ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം പതിപ്പ് മാര്‍ച്ച് 22 മുതല്‍ ആരംഭിക്കുമെന്ന് റിപ്പോർട്ട്. മെയ് 26നാണ് സീസണ് അവസാനിക്കുക. വനിതാ പ്രീമിയര്‍ ലീഗ് ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 17 വരെ നടക്കുമെന്നും സൂചനയുണ്ട്. ക്രിക്കറ്റ് വെബ്സൈറ്റുകൾ തീയതി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ബിസിസിഐയുടെ ഭാഗത്ത് നിന്ന് തിയതിയുടെ കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാല്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് തിയതികളുടെ സമയക്രമം പ്രഖ്യാപിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമസ്ഥിരീകരണം ഉണ്ടാകുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഐപിഎല്‍ തീയതികൾ വൈകുന്നത്. ഏതെങ്കിലും നഗരങ്ങള്‍ക്ക് ഐപിഎല്‍ മത്സരം നടത്താന്‍ കഴിയില്ലെങ്കില്‍ പകരം വേദി നിശ്ചയിക്കേണ്ടതുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യയില്‍ തന്നെ നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. ജൂണ്‍ ഒന്നിന് ട്വന്റി 20 ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പെ ഐപിഎല്‍ മത്സരങ്ങള്‍ അവസാനിക്കേണ്ടതുണ്ട്.
"ഐപിഎല്‍ ഷെഡ്യൂളിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് സമയക്രമം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാക്കിനായി കാത്തിരിക്കുകയാണ്. സുരക്ഷയും മറ്റ് ക്രമീകരണങ്ങളും സംബന്ധിച്ച് എല്ലാ ഫ്രാഞ്ചൈസികളുമായി ചര്‍ച്ച നടത്തുമെന്നും നിലവില്‍ മത്സരങ്ങള്‍ രാജ്യത്ത് നിന്ന് മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ബിസിസിസി വൃത്തങ്ങള്‍ വ്യക്തമാക്കി.