മുൾട്ടാൻ: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇംഗ്ലീഷ് ബാറ്ററായി ജോ റൂട്ട്. മുൻ ഇംഗ്ലണ്ട് ക‍്യാപ്റ്റനും ഓപ്പണിംഗ് ബാറ്ററുമായ അലിസ്റ്റർ കുക്കിനെ പിന്തള്ളിയാണ് ജോ റൂട്ട് ഈ നേട്ടം സ്വന്തമാക്കിയത്. കൂടാതെ ലോക ടെസ്റ്റ് ചാമ്പ‍്യൻഷിപ്പിൽ 5000 റൺസ് നേടുന്ന ആദ‍്യ ബാറ്റർ എന്ന നേട്ടവും റൂട്ട് തന്‍റെ പേരിലാക്കി.
പാക്കിസ്ഥാനെതിരെ മുൾട്ടാനിൽ നടന്ന ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിലാണ് ഈ ചരിത്ര നേട്ടം താരം സ്വന്തമാക്കിയത്. 3904 റൺസുമായി ഓസ്ട്രേലിയയുടെ മാർനസ് ലബുഷാനെയാണ് ലോക ടെസ്റ്റ് ചാമ്പ‍്യൻഷിപ്പിലെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്ത്. 3484 റൺസുമായി സ്റ്റീവ് സ്മിത്തും, 2594 റൺസുമായി രോഹിത് ശർമ്മയും, 2334 റൺസുമായി വിരാട് കോലിയും പിന്നിലുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ജോ റൂട്ട്. അലിസ്റ്റർ കുക്കിന്‍റെ 12472 റൺസ് നേട്ടമാണ് റൂട്ട് മറികടന്നത്. രാഹുൽ ദ്രാവിഡ്, ജാക്ക് കാലിസ്, റിക്കി പോണ്ടിംഗ്, സച്ചിൻ ടെൻഡുൽക്കർ എന്നിവരാണ് റൂട്ടിന്‍റെ മുന്നിലുള്ളത്.