ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പുതിയ സീസണിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ താരങ്ങളുടെ പിന്മാറ്റം തുടരുന്നു. ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് പിന്‍മാറിയതിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സിന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എങ്കിഡിയുടെ സേവനവും ഇത്തവമണ നഷ്ടമാവും. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ കണങ്കാലിന് പരുക്കേറ്റ എങ്കിഡി ഐപിഎല്ലില്‍ നിന്ന് പിന്‍മാറി. ഇന്ത്യക്കെതിരായ പരമ്പരയില്‍ പരുക്കേറ്റ എങ്കിഡി ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ പാള്‍ റോയല്‍സിനായി കളിച്ചതോടെയാണ് പരുക്ക് കൂടുതൽ വഷളായത്. എങ്കിഡിക്ക് പകരം ഓസ്ട്രേലിയയുടെ യുവ ഓള്‍ റൗണ്ടര്‍ ജേക് ഫ്രേസര്‍ മക്ഗുര്‍കിനെ ഡല്‍ഹി ടീമിലെടുത്തിട്ടുണ്ട്. എങ്കിഡിയുടെ അതേ തുകക്ക് തന്നെയാണ് ജേക് ഫ്രേസര്‍ ഡല്‍ഹി ടീമിലെത്തുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്സ് താരമായിരുന്ന എങ്കിഡിയെ കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ അടിസ്ഥാനവിലയായ 50 ലക്ഷം രൂപക്കാണ് ഡല്‍ഹി ടീമിലെത്തിച്ചത്. 14 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള എങ്കിഡി ഇതുവരെ 25 വിക്കറ്റുകളാണ് വീഴ്ത്തിയത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയക്കായി രണ്ട് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ജേക് ഫ്രേസര്‍ ബിഗ് ബാഷ് ലീഗിലും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തിരുന്നു. ബിഗ് ബാഷില്‍ മെല്‍ബണ്‍ റെനഗഡ്സിനായി എട്ട് മത്സരങ്ങളില്‍ കളിച്ച ഫ്രേസര്‍ 32.12 ശരാശരിയില്‍ 158.64 പ്രഹരശേഷിയില്‍ 257 റണ്‍സടിച്ചു.
ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിംഗിന്‍റെ നിര്‍ദേശപ്രകാരമാണ് ജേക് ഫ്രേസറെ ഡല്‍ഹി ടീമിലെത്തിച്ചത്. ജേക് ഫേസര്‍ ടെസ്റ്റ് ടീമില്‍ ഭാവിയില്‍ ഡേവിഡ് വാര്‍ണറുടെ പിന്‍ഗാമിയാവുമെന്ന് പോണ്ടിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡല്‍ഹി ടീമിലുള്ള ഓസീസ് താരങ്ങളായ മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, ജേ റിച്ചാര്‍ഡ്സണ്‍ എന്നിവര്‍ക്കൊപ്പമാണ് ഫ്രേസറും ചേരുന്നത്.