സിഡ്നി: ലോകകപ്പ് ക്രിക്കറ്റിൽ ഡേവിഡ് വാർനർ തന്നെ ഓസ്ട്രേലിയയുടെ ഓപ്പണറാകണമെന്ന് ഇൻ ഫോം ഓൾറൗണ്ടർ മിച്ചൽ മാർഷ്. താൻ മധ്യനിരയിൽ ബാറ്റ് ചെയ്യാനായിരിക്കും സാധ്യതയെന്നും മാർഷ് വ്യക്തമാക്കി.
വാർനർക്കു പകരം മാർഷ് ആയിരിക്കും ട്രാവിസ് ഹെഡ്ഡിനൊപ്പം ഓപ്പണറാകുക എന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രതികരണം. ഒരു വശത്ത് ട്രാവിസ് ഹെഡ് തന്നെയായിരിക്കുമെന്നും മാർഷ് പറഞ്ഞു.
142 ഏകദിന മത്സരം കളിച്ച വാർനർ ഇതിൽ ഏറെയും ഓപ്പണറായി തന്നെയാണ് ഇറങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്നാരംഭിക്കുന്ന ഏകദിന പരമ്പരയിൽ അദ്ദേഹം കളിക്കുന്നുണ്ട്.
അതേസമയം, ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ 81, 66 നോട്ടൗട്ട്, 47 എന്നിങ്ങനെയായിരുന്നു ഓപ്പണിങ് റോളിൽ മാർഷിന്‍റെ സ്കോറുകൾ. തുടർന്ന് ആഷസ് ടെസ്റ്റ് പരമ്പരയിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി20 പരമ്പരയിലും മികവ് ആവർത്തിച്ചു.