വാഹന വിപണി പ്രതിസന്ധിയിലേക്ക്

73,000 കോടി രൂപയിലധികം മൂല്യമുള്ള 7 ലക്ഷം വാഹനങ്ങളാണ് ഡീലർമാരുടെ പക്കൽ വിൽക്കാതെ അവശേഷിക്കുന്നത്.
Auto Industry Crisis
വാഹന വിപണി പ്രതിസന്ധിയിലേക്ക്
Updated on

കൊച്ചി: സാമ്പത്തിക മേഖലയിൽ തളർച്ച ശക്തമായതോടെ രാജ്യത്തെ വാഹന വിപണി കടുത്ത അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. കാർ വിൽപന മന്ദഗതിയിലായിട്ടും വൻകിട വാഹന നിർമാണ കമ്പനികൾ ഉത്പാദനത്തിൽ കുറവു വരുത്താത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഡീലർഷിപ്പുകളിൽ വിൽപന നേടാതെ കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലാണ്. ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്‍റെ (എഫ്എഡിഎ) കണക്കുകളനുസരിച്ച് നിലവിൽ 73,000 കോടി രൂപയിലധികം മൂല്യമുള്ള 7 ലക്ഷം വാഹനങ്ങളാണ് ഡീലർമാരുടെ പക്കൽ വിൽക്കാതെ അവശേഷിക്കുന്നത്.

ജൂലായ് മാസത്തിന്‍റെ തുടക്കത്തിൽ 65 മുതൽ 67 ദിവസം വരെയാണ് വാഹന വിൽപനയ്ക്ക് സമയമെടുത്തിരുന്നത്. എന്നാൽ ഇപ്പോൾ വിൽപനയ്ക്കെടുക്കുന്ന സമയം 75 ദിവസം വരെ ഉയർന്നുവെന്ന് എഫ്എഡിഎ പ്രസിഡന്‍റ് മനീഷ് രാജ് സിംഗാനിയ പറയുന്നു. രാജ്യത്തെ പല ഡീലർമാരും തകർച്ച നേരിടാൻ ഇൻവെന്‍ററിയിലെ വർദ്ധന കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമാവധി 30 ദിവസത്തിനുള്ളിൽ വിൽപന പൂർത്തിയാക്കുന്ന തരത്തിൽ കമ്പനികൾ ഉത്പാദനം നിജപ്പെടുത്തണമെന്നും എഫ്എഡിഎ ആവശ്യപ്പെടുന്നു.

ജൂലായിൽ രാജ്യത്തെ യാത്രാ വാഹനങ്ങളുടെ വിൽപന 10 ശതമാനം ഉയർന്ന് 3,20,129 യൂണിറ്റുകളായെന്ന് എഫ്എഡിഎയുടെ കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷം ഇതേ കാലയളവിനേക്കാൾ വിൽപനയിൽ 2.5 ശതമാനം ഇടിവാണുണ്ടായത്. ഡീലർമാരുടെ കൈവശമുള്ള സ്‌റ്റോക്ക് കുറയ്ക്കുന്നതിനായി ഫാക്റ്ററികളിലെ ഉത്പാദനത്തിൽ നിയന്ത്രണമേർപ്പെടുത്തുമെന്ന് മാരുതി മോട്ടോർ കോർപ്പറേഷൻ വ്യക്തമാക്കി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ 3 മാസങ്ങളിൽ ഇന്ത്യയിലെ യായ്രാ വാഹനങ്ങളുടെ വിൽപന പ്രതീക്ഷിച്ച വളർച്ച നേടിയില്ലെന്നും കമ്പനി വ്യക്തമാക്കി.

വിപണിയിലെ തളർച്ച കണക്കിലെടുത്ത് മറ്റ് പ്രമുഖ കമ്പനികളും ഉത്പാദനത്തിൽ കുറവ് വരുത്താനുള്ള തയ്യാറെടുപ്പിലാണ്. അമേരിക്കയും യൂറോപ്പും അടക്കമുള്ള വിപണികളിലെ മെല്ലെപ്പോക്ക് മൂലം ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതിയിലും വരും മാസങ്ങളിൽ വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Trending

No stories found.

Latest News

No stories found.