 2:59:05 എന്ന സമയം പുതിയ ഏഷ്യൻ റെക്കോഡാണ്. ഹീറ്റ്സിൽ ഏറ്റവും മികച്ച രണ്ടാമത്തെ സമയവും ഇതുതന്നെയായിരുന്നു. യുഎസ് ടീമാണ് ഹീറ്റ്സിൽ ഏറ്റവും മികച്ച സമയം കുറിച്ചത്.
2020ലെ ടോക്യോ ഒളിംപിക്സിൽ രേഖപ്പെടുത്തിയ 3:00.25 എന്ന സമയമായിരുന്നു ഈയിനത്തിൽ ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച സമയം. ഇപ്പോഴത്തെ ടീമിലെ അനസും അമോജും അന്നത്തെ ടീമിലും ഉൾപ്പെട്ടിരുന്നു.
ആദ്യ ലാപ്പ് പിന്നിടുമ്പോൾ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ, അടുത്ത ലാപ്പുകളിൽ അജ്മലും രമേശും നടത്തിയ അവിശ്വസനീയ കുതിപ്പിലൂടെയാണ് രണ്ടാം സ്ഥാനത്തേക്കെത്തിയത്.