ബംഗളൂരു: ലോകകപ്പിൽ നെതർലൻഡ്സിനെതിരായ മത്സരത്തിൽ വിരാട് കോലി പന്തെറിയാനെത്തി എന്നു മാത്രമല്ല, ഒരു വിക്കറ്റും നേടി. നെതർലൻഡ്സിന്‍റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സ്കോട്ട് എഡ്വേർഡ്സാണ് കോലിയുടെ പന്തിൽ ഇന്ത്യൻ കീപ്പർ കെ.എൽ. രാഹുലിനു ക്യാച്ച് നൽകി മടങ്ങിയത്.
അന്താരാഷ്‌ട്ര കരിയറിൽ കോലിയുടെ അഞ്ചാമത്തെ മാത്രം വിക്കറ്റായിരുന്നു ഇത്. ഇതിനു മുൻപ് നേടിയ നാല് വിക്കറ്റ് കൂടി പരിശോധിച്ചാൽ മനസിലാകും, ക്രീസിൽ എതിർ ടീമിന്‍റെ ക്യാപ്റ്റനോ വിക്കറ്റ് കീപ്പറോ ഉണ്ടെങ്കിൽ കോലി പന്തെടുത്താൽ സൂക്ഷിക്കണം എന്നു പറയുന്നത് എന്തുകൊണ്ടാണെന്ന്.
അന്താരാഷ്‌ട്ര ഏകദിന ക്രിക്കറ്റിൽ വിരാട് കോലിയുടെ ആദ്യത്തെ ഇര ഇംഗ്ലണ്ടിന്‍റെ ക്യാപ്റ്റനായിരുന്ന അലിസ്റ്റർ കുക്കാണ്, അതെ, ഇംഗ്ലിഷ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണർമാരിലൊരാൾ.
രണ്ടാമത്തെ വിക്കറ്റ് ആരുടേതായിരുന്നു? അയാളുടെ പേര് ക്രെയ്ഗ് കീസ്‌വെറ്റർ. ആൾ ഇംഗ്ലണ്ടിന്‍റെ വിക്കറ്റ് കീപ്പറായിരുന്നു. ഭാവി പ്രതീക്ഷയെന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട താരം. ചെറിയ പ്രായത്തിൽ തന്നെ ക്രിക്കറ്റ് ഉപേക്ഷിച്ചു. ഇപ്പോൾ മുപ്പത്തഞ്ചാം വയസിൽ ഗോൾഫിൽ സ്പെഷ്യലൈസ് ചെയ്യുന്നു.
ഇനി വിക്കറ്റ് നമ്പർ 3, ഇപ്പോഴും സജീവമായി രംഗത്തുള്ള ആളാണ്- ക്വിന്‍റൺ ഡി കോക്ക്. ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനായിരുന്നു, വിക്കറ്റ് കീപ്പറും!
നാലാമത്തെയാളുടെ പേര് ബ്രണ്ടൻ മക്കല്ലം, അതെ ന്യൂസിലൻഡിന്‍റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറും.
ഇപ്പോഴിതാ അഞ്ചാമത്തെ ഇര, സ്കോട്ട് എഡ്വേർഡ്സ്, നെതർലൻഡ്സിന്‍റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറും.