നേമം (തിരുവനന്തപുരം): അങ്കക്കളരിത്തറയില് വിവാഹപ്പന്തലൊരുക്കി കളരി വേഷത്തിൽ ഒരു വിവാഹം. നരുവാമൂട് സ്വദേശികളായ രാഹുലും ശിൽപ്പയുമാണ് കളരിപരമ്പര ദൈവങ്ങളെ സാക്ഷിയാക്കി പരമ്പരാഗത കളരി വേഷത്തിൽ വിവാഹിതരായത്.
നേമം അഗസ്ത്യം കളരിയിലാണ് ഇന്നലെ ഉച്ചയ്ക്ക് വേറിട്ട ശൈലിയിൽ വിവാഹം നടന്നത്. ഇതേ കളരിയില്‍ പഠിച്ച ഇരുവരും അവിടെത്തന്നെ പരിശീലകരുമായിരുന്നു.
കതിർമണ്ഡപത്തിൽ നിറദീപങ്ങളോടെ വധുവിനെ സ്വീകരിച്ചാനയിക്കുന്ന പതിവു തെറ്റിച്ച്, പകരം ഗദയും വാളും പരിചയുമായി കളരി ഗുരുക്കളുടെ വിദ്യാര്‍ഥികള്‍ അകമ്പടി സേവിച്ച് ഓലക്കുട പിടിച്ചാണ് വധുവിനെ വിവാഹ വേദിയിലെത്തിച്ചത്. വധുവും വരനും ആദ്യം കളരിത്തറയിലെത്തി വന്ദിച്ച് പ്രാര്‍ഥിച്ച ശേഷമാണ് ചടങ്ങു തുടങ്ങിയത്.
മിന്നുകെട്ടിനു ശേഷം പുടവ സ്വീകരിച്ച് കതിർമണ്ഡപം വലംവയ്ക്കുന്നതിനു പകരംശിൽപ്പയുടെ കഴുത്തില്‍ രാഹുല്‍ മിന്നുകെട്ടിയശേഷം ഗുരുനാഥന് ഡോ. മഹേഷ് കിടങ്ങിലിന്റെ സാന്നിധ്യത്തില്‍ വാളും പരിചയും സ്വീകരിച്ച് വിവാഹജീവിതത്തിന്റെ ആദ്യ ചുവടു വച്ചു.
ഈ കളരിയില്‍ തന്നെ അഭ്യസിച്ച രാഹുലിന്റെയും ശിൽപ്പയുടെയും അമ്മമാരുടെ ആഗ്രഹമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഇവർ അഞ്ചുവര്‍ഷം മുമ്പാണ് അഗസ്ത്യം കളരിയില്‍ കണ്ടുമുട്ടുന്നത്. സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേര് വിവാഹത്തില്‍ പങ്കെടുത്തു.
അഗസ്ത്യം കളരിയിലെ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ വിവാഹം ലൈവായി കാണുന്നതിന് സൗകര്യമൊരുക്കിയിരുന്നു. അപൂര്‍വമായ കല്യാണമായതിനാല്‍ പങ്കെടുക്കാൻ നിരവധി പേരെത്തിയിരുന്നു. കളരിയില്‍ അടുത്ത ബന്ധുക്കളെ മാത്രം ക്ഷണിച്ച് ലളിതമായ ചടങ്ങു നടത്താനായിരുന്നു ഇരു കുടുംബങ്ങളുടെയും ആഗ്രഹം.