കൊച്ചി: രാജ്യത്ത് സുരക്ഷിതമായും വേഗത്തിലും നീതി ഉറപ്പാക്കുന്നതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പ്രയോജനപ്പെടുത്തുന്നത് ചര്‍ച്ച ചെയ്യുന്നതിനായി നിയമ, സാങ്കേതികവിദ്യ മേഖലകളിലെ വിദഗ്ധര്‍ കൈകോർക്കും. നിയമ-നീതി മേഖലയിലെ വെല്ലുവിളികളെ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ അഭിഭാഷകരുടെയും സാങ്കേതിക വിദഗ്ധരുടെയും സംയുക്ത സംഘടനയായ ഓപ്പണ്‍ എന്വൈഎഐ ടിങ്കര്‍ ഹബ്ബുമായി സഹകരിച്ചാണ് അഞ്ച് ദിവസത്തെ മേക്കര്‍ റെസിഡന്‍സി പരിപാടി സംഘടിപ്പിക്കുന്നത്.
ഈ മാസം 28 മുതല്‍ കളമശേരിയിലെ ടിങ്കര്‍ ഹബ്ബിലാണ് പരിപാടി. ഓഗസ്റ്റ് ഒന്നിന് പരിപാടി സമാപിക്കും. 30ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് നാല് വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി പരിപാടിയില്‍ പങ്കെടുക്കാം. മികച്ച ആശയങ്ങളും പ്രൊജക്റ്റുകളും ലോകോത്തരമായ സദസിനു മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമുണ്ടാകും. ഇന്ത്യ, യുകെ, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള നിയമ, സാങ്കേതികവിദ്യ, ഡിസൈന്‍, സാമൂഹിക സംരംഭകത്വ മേഖലകളിലെ വിദഗ്ധരും സംരംഭകരും മേക്കര്‍ റെസിഡന്‍സിയില്‍ പങ്കെടുക്കും.
എഐയുടെ ഫലപ്രാപ്തി, എഐയിലെ ധാർമികത, പൊതു സംവിധാനങ്ങളിലെ പരിമിതികളും വെല്ലുവിളികളും തുടങ്ങിയ വിഷയങ്ങളില്‍ നിയമ, സാങ്കേതിക വിദഗ്ധര്‍ ചര്‍ച്ചകള്‍ നയിക്കും. മേക്കര്‍ റെസിഡന്‍സിയില്‍ പങ്കെടുക്കുന്നവരുടെ ആശയങ്ങളും മാര്‍ഗനിര്‍ദേശങ്ങളും വിദഗ്ധര്‍ വിലയിരുത്തും.
എഐ4ഭാരത്, ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്റെ ഭാഷിണി എന്നിവയുടെ പങ്കാളിത്തത്തോടെയുള്ള ഓപ്പണ്‍ എന്വൈഎഐയുടെ പദ്ധതി ഇന്ത്യന്‍ ഭാഷകളില്‍ വിവരങ്ങളും സേവനങ്ങളും പ്രചരിപ്പിക്കുന്നതിനുള്ള ചാറ്റ്ജിപിടിയുടെ മികച്ച സംരംഭങ്ങളിലൊന്നാണെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയും ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാനും ചൂണ്ടിക്കാട്ടി.