ദുബായ്: കോടികളുടെ കിലുക്കം സമ്മാനിച്ച് ഐപിഎല്‍ താരലേലം. സകല റെക്കോഡുകളും ഭേദിച്ച് താരങ്ങളുടെ വില കുതിച്ചപ്പോള്‍ പുതിയ സീസണിലെ വിലയേറിയ താരമായി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിലയ്ക്ക് സ്റ്റാര്‍ക്കിനെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് സ്വന്തമാക്കിയത്. 24.75 കോടി രൂപയാണ് കോല്‍ക്കത്ത സ്റ്റാര്‍ക്കിനെ സ്വന്തമാക്കാന്‍ പൊടിച്ചത്. 20.50 കോടി രൂപ മുടക്കി മറ്റൊരു ഓസീസ് ബൗളറായ പാറ്റ് കമിന്‍സിനെ സ്വന്തമാക്കി റെക്കോഡ് സ്ഥാപിച്ച് മിനിറ്റുകള്‍ക്കുള്ളിലാണ് സ്റ്റാര്‍ക്കിനെ വാങ്ങി കോല്‍ക്കത്ത റെക്കോഡിട്ടത്.
ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനു വേണ്ടി പഞ്ചാബ് കിങ്സ് കഴിഞ്ഞ മെഗാ ലേലത്തില്‍ മുടക്കിയ 18.50 കോടി രൂപയുടെ റെക്കോഡാണ് പഴങ്കഥയായത്. രണ്ടു കോടി രൂപ അടിസ്ഥാന വിലയുമായി ലേലത്തിലെത്തിയ പാറ്റ് കമ്മിന്‍സിനു വേണ്ടി 20.50 കോടി രൂപയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് മുടക്കിയത്. ഓള്‍റൗണ്ടര്‍ ടാഗിലാണ് കമ്മിന്‍സ് വന്നത്.
ഇത് ആശ്ചര്യപ്പെടുത്തുന്നു. എന്റെ ഭാര്യ അലിസ ഇപ്പോള്‍ ഓസീസ് ടീമിനൊപ്പം ഇന്ത്യയിലുണ്ട്. അതുകൊണ്ട് ഞാന്‍ അറിയുന്നതിനുമുമ്പേ ഈ വിവരങ്ങള്‍ അവര്‍ അറിഞ്ഞു. ആശ്ചര്യപ്പെടുത്തുന്ന കാര്യമെങ്കിലും വലിയ ആവേശം പകരുന്നു.- മിച്ചല്‍ സ്റ്റാര്‍ക്ക് പ്രതികരിച്ചു. പാറ്റ് കമിന്‍സും ഞാനും ഇപ്പോള്‍ ബോക്സിങ് ഡേ ടെസ്റ്റിനുള്ള പരിശീലനത്തിലാണ്. ഈ ദിനം ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരു പ്രത്യേക ദിവസമാണെന്ന് സ്റ്റാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.
ടി20 ലോകകപ്പ് വരാനിരിക്കുന്നസാഹചര്യത്തില് ലോകത്തെ ഏറ്റവും മികച്ച ടി20 ലീഗില്‍ കളിക്കാനാവുന്നത് ഞങ്ങള്‍ക്ക് ഗുണം ചെയ്യും- അദ്ദേഹം പറഞ്ഞു. ഡല്‍ഹി ഡെയര്‍ ഡെവിള്സായിരുന്നു സ്റ്റാര്‍ക്കിനായി ആദ്യം കോല്‍ക്കത്തയ്ക്കായി രംഗത്തുണ്ടായിരുന്നത്. എന്നാല്‍, വില 9.6 കോടിയിലെത്തിയതോടെ അവര്‍ പിന്മാറി. പിന്നീട് മുംബൈയും അതിനു പിന്നാലെ ഗുജറാത്തും സ്റ്റാര്‍ക്കിനായി രംഗത്തെത്തി. എന്നാല്‍, വാശിയേറിയ ലേലം വിളിക്കൊടുവില്‍ സ്റ്റാര്‍ക്കിനെ കോല്‍ക്കത്ത തന്നെ സ്വന്തമാക്കുകയായിരുന്നു.
പലവിധ കാരണങ്ങളാല്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മിച്ചല്‍ സ്റ്റാര്‍ക്ക് ഐപിഎല്ലിനെത്തുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനൊപ്പം 2015ലായിരുന്നു സ്റ്റാര്‍ക്ക് അവസാനം കളിച്ചത്. രണ്ട് സീസണുകളിലായി 27 മത്സരങ്ങള്‍ ഐപിഎല്ലില്‍ കളിച്ച സ്റ്റാര്‍ക്ക് 34 വിക്കറ്റുകള്‍ നേടി. എക്കോണമി റേറ്റ് 7.17 . 2018ല്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അദ്ദേഹത്തെ സ്വന്തമാക്കിയിരുന്നെങ്കിലും പരുക്ക് മൂലം കളിച്ചിരുന്നില്ല.
കമ്മിന്‍സിന്റെ പേര് വിളിച്ചപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സുമാണ് ലേലം വിളി തുടങ്ങിയത്. മുംബൈ പിന്മാറിയതോടെ ആര്‍സിബി വിളി തുടങ്ങി. ഇതോടെ ചെന്നൈ വിട്ടു. ഇതോടെയായിരുന്നു സണ്റൈ സേഴ്സിന്റെ മാസ് എന്‍ട്രി
പാറ്റ് കമിന്‍സ് റെക്കോര്‍ഡിട്ടതിന് പിന്നാലെ കോടികള്‍ വാരി ഹര്‍ഷല്‍ പട്ടേല്‍. 10.75 കോടി രൂപയ്ക്ക് മുമ്പ് ആര്‍സിബിയിലെത്തിയ ഹര്‍ഷലിനെ ഇത്തവണ ഒരു പടി കൂടി കടന്ന് 11.75 കോടി രൂപക്ക് പഞ്ചാബ് കിങ്സാണ് ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ നിറം മങ്ങിയതിനെത്തുടര്ന്നാണ് ഹര്‍ഷലിനെ ആര്‍സിബി ഒഴിവാക്കിയത്. അതുകൊണ്ടുതന്നെ ഈ നീക്കം ബാലിശമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ലോകകപ്പ് സെമിയില്‍ ഇന്ത്യക്കെതിരെ സെഞ്ചുറി അടിച്ച കിവീസ് ബാറ്റര്‍ ഡാരില്‍ മിച്ചലിനെ 14 കോടി രൂപ മുടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെത്തിച്ചു. ന്യൂസിലന്‍ഡ് ഓപ്പണറായ ഡെവോണ്‍ കോണ്‍വെയും മിച്ചല്‍ സാന്റ്നറും നേരത്തെ ടീമിലുള്ള ചെന്നൈ മറ്റൊരു ന്യൂസിലന്‍ഡ് താരമായ രചിന് രവീന്ദ്രയെയും ഇന്ന് ലേലത്തില്‍ ടീമിലെത്തിച്ചിരുന്നു. ചെന്നൈയുടെ പരിശീലകന് കിവീസ് ഇതിഹാസം സ്റ്റീഫന്‍ ഫ്ളെമിങ്ങാണ്.
ലേലത്തില്‍ റെക്കോര്‍ഡിടുമെന്ന് പ്രതീക്ഷിച്ചിരുന്ന ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജെറാള്‍ഡ് കോറ്റ്സിയെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. മുംബൈയും ചെന്നൈയും കോറ്റ്സിക്കായി ശക്തമായി രംഗത്തെത്തിയെങ്കിലും അഞ്ച് കോടി രൂപക്ക് കോട്സിയെ മുംബൈ ടീമിലെത്തിച്ചു. രണ്ട് കോടി രൂപയായിരുന്നു ലേലത്തില്‍ കോറ്റ്സിയുടെ അടിസ്ഥാനവില.
അഫ്ഗാനിസ്ഥാന് താരം അസ്മത്തുള്ള ഒമര്‍സായിയെ ഗുജറാത്ത് അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്ക് ടീമിലെത്തിച്ചു. ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്സിനെ 4.2 കോടി പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ചു.
മുംബൈ ബൗളിങ്ങില്‍ കലക്കും
ഏറ്റവും ബുദ്ധിപൂര്‍വം ലേലം വിളിച്ച ഒരു ടീം മുംബൈ ഇന്ത്യന്‍സ് എന്ന് നിസംശയം പറയാം. മികച്ച ബാറ്റിങ് നിര നിലവിലുള്ള മുംബൈ ബൗളിങ്ങിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ജസ്പ്രീത് ബുമ്ര നയിക്കുന്ന ബൗളിങ് നിരയിലക്ക് കോട്സിയും മധുശങ്കയുമെത്തി. ആകാശ് മധ്വാളും ജേസണ്‍ ബെഹ്റന്‍ഡോര്‍ഫും കൂടിയാകുമ്പോള്‍ മുംബൈയുടെ ബൗളിങ് നിര ഭദ്രം. രണ്ട് കോടി അടിസ്ഥാനവിലയുണ്ടായിരുന്ന കോട്സിയെ അഞ്ച് കോടി രൂപയ്ക്കാണ് മുംബൈ സ്വന്തമാക്കിയത്. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ലങ്കന്‍ താരം മധുശങ്ക 4.6 കോടി രൂപയ്ക്കാണ് മുംബൈയിലെത്തിയത്. ലേലം പുരോഗമിക്കവേ, മറ്റൊരു ലങ്കൻ താരത്തെ കൂടി മുംബൈ സ്വന്തമാക്കി. നുവാൻ തുഷാര യെ 4.80 കോടി രൂപയ്ക്ക് മുംബൈ ടീമിലെത്തി ച്ചു. ആകാശ് മധ്വാളിനെയും ജേസണ്‍ ബെഹ്റന്ഡോര്ഫിനെയും മുംബൈ നിലനിര്‍ത്തിയിരുന്നു.
ചെന്നൈയില്‍ വന്‍ തോക്കുകള്‍
ലേലം വിളിയില്‍ മികച്ച നേട്ടമുണ്ടാക്കിയ മറ്റൊരു ടീമാണ് നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ്. അമ്പാട്ടി റായുഡു പോയ ഒഴിവിലേക്ക് മധ്യനിര ബാറ്ററെ തേടിയ ചെന്നൈക്ക് ഉത്തര്‍പ്രദേശ് താരം സമീര്‍ റിസ്വിയെ ലഭിച്ചു. സമീര്‍ റിസ്വിയെ സ്വന്തമാക്കാന്‍ 8.40 കോടി രൂപയാണ് ചെന്നൈ വാരിയെറിഞ്ഞത്. കേവലം 20 ലക്ഷമായിരുന്നു റിസ്വിയുടെ അടിസ്ഥാന വില. എന്നാല്‍ കൂറ്റനടിക്കാരന്‍ ഡാരില്‍ മിച്ചലിനെ വാശിയേറിയ ലേലം വിളിക്കൊടുവില്‍ 14 കോടിരൂപയ്ക്ക് സ്വന്തമാക്കാനായതാണ് ചെന്നൈയുടെ വലിയ നേട്ടം. ഒരു കോടി രൂപയായിരുന്നു മിച്ചലിന്റെ അടിസ്ഥാന വില. അതേസമയം, വലിയ ലാഭത്തില്‍ അവര്‍ക്ക് ലഭിച്ച താരം ന്യൂസിലന്‍ഡിന്റെ തന്നെ രചിന് രവീന്ദ്രയാണ്, 1.5 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന രചിനെ 1.8 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കുകയായിരുന്നു. അതേസമയം, ഏകദിന ലോകകപ്പില്‍ അമ്പേ പരാജയമായിരുന്ന ശാര്‍ദുല്‍ ഠാക്കുറിനെ സ്വന്തമാക്കാന്‍ ചെന്നൈ പൊടിച്ചത് നാല് കോടി രൂപയാണ്. ചെന്നൈയുടെ പേഴ്സില്‍ ഇനി അവേശിഷിക്കുന്നത് 3.20 കോടി രൂപയാണ്. ഒരു വിദേശതാരമടക്കം രണ്ട് താരങ്ങളുടെ ഒഴിവാണ് ഇനി ചെന്നൈ നിരയിലുള്ളത്.
ടോപ് 6
മിച്ചല്‍ സ്റ്റാര്‍ക്ക് - 24.75 കോടി - കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
പാറ്റ് കമിന്‍സ് - 20.50 കോടി - സണ്‍റൈസേഴ്സ് ഹൈദരാബാദ്
ഡാരില്‍ മിച്ചല്‍ - 14 കോടി - ചെന്നൈ സൂപ്പര്‍ കിങ്സ്
ഹര്‍ഷല്‍ പട്ടേല്‍ - 11.75 കോടി - പഞ്ചാബ് കിങ്സ്
റോവന്‍ പവല്‍ - 7.40 കോടി - രാജസ്ഥാന് റോയല്‍സ്
ട്രാവിസ് ഹെഡ് - 6.80 കോടി - സൺ റൈസേഴ്സ്
ഐപിഎല്ലിലെ വിലയേറിയ താരങ്ങള്‍ ഇതുവരെ
മിച്ചല്‍ സ്റ്റാര്‍ക്ക് - നൈറ്റ് റൈഡേഴ്സ് - 24.75 കോടി - 2024
പാറ്റ് കമിന്‍സ് - സണ്‍ റൈസേഴ്സ് - 20.50 കോടി - 2024
സാം കറന് - പഞ്ചാബ് കിങ്സ് - 18.50 കോടി - 2023
കാമറൂണ്‍ ഗ്രീന്‍ - മുംബൈ ഇന്ത്യന്‍സ് - 17.50 കോടി - 2023
ബെന്‍ സ്റ്റോക്സ് - ചെന്നൈ - 16.25 കോടി - 2023
ക്രിസ് മോറിസ് - രാജസ്ഥാന് റോയല്‍സ് - 16.25 കോടി - 2021
നിക്കോളാസ് പുരാന് - ലഖ്നൗ - 16 കോടി - 2023
യുവ് രാജ് സിങ് - ഡല്‍ഹി - 16 കോടി - 2015സുമിത് കുമാർ
വിവിധ ടീമുകള്‍ സ്വന്തമാക്കിയ താരങ്ങള്‍
ചെന്നൈ സൂപ്പര്‍ കിങ്സ്
ഡാരില്‍ മിച്ചല്‍(14 കോടി), രചിന് രവീന്ദ്ര(1.8 കോടി), ഷാര്‍ദ്ദുല്‍ താക്കൂര്‍(4 കോടി), സമീര്‍ റിസ്വി(8.4 കോടി), മുസ്തഫിസുർ റഹ്മാൻ (2 കോടി ), അവനീഷ് റാവു ആരവേലി (20 ലക്ഷം)
മുംബൈ ഇന്ത്യന്‍സ്
ജെറാള്‍ഡ് കോട്സി(5 കോടി), ദില്ഷന് മധുശങ്ക(4.6 കോടി), നുവാൻ തുഷാര (4.80 കോടി), മുഹമ്മദ് നബി (1.5 കോടി ), ശ്രേയസ് ഗോപാൽ (20 ലക്ഷം), ശിവാലിക് ശർമ്മ (20 ലക്ഷം), അൻഷുൽ കാംബോജ് (20 ലക്ഷം), നമൻ ധിർ (20 ലക്ഷം)
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
മിച്ചല്‍ സ്റ്റാര്‍ക്ക്-(24.75 കോടി), കെ എസ് ഭരത്(50 ലക്ഷം), ചേതന്‍ സക്കറിയ(50 ലക്ഷം), അംഗൃഷ് രഘുവംശി(20 ലക്ഷം), രമണ്‍ദീപ് സിങ്(20 ലക്ഷം), സാക്കിബ് ഹുസൈൻ (20 ലക്ഷം), മനീഷ് പാണ്ഡെ (50 ലക്ഷം), ഗസ് അറ്റ്കിൻസൺ (1 കോടി), ഷെർഫാൻ റഥർഫോർഡ് (1.5 കോടി), മുജീബ് റഹ്മാൻ (2 കോടി)
രാജസ്ഥാന് റോയല്‍സ്
റോവ്മാന്‍ പവല്‍(7.4 കോടി), ശുഭം ദുബെ(5.8 കോടി), നാന്ദ്രെ ബർഗർ (50 ലക്ഷം), ടോം കോഹ്ലർ-കാഡ്മോർ (40 ലക്ഷം), ആബിദ് മുഷ്താഖ് (20ല ക്ഷം)
ഗുജറാത്ത് ടൈറ്റന്‍സ്
അസ്മത്തുള്ള ഒമര്‍സായി(50 ലക്ഷം), ഉമേഷ് യാദവ്(5.8 കോടി), ഷാരൂഖ് ഖാന്(7.4 കോടി), സ്പെൻസർ ജോൺസൺ (10 കോടി), റോബിൻ മിൻസ് (3.6 കോടി), സുശാന്ത് മിശ്ര (2.2 കോടി), കാർത്തിക് ത്യാഗി (60 ലക്ഷം), മാനവ് സുതാർ (20 ലക്ഷം)
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
അല്‍സാരി ജോസഫ്(11.5 കോടി), യഷ് ദയാൽ (5 കോടി), ലോക്കി ഫെർഗൂസൺ (2 കോടി), ടോം കറൻ (1.5 കോടി), സൗരവ് ചൗഹാൻ (20 ലക്ഷം), സ്വപ്നിൽ സിംഗ് (20 ലക്ഷം)
സണ്‍റൈസേഴ്സ് ഹൈദരാബാദ്
ട്രാവിസ് ഹെഡ്(6.8 കോടി), പാറ്റ് കമിന്‍സ്(20.50 കോടി), വാനിന്ദു ഹസരങ്ക(1.50 കോടി), ജയദേവ് ഉനദ്ഘട്ട്(1.6 കോടി), ജാതവേദ് സുബ്രഹ്മണ്യൻ (20 ലക്ഷം), ആകാശ് സിംഗ് (20 ലക്ഷം)
ഡല്‍ഹി ക്യാപിറ്റല്‍സ്
ട്രൈസ്റ്റന്‍ സ്റ്റബ്സ്(50 ലക്ഷം), ഹാരി ബ്രൂക്ക്(4 കോടി), കുമാർ കുശാഗ്ര (7.2 കോടി), ജ്യെ റിച്ചാർഡ്സൺ (5 കോടി), സുമിത് കുമാർ (1 കോടി), ഷായ് ഹോപ്പ് (75 ലക്ഷം), റിക്കി ഭുയി (20 ലക്ഷം), സ്വസ്തിക ചിക്കര (20 ലക്ഷം), റാസിഖ് ദാർ (20 ലക്ഷം)
പഞ്ചാബ് കിങ്സ്
ഹര്‍ഷല്‍ പട്ടേല്‍(11.75 കോടി), ക്രിസ് വോക്സ്(4.2 കോടി), റിലെ റോസൂ (8 കോടി), തനയ് ത്യാഗരാജൻ (20 ലക്ഷം), വിശ്വനാഥ് പ്രതാപ് സിംഗ് (20 ലക്ഷം), അശുതോഷ് ശർമ്മ (20 ലക്ഷം), ശശാങ്ക് സിംഗ് (20 ലക്ഷം), പ്രിൻസ് ചൗധരി (20 ലക്ഷം)
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്
ശിവം മാവി(6.4 കോടി), അര്ഷിന് കുല്‍ക്കര്‍ണി(20 ലക്ഷം), എം സിദ്ധാർത്ഥ് (2.4 കോടി), ഡേവിഡ് വില്ലി (2 കോടി), ആഷ്ടൺ ടർണർ (1 കോടി), മൊഹമ്മദ് അർഷാദ് ഖാൻ (20 ലക്ഷം)
ആര്‍ക്കും വേണ്ടാത്ത പ്രധാന താരങ്ങള്‍
സ്റ്റീവന്‍ സ്മിത്ത്, കരുണ്‍ നായര്‍, ഫില്‍ സാള്‍ട്ട്, ജോഷ് ഇന്‍ഗ്ലിസ്, കുശാല്‍ മെന്‍ഡിസ്, ജോഷ് ഹെയ്സല്‍വുഡ്, വഖാര്‍ സലാംഖീല്, ആദില്‍ റഷീദ്, അക്കീല്‍ ഹുസൈന്, ഇഷ് സോധി, തബ്രെയ്സ് ഷംസി, മുജീബ് ഉര് റഹ്മാന്, രോഹന് കുന്നുമ്മേല്‍, പ്രിയാന്‍ഷ് ആര്യ, മനന്‍ വോറ. കുല്‍ദീപ് യാദവ്. സര്‍ഫറാസ് ഖാന്.