ആലുർ: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ കേരളത്തിനു രണ്ടാം മത്സരത്തിൽ പരാജയം വി. ജയദേവൻ മഴ നിയമപ്രകാരം ഫലം നിശ്ചയിക്കപ്പെട്ട മത്സരത്തിൽ മുംബൈയെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം 49.1 ഓവറിൽ 231 റൺസിന് ഓൾഔട്ടായി. 24.2 ഓവറിൽ 160/2 എന്ന നിലയിലാണ് മുംബൈ എട്ട് വിക്കറ്റ് ജയം കുറിച്ചത്.
നേരത്തെ, 12 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരായ മുഹമ്മദ് അസറുദ്ദീനെയും (9) രോഹൻ കുന്നുമ്മലിനെയും (1) കേരളത്തിനു നഷ്ടമായി. തുടർന്ന് ക്യാപ്റ്റൻ സഞ്ജു സാംസണും മുൻ ക്യാപ്റ്റൻ സച്ചിൻ ബേബിയും ഒരുമിച്ച 126 റൺസ് കൂട്ടുകെട്ടാണ് ടീമിനെ കരകയറ്റിയത്.
എന്നാൽ, 83 പന്തിൽ നാല് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 55 റൺസെടുത്ത സഞ്ജു പുറത്തായതോടെ വീണ്ടും തകർച്ചയായി. വിഷ്ണു വിനോദിനും (20) അബ്ദുൾ ബാസിതിനും (12) ശേഷം വന്നവർക്കൊന്നും രണ്ടക്ക സ്കോർ പോലും കണ്ടെത്താനായില്ല.
മറുവശത്ത് ഒറ്റയാൾ പോരാട്ടം തുടർന്ന സച്ചിൻ ബേബി 134 പന്തിൽ എട്ട് ഫോറും രണ്ടു സിക്സും സഹിതം 104 റൺസെടുത്ത് എട്ടാമനായാണ് പുറത്തായത്. നാലാം ഓവറിൽ ബാറ്റ് ചെയ്യാനിറങ്ങിയ സച്ചിൻ 48ാം ഓവർ വരെ ക്രീസിലുണ്ടായിരുന്നു.
ചെറിയ ലക്ഷ്യമായിരുന്നെങ്കിലും, മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ മഴ സാധ്യത മുന്നിൽക്കണ്ട് തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ചു. ഓപ്പണർ അംഗ്കൃഷ് രഘുവംശി 47 പന്തിൽ 57 റൺസെടുത്തു. സഹ ഓപ്പണർ ജയ് ബിസ്ത (30), സുവേദ് പാർക്കർ (27 നോട്ടൗട്ട്) എന്നിവരും മോശമാക്കിയില്ല. എന്നാൽ, നാലാം നമ്പറിലിറങ്ങി 20 പന്തിൽ നാലു സിക്സർ ഉൾപ്പെടെ 34 റൺസെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റൻ അജിങ്ക്യ രഹാനെയാണ് ടീമിന്‍റെ റൺ നിരക്ക് ഉയർത്തിയത്.