പുതുച്ചേരി: കേരള താരം രോഹൻ കുന്നുമ്മൽ നേടിയ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ ദക്ഷിണ മേഖല ദേവ്ധർ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ ജേതാക്കളായി. ഫൈനലിൽ പൂർവ മേഖലയ്ക്കെതിരേ 45 റൺസ് വിജയമാണ് മായങ്ക് അഗർവാൾ നയിച്ച ദക്ഷിണ മേഖല സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണ മേഖല നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 328 റൺസെടുത്തു. മായങ്കിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത രോഹൻ വെറും 75 പന്തിൽ നാലു ഫോറും 11 സിക്സും സഹിതം 107 റൺസെടുത്താണ് പുറത്തായത്. 63 റൺസെടുത്ത മായങ്കിനൊപ്പം ഒന്നാം വിക്കറ്റിൽ 181 റൺസും കൂട്ടിച്ചേർത്തു. തുടർന്നെത്തിയവരിൽ വിക്കറ്റ് കീപ്പർ എൻ. ജഗദീശനു (54) മാത്രമാണ് അർധ സെഞ്ചുറി നേടാനായത്.
മറുപടി ബാറ്റിങ്ങിൽ പൂർവ മേഖല തുടക്കത്തിൽ തന്നെ ബാറ്റിങ് തകർച്ച നേരിട്ടു. 115/5 എന്ന നിലയിൽ പതറിയ ടീമിനെ റിയാൻ പരാഗും (65 പന്തിൽ 95) വിക്കറ്റ് കീപ്പർ കുമാർ കുശാഗ്രയും (58 പന്തിൽ 58) ചേർന്ന് 220 വരെയെത്തിച്ചെങ്കിലും പിന്നീടങ്ങോട്ട് വീണ്ടും തകർച്ചയായി. 283 റൺസിന് ഓൾഔട്ടാകുകയും ചെയ്തു.