ചെന്നൈ: ഏഷ്യ കപ്പിനുള്ള പ്ലെയിങ് ഇലവനിൽ കെ.എൽ. രാഹുലിനെ ഉൾപ്പെടുത്തുന്നത് അനീതിയാവുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ പരിശീലകൻ രവി ശാസ്ത്രി. നാലു മാസമായി സജീവ ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത രാഹുലിനെ ഏഷ്യ കപ്പ് പോലൊരു സുപ്രധാന ടൂർണമെന്‍റിൽ നേരിട്ട് കളിപ്പിക്കുന്നത് ശരിയല്ലെന്നാണ് ശാസ്ത്രിയുടെ പക്ഷം. ഏഷ്യ കപ്പിൽ കളിക്കുന്നില്ലെങ്കിൽ ലോകകപ്പ് ടീമിലും രാഹുലിന് ഇടം കിട്ടാൻ സാധ്യത കുറവാണ്.
ഓഗസ്റ്റ് 31നാണ് ഏഷ്യ കപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. പരിക്കേറ്റ രാഹുലും മധ്യനിര ബാറ്റർ ശ്രേയസ് അയ്യരും അതിനു മുൻപ് മത്സരക്ഷമ വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ. ലോകകപ്പിനുള്ള ഇന്ത്യയുടെ നാലാം നമ്പർ ബാറ്റിങ് പൊസിഷൻ ഇപ്പോഴും തീരുമാനമാകാത്ത സാഹചര്യത്തിൽ ഇരുവർക്കും ഏഷ്യ കപ്പ് ടീമിൽ ഇടം കൊടുക്കാൻ സാധ്യത ഏറെയാണ്.
ഇവർക്കു പകരം വെസ്റ്റിൻഡീസിൽ മികച്ച പ്രകടനം നടത്തിയ യുവതാരം തിലക് വർമയെ നാലാം നമ്പറിലേക്കു പരിഗണിക്കണമെന്നാണ് ശാസ്ത്രി അഭിപ്രായപ്പെടുന്നത്. രവീന്ദ്ര ജഡേജ അടക്കം മൂന്ന് ഇടങ്കയ്യൻ ബാറ്റർമാർ ആദ്യ ഏഴിലുണ്ടാകണമെന്നും അദ്ദേഹം പറയുന്നു. തിലക് വർമയെ കൂടാതെ യശസ്വി ജയ്സ്‌വാളോ ഇഷാൻ കിഷനോ കൂടി എത്തിയാലേ മൂന്ന് ഇടങ്കയ്യൻമാരാകൂ.
കഴിഞ്ഞ ലോകകപ്പിന്‍റെ സെമി ഫൈനലിനപ്പുറത്തേക്ക് ഇന്ത്യക്കു മുന്നേറാൻ സാധിക്കാതിരുന്നത് ഇടങ്കയ്യൻമാരുടെ കുറവുകൊണ്ടാണെന്നും ശാസ്ത്രി പറയുന്നു. ശിഖർ ധവാന്‍റെ അഭാവം പ്രകടമായിരുന്നു. ഗംഭീര ക്രിക്കറ്ററാണ് ശിഖർ. അവന് ആരും അർഹിക്കുന്ന ബഹുമാനം നൽകുന്നില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.