തിരുവനന്തപുരം: ലോകകപ്പ് ക്രിക്കറ്റിന്‍റെ കേളികൊട്ടുമായി സന്നാഹ മത്സരങ്ങൾ വെള്ളിയാഴ്ച തുടക്കം കുറിക്കും. ലോകകപ്പ് വേദി ലഭിക്കാത്തിന്‍റെ നിരാശ തീർക്കാൻ ഉപകരിക്കില്ലെങ്കിലും തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് നാലു സന്നാഹ മത്സരങ്ങൾ അനുവദിച്ചിട്ടുണ്ട്. അതിൽ ആദ്യത്തേതിൽ വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. ഇരു ടീമുകളും രണ്ടു ദിവസം മുൻപു തന്നെ സ്ഥലത്തെത്തി പരിശീലനം തുടങ്ങിക്കഴിഞ്ഞു.
മറ്റു മത്സരങ്ങളിൽ ബംഗ്ലാദേശ് ശ്രീലങ്കയെയും, ന്യൂസിലൻഡ് പാക്കിസ്ഥാനെയും നേരിടും. ബംഗ്ലാദേശ് - ശ്രീലങ്ക മത്സരം ഗോഹട്ടിയിലും, ന്യൂസിലൻഡ് - പാക്കിസ്ഥാൻ മത്സരം ഹൈദരാബാദിലുമാണ്.
എല്ലാം മത്സരങ്ങളും ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് ആരംഭിക്കും. തിരുവനന്തപുരം ഉൾപ്പെടെ എല്ലാ വേദികളിലും സന്നാഹ മത്സരങ്ങൾ കാണാൻ സൗജന്യമായി ഗ്യാലറിയിൽ പ്രവേശിക്കാം.
തിരുവനന്തപുരത്തെ നാലാം സന്നാഹ മത്സരത്തിനാണ് ഇന്ത്യ എത്തുന്നത്, എതിരാളികൾ യോഗ്യതാ റൗണ്ട് കടന്നെത്തിയ നെതർലൻഡ്സ്. ടീമിന്‍റെ ആദ്യ സന്നാഹ മത്സരം ശനിയാഴ്ച ഗോഹട്ടിയിൽ ഇംഗ്ലണ്ടിനെതിരേ.