ദുബായ്: വൈറ്റ് ബോൾ ക്രിക്കറ്റ് മത്സരങ്ങളുടെ വേഗം വർധിപ്പിക്കാൻ പുതിയ നിയമം എത്തുന്നു. ബൗളിങ് ടീമിനെ കുഴപ്പിക്കുന്ന "സ്റ്റോപ്പ് ക്ലോക്ക് ' ഉടന്‍ നടപ്പാക്കിയേക്കും. ബോളിങ് ടീമിന് രണ്ട് ഓവറുകള്‍ക്കിടയില്‍ എടുക്കാവുന്ന പരാമവധി സമയം ഒരു മിനിറ്റായി കുറക്കുകയാണ് സ്റ്റോപ്പ് ക്ലോക്ക് നിയമത്തിലൂടെ നടപ്പാക്കുക. ഒരോവര്‍ പൂര്‍ത്തിയായി ഒരു മിനിറ്റിനകം അടുത്ത ഓവറിലെ ആദ്യ പന്തെറിയണം. അല്ലാത്ത പക്ഷം ഗ്രൗണ്ടില്‍ സ്ഥാപിച്ച സ്റ്റോപ്പ് ക്ലോക്കില്‍ അറിയിപ്പ് വരും. ഒരു കളിയില്‍ മൂന്നുതവണ ഇത് ആവര്‍ത്തിച്ചാല്‍ ബാറ്റ് ചെയ്യുന്ന ടീമിന് സൗജന്യമായി അഞ്ച് റണ്‍സ് അനുവദിക്കും. അഹമ്മദാബാദില്‍ ഐസിസിയുടെ ഗവേണിങ് ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ബാർബഡോസിൽ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ്-ഇംഗ്ലണ്ട് ട്വന്റി20-യില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും.
മത്സരത്തിലെ ഇടവേള സമയം കുറയ്ക്കുക എന്നാണ് നിയമം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഐസിസി പറയുന്നു. അതേസമയം, കടുപ്പമേറിയ മത്സരങ്ങളില്‍ ബൗള്‍ ചെയ്യുന്ന ടീമിന് സമ്മര്‍ദ്ദമുണ്ടാക്കുന്നതാണ് നിയമമെന്നും അഭിപ്രായമുണ്ട്. ഇപ്പോള്‍ തന്നെ ബാറ്റര്‍മാര്‍ക്ക് ഒട്ടേറെ അനുകൂല നിയമങ്ങളുണ്ടെന്നും സ്റ്റോപ് ക്ലോക്ക് നിയമം കൂടെ വന്നാല്‍ ബൗളര്‍മാര്‍ക്ക് ഇരട്ടി സമ്മർദമുണ്ടാകുമെന്നും വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായമുയരുന്നു.
മത്സരത്തിനിടെ ബൗളര്‍ക്ക് പരുക്കേല്ക്കാനിടയായാലോ ആകസ്മികമായി മറ്റെന്തെങ്കിലും പ്രശ്നം വന്നാലോ ഈ സമയപരിധി പ്രശ്നമാകും. അത്തരം ഘട്ടങ്ങള്‍ ഉയര്‍ത്തി ഈ നിയമത്തെ വിമര്‍ശിക്കുന്നവരുണ്ട്. മാത്രവുമല്ല, ഇത് കളിക്കാര്‍ക്ക് അനാവശ്യ സമ്മര്‍ദം നല്കാനുമിടയാക്കും. പുതിയ സമയപരിധി, തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ പ്രയാസം സൃഷ്ടിക്കുമെന്നും വിമര്‍ശിക്കുന്നവര്‍ വിലയിരുത്തുന്നു.
ഓവറുകള്‍ക്കിടയിലെ സമയം അറിയിക്കുന്ന ക്ലോക്ക് ഗ്രൗണ്ടില്‍ സ്ഥാപിക്കും. ഓവര്‍ പൂര്‍ത്തിയാവുന്നതോടെ തേഡ് അംപയറാണ് ഇതുസംബന്ധിച്ച സമയം തിട്ടപ്പെടുത്തുക. സ്റ്റോപ്പ് ക്ലോക്ക് എല്ലാ കളിക്കാരും കാണത്തക്ക വിധത്തിലായിരിക്കും സ്ഥാപിക്കുക. സെക്കന്‍ഡുകള്‍ സംബന്ധിച്ച തര്‍ക്കങ്ങളും അനിശ്ചിതത്വങ്ങളും ഒഴിവാക്കാനാണിത്.
2023 ഡിസംബര്‍ 13 മുതല്‍ 2024 ഏപ്രില്‍ വരെയുള്ള കാലഘട്ടത്തില്‍ ഇത് പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുക. ഏകദിനവും ട്വന്റി20-യുമായി 59 മത്സരങ്ങളിലാണ് ഇക്കാലയളവില്‍ സ്റ്റോപ്പ് ക്ലോക്ക് പരീക്ഷിക്കുക. പുരുഷന്മാരുടെ മത്സരങ്ങളില്‍ മാത്രമായിരിക്കും പരീക്ഷണം. നിയമം ആവിഷ്കരിക്കുന്നതുവഴിയുള്ള സങ്കീര്‍ണതകളും വെല്ലുവിളികളും മനസിലാക്കി അവയ്ക്കെല്ലാം പരിഹാരം കണ്ടെത്താന്‍ ഉദ്ദേശിച്ചായിരിക്കും ഇത്രയും മത്സരങ്ങളില്‍ പരീക്ഷിക്കുന്നത്. 2018 ക്രിക്കറ്റ് ലോകകപ്പില്‍തന്നെ ഇതുസംബന്ധിച്ച ആലോചനകള്‍ നടന്നിരുന്നു. മുന്‍ താരങ്ങളായ സൗരവ് ഗാംഗുലി, റിക്കി പോണ്ടിങ്, കുമാര്‍ സംഗക്കാര തുടങ്ങിയവരാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നത്.
പവര്‍പ്ലേ നിയമങ്ങളിലുള്‍പ്പെടെ പുതിയ മാറ്റങ്ങള്‍ വന്നതോടെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സ്റ്റോപ്പ് ക്ലോക്ക് നടപ്പാക്കാവുന്ന സാഹചര്യമാണ്. പവര്‍പ്ലേ ഓവറുകളില്‍ ഇന്നര്‍ സര്‍ക്കിളിന് പുറത്ത് നാല് ഫീല്‍ഡര്‍മാരെ മാത്രമേ അനുവദിക്കുന്നുള്ളൂ. അടുത്ത ഓവര്‍ ചെയ്യാനുള്ള ആളുകളെ ഇതുപ്രകാരം അനുയോജ്യമായ ഫീല്‍ഡിങ് പൊസിഷനില്‍ കൊണ്ടുവരാം. സ്റ്റോപ്പ് ക്ലോക്ക് നിയമത്തിന്റെ ഗുണദോഷങ്ങള്‍ ട്രയല്‍ പീരിയഡിനു ശേഷം വിലയിരുത്തും.''-
-വസിം ഖാന്, ഐസിസി ജനറല്‍ മാനേജര്‍