അതിഥി താരങ്ങളായ ആദിത്യ സർവാതെയും ജലജ് സക്സേനയും കേരളത്തിനു വേണ്ടി അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി 
Sports

രഞ്ജി ട്രോഫി: കേരളത്തിന് ബാറ്റിങ് തകർച്ച

തിരുവനന്തപുരം: കരുത്തരായ പഞ്ചാബിനെ 194 റൺസിന് ഓൾഔട്ടാക്കിയിട്ടും രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ കേരളത്തിനു മേൽക്കൈ നേടാൻ സാധിച്ചില്ല. ബൗളർമാരുടെ മികച്ച പ്രകടനത്തിനു പിന്തുണ നൽകാൻ സാധിക്കാതെ ബാറ്റിങ് നിര തകർന്നടിഞ്ഞതാണ് വിനയായത്. മൂന്നാം ദിവസം കളി അവസാനിക്കും മുൻപ് 179 റൺസിന് ഓൾഔട്ടായ കേരളം, 15 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി.

നേരത്തെ, കേരളത്തിനു വേണ്ടി ആദിത്യ സർവാതെയും ജലജ് സക്സേനയും അഞ്ച് വിക്കറ്റ് പ്രകടനങ്ങൾ പുറത്തെടുത്തതോടെയാണ് പഞ്ചാബ് ഇന്നിങ്സ് 194 റൺസിൽ അവസാനിച്ചത്. ബറോഡയിൽ നിന്നുള്ള ഇടങ്കയ്യൻ സ്പിന്നറായ സർവാതെ കേരള ജെഴ്സിയിൽ അരങ്ങേറ്റം കുറിച്ച മത്സരമാണിത്. 43 റൺസെടുത്ത കെകെആർ താരം രമൺദീപ് സിങ്ങാണ് പഞ്ചാബിന്‍റെ ടോപ് സ്കോറർ. മറ്റൊരു ഐപിഎൽ താരം മായങ്ക് മാർക്കണ്ഡെ 37 റൺസെടുത്ത് പുറത്താകാതെ നിന്നു. നാലു ബൗളർമാർ മാത്രമാണ് കേരളത്തിനു വേണ്ടി പന്തെറിഞ്ഞത്. ബേസിൽ തമ്പിക്കും ബാബാ അപരാജിതിനും വിക്കറ്റൊന്നും കിട്ടിയില്ല.

കളി സമനിയലിലാകുമെന്ന് ഏറെക്കുറെ ഉറപ്പായ മത്സരത്തിൽ ഒന്നാം ഇന്നിങ്സ് ലീഡ് നിർണായകമായിരിക്കും. രോഹൻ കുന്നുമ്മലിനൊപ്പം (15) യുവതാരം വത്സൽ ഗോവിന്ദിനെയാണ് (28) കേരളം ഓപ്പണറായി നിയോഗിച്ചത്. 37 റൺസിൽ ഓപ്പണിങ് കൂട്ടുകെട്ട് പൊളിഞ്ഞു.

പിന്നീട് വന്ന ക്യാപ്റ്റൻ സച്ചിൻ ബേബി (12), ബാബാ അപരാജിത് (3), അക്ഷയ് ചന്ദ്രൻ (17), ജലജ് സക്സേന (17), സൽമാൻ നിസാർ (13) എന്നിവർക്കൊന്നും പിടിച്ചുനിൽക്കാൻ സാധിച്ചില്ല.

പഞ്ചാബിനു വേണ്ടി മായങ്ക് മാർക്കണ്ഡെ ആറ് വിക്കറ്റ് വീഴ്ത്തി. ഗുർനൂർ ബ്രാർ മൂന്ന് വിക്കറ്റും ഇമാൻജോത് സിങ് ഒരു വിക്കറ്റും സ്വന്തമാക്കി. കേരളത്തിന്‍റെ ഏഴ് വിക്കറ്റ് വീഴും വരെ സ്പെഷ്യലിസ്റ്റ് ബാറ്റർ വിഷ്ണു വിനോദും ഓൾറൗണ്ടർ ആദിത്യ സർവാതെയും ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല. എട്ടാം നമ്പറിൽ ഇറങ്ങിയ വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീൻ (38) കേരളത്തിന്‍റെ ടോപ് സ്കോററായി. ഒമ്പതാമനായെത്തിയ വിഷ്ണു 20 റൺസെടുത്ത് പുറത്താകാതെ നിന്നു.

സരിൻ സിപിഎം സ്വതന്ത്രൻ, പാർട്ടി ചിഹ്നമില്ല; ചേലക്കരയിൽ യു.ആർ. പ്രദീപ്

ഗവൺമെന്‍റ് ഗസ്റ്റ് ഹൗസുകളുടെ വാടക കൂട്ടി

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണം

''ആര്യാടനെ വരെ ഞങ്ങൾ സ്ഥാനാർഥിയാക്കി'', സരിന്‍റെ സ്ഥാനാർഥിത്വത്തെക്കുറിച്ച് എ.കെ. ബാലൻ

പ്രിയങ്ക ഗാന്ധി ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും; 10 ദിനം മണ്ഡല പര്യടനം