ഗുവാഹത്തി: അസമിനെതിരേ ഗുവഹാത്തിയിൽ നടക്കുന്ന രഞ്ജി ട്രോഫി പോരാട്ടത്തിൽ കേരളത്തിന് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം ആദ്യ ദിവസം കളിയവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എടുത്തിട്ടുണ്ട്.
വെളിച്ചക്കുറവ് മൂലം ഏറെ വൈകിയാണ് ടോസ് ഇട്ടത്. ടോസ് നേടിയ അസം നായകൻ റിയാൻ പരാഗ് കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണർമാരായ രോഹൻ കുന്നുമ്മലും കൃഷ്ണ പ്രസാദും കേരളത്തിന് മികച്ച തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 131 റൺസാണ് സ്കോർബോർഡിൽ ചേർത്തത്.
രോഹൻ 95 പന്തിൽ നിന്ന് 83 റൺസ് എടുത്തു പുറത്തായി. 11 ബൗണ്ടറിയാണ് രോഹൻ സ്വന്തമാക്കിയത്. സിദ്ധാർഥിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ സുമിത്ത് ഗാന്ധിഗോക്കർ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. 104 പന്തിൽ നാല് ബൗണ്ടറിയുടേയും രണ്ട് സിക്സിന്‍റേയും അകമ്പടിയിൽ 52 റൺസുമായി കൃഷ്ണപ്രസാദും 4 റണ്ണുമായി രോഹൻ പ്രേമുമാണ് ക്രീസിൽ. ആദ്യ മത്സരത്തിൽ ഉത്തർപ്രദേശിനോട് സമനിലയും ഒന്നാം ഇന്നിങ്സ് ലീഡും വഴങ്ങിയ കേരളത്തിന് ഈ മത്സരം നിർണായകമാണ്.