സിഡ്നി: ടെസ്റ്റ് പരമ്പരയിൽ പാക്കിസ്ഥാനെ വൈറ്റ്‌വാഷ് ചെയ്ത് ഓസ്ട്രേലിയ. 2024 ലെ ആദ്യ പരമ്പര വിജയം ഓസീസ് സ്വന്തമാക്കി. കരിയറിലെ അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന സൂപ്പര്‍ താരം ഡേവിഡ് വാർനറുടെ തകര്‍പ്പന്‍ ഇന്നിങ്സിന്‍റെ കരുത്തില്‍ മൂന്നാം ടെസ്റ്റിൽ ഓസീസ് എട്ട് വിക്കറ്റിന്‍റെ അനായാസ ജയം സ്വന്തമാക്കിയത്.
ലോകം കണ്ട ഏറ്റവും മികച്ച ഓപ്പണിങ് ബാറ്ററില്‍ ഒരാളായ ഡേവിഡ് വാർനര്‍ തന്‍റെ അവസാന ടെസ്റ്റിലെ അവസാന ഇന്നിങ്‌സില്‍ അര്‍ധസെഞ്ച്വറിയുമായി ഓസീസിന് വിജയം സമ്മാനിച്ച് മൈതാനംവിട്ടു. സ്വന്തം ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ കാണികളേയും കുടുംബാംഗങ്ങളേയും സാക്ഷി നിര്‍ത്തിയാണ് 112 ടെസ്റ്റുകള്‍ നീളുന്ന കരിയര്‍ വാർനര്‍ 37 ാം വയസില്‍ അവസാനിപ്പിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 34 റണ്‍സെടുത്ത വാർനര്‍ രണ്ടാം ഇന്നിങ്‌സില്‍ 57 റണ്‍സെടുത്തു. ജയിക്കാന്‍ കേവലം 10 റണ്‍സ് മാത്രം വേണ്ടപ്പോഴാണ് പുറത്തായത്.
മൂന്നാം ടെസ്റ്റിന്‍റെ അവസാന ദിനം 68ന് ഏഴ് എന്ന നിലയില്‍ കളി ആരംഭിച്ച പാക്കിസ്ഥാൻ 115 റണ്‍സിന് ഓള്‍ഔട്ടായി. ഓസ്ട്രേലിയക്ക് വേണ്ടി ജോഷ് ഹേസല്‍വുഡ് നാലും നഥാന്‍ ലിയോണ്‍ മൂന്നും വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ഓസ്ട്രേലിയ 130 റണ്‍സെന്ന വിജയലക്ഷ്യം 25 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികന്നു. ഓപ്പണര്‍ ഖവാജ റണ്‍സ് ഒന്നും എടുക്കാതെ പുറത്തായി. എന്നാല്‍ 57 റണ്‍സെടുത്ത വാർനറെ സാജിദ് ഖാന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. ലബുഷെയ്ന്‍ 62 റണ്‍സുമായും സ്മിത്ത് നാലുറണ്‍സുമായി പുറത്താകാതെ നിന്നു.
ഏഴ് വിക്കറ്റ് നഷ്ടമായ പാക്കിസ്ഥാന്‍റെ അവശേഷിക്കുന്ന വിക്കറ്റുകള്‍ വേഗത്തില്‍ വീഴ്ത്തിയതോടെ ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 130 റണ്‍സ് മാത്രമായി. മത്സരം അവസാനിക്കാന്‍ രണ്ടുദിവസം ബാക്കി നില്‍ക്കെ, പാക്കിസ്ഥാനെതിരായ അവസാന ടെസ്റ്റില്‍ ഓസീസ് അനായാസ വിജയം സ്വന്തമാക്കി.
ആദ്യ ഇന്നിങ്‌സില്‍ കമ്മിന്‍സും രണ്ടാം ഇന്നിങ്‌സില്‍ ഹേസല്‍വുഡുമാണ് പാക്കിസ്ഥാനെ പിടിച്ചുനിര്‍ത്തിയത്. പാക്കിസ്ഥാന് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ ആമിര്‍ ജമാലും(82) മുഹമ്മദ് റിസ് വാനും(88) തിളങ്ങി. ഒന്നാം ഇന്നിങ്‌സില്‍ 60 റണ്‍സെടുത്ത ലംബുഷെയ്ന്‍ രണ്ടാം ഇന്നിങ്‌സില്‍ 62 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്നാം ടെസ്റ്റില്‍ എട്ട് വിക്കറ്റിന് പാക്കിസ്ഥാനെ തകര്‍ത്ത് ഓസ്‌ട്രേലിയ 3-0 ത്തിന് പരമ്പര സ്വന്തമാക്കി.