പനാജി: സന്തോഷ് ട്രോഫി മത്സരത്തിൽ തുടർച്ചയായ മൂന്നാം ജയത്തോടെ കേരളം ഫൈനൽ റൗണ്ടിൽ ഇടം ഉറപ്പിച്ചു. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ചത്തീസ്ഗഢിനെയാണ് കേരളം വീഴ്ത്തി.
ആദ്യ പകുതിയുടെ തുടക്കത്തില്‍ മാത്രമാണ് ചത്തീസ്ഗഢ് കേരളത്തിനു വെല്ലുവിളി ഉയര്‍ത്തിയത്. പിന്നീട് കാര്യമായ മുന്നേറ്റം അവര്‍ക്ക് നടത്താന്‍ സാധിച്ചില്ല. കേരളം തുടക്കം മുതല്‍ കൃത്യമായി ആക്രമണം നടത്തി. ഏഴാം മിനിറ്റില്‍ ഇ.എസ്. സജീഷിലൂടെ കേരളം ലീഡ് നേടി. ആദ്യ പകുതിയില്‍ ഒരു ഗോൾ ലീഡിൽ അവസാനിപ്പിച്ചു.
രണ്ടാം പകുതിയിലും കേരളം ആക്രമണം തുടര്‍ന്നു. 55 ാം മിനിറ്റിൽ യുവ മുന്നേറ്റ താരം ജുനൈനിലൂടെ കേരളം രണ്ടാം ഗോളും വലയിലാക്കി. 67ാം മിനിറ്റില്‍ മൂന്നാം ഗോളും വന്നു. ക്യാപ്റ്റന്‍ നിജോ ഗില്‍ബര്‍ട്ടായിരുന്നു സ്‌കോറര്‍. ആദ്യ മത്സരത്തില്‍ കേരളം ഗുജറാത്തിനെ 3-0ത്തിനു വീഴ്ത്തിയിരുന്നു.
രണ്ടാം പോരില്‍ ജമ്മു കശ്മീരിനെ 6-1നും കേരളം വീഴ്ത്തി. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ഒൻപത് പോയിന്‍റുമായി പട്ടികയിൽ ഒന്നാമതാണ് കേരളം. ചൊവ്വാഴ്ച ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഗോവയാണ് കേരളത്തിന്‍റെ എതിരാളികൾ. രണ്ട് മത്സരങ്ങളിൽ നാല് പോയിന്‍റുമായി ഗോവ രണ്ടാമതും നാല് പോയിന്‍റുമായി ഗുജറാത്ത് മൂന്നാം സ്ഥാനത്തുമാണ്.