ഗയാന: ടി20 ലോകകപ്പില്‍ വിൻഡീസിനെതിരെ ഉഗാണ്ടയ്ക്ക് നാണംകെട്ട തോൽവി. വെസ്റ്റ് ഇന്‍ഡീസ് ഉയർത്തിയ 173 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന ഉഗാണ്ട 39 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 134 റൺസിന്റെ കൂറ്റൻ വിജയമാണ് ആതിഥേയർ സ്വന്തമാക്കിയത്. ഇതോടെ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറെന്ന റെക്കോർഡ് ഉഗാണ്ടയുടെ പേരിലായി. അകെയ്ല്‍ ഹുസൈന്‍ വിന്‍ഡീസിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി.
ഗയാന പ്രോവിഡന്‍സ് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റൺസിന്റെ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു. വിൻഡീസിന്റെ ജോണ്‍സണ്‍ ചാള്‍സാണ് ടോപ് സ്‌കോറര്‍. നാല് ഫോറും 2 സിക്സറുമടങ്ങുന്നതാണ് ജോൺസണിന്റെ സംഭാവന. 17 പന്തിൽ 30 റൺസുമായി ആന്ദ്രേ റസൽ പുറത്താകാതെ നിന്നു. പൂരാൻ(22), പവൽ(23) , ഷെർഫൈൻ റുഥർഫോർഡ് (22) എന്നിവരും വിൻഡീസ് നിരയിൽ തിളങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഉഗാണ്ട 12 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. 13 റൺസെടുത്ത ജുമ മിയാഗി മാത്രമാണ് ഉഗാണ്ടയുടെ ബാറ്റിംഗ് നിരയിലെ രണ്ടക്കം കടന്നത്. റോജര്‍ മുകാസ (0), സിമോണ്‍ സെസായ് (4), റോബിന്‍സണ്‍ ഒബൂയ (6), അല്‍പേഷ് രാംജാനി (5), കെന്നത് വൈസ്വ (1), റിയാസത് അലി ഷാ (3), ദിനേശ് നക്രാനി (0), ബ്രയാന്‍ മസാബ (1), കോസ്മസ് യെവുട്ട (1), ഫ്രാങ്ക് സുബുഗ (0) എന്നിങ്ങനെയാണ് ഉഗാണ്ടയുടെ സ്കോർബോർഡ്.
ഗ്രൂപ്പ് സിയിൽ രണ്ടു മത്സരങ്ങളിൽ രണ്ടു വിജയവുമായി വിൻഡീസ് രണ്ടാം സ്ഥാനത്താണുള്ളത്. ഉഗാണ്ടയാകട്ടെ 3 മത്സരങ്ങളിൽ 1 വിജയവുമായി മൂന്നാം സ്ഥാനത്തുണ്ട്. അഫ്ഘാനിസ്ഥാനാണ് ഗ്രുപ്പിലെ ടോപ്പർമാർ.