ബിസിനസ് ലേഖകൻ
കൊച്ചി: രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഏറെ ആശ്വാസം പകര്‍ന്ന് വാണിജ്യ ബാങ്കുകള്‍ ഭവന വായ്പകളുടെ പലിശ കുറച്ചു തുടങ്ങി.
നാണയപ്പെരുപ്പം നേരിടാന്‍ റിസര്‍വ് ബാങ്ക് കഴിഞ്ഞ വര്‍ഷം മേയ് മാസം മുതല്‍ തുടര്‍ച്ചയായി മുഖ്യ പലിശ നിരക്കുകള്‍ ആറു തവണയായി 2.5 ശതമാനം വർധിപ്പിച്ചപ്പോഴാണ് ബാങ്കുകള്‍ സ്വമേധയാ ഭവന വായ്പകളുടെ പലിശ കുറയ്ക്കുന്നത്. വിപണിയില്‍ പണ ലഭ്യത ഉയര്‍ന്നു നില്ക്കുന്നതിനാല് ബാങ്കുകള്‍ക്ക് വായ്പാ വിതരണത്തില്‍ വന്‍ ലാഭം നേടാന്‍ കഴിയുന്നതിനാലാണ് ഭവന ഉപയോക്താക്കള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമെന്ന് ധനകാര്യ വിപണിയിലുള്ളവര്‍ പറയുന്നു.
വിപണിയിലെ മാറുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് മാര്‍ജിനല്‍ കോസ്റ്റ് ബേസ്ഡ് ലെന്‍ഡിങ് റേറ്റില്‍ (എംസിഎല്‍ആര്‍) കഴിഞ്ഞ ദിവസം കുറവു വരുത്തി. എംസിഎല്‍ആര്‍ അടിസ്ഥാനമായുള്ള ഭവന വായ്പകള്‍ ഉള്‍പ്പെടെ വിവിധ വായ്പകളുടെ പലിശ നിരക്കില്‍ ഇതോടെ കുറവുണ്ടാകും. എംസിഎല്‍ആര്‍ നിരക്കില്‍ 0.15 ശതമാനം മുതല്‍ 0.5 ശതമാനം വരെ കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഐസിഐസിഐ ബാങ്കിന്റെ ചുവടുപിടിച്ച് വരും ദിവസങ്ങളില്‍ മറ്റ് ബാങ്കുകളും ഭവന, വാണിജ്യ വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് വിലയിരുത്തുന്നത്. രാജ്യത്തെ സമ്പത്തിക മേഖല മികച്ച വളര്‍ച്ച നേടുകയാണെങ്കിലും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കാര്യമായ ഉണര്‍വ് ഇനിയും ദൃശ്യമായിട്ടില്ല. വായ്പാ പലിശയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുണ്ടായ വന്‍ വർധനയാണ് ഭവന നിർമാണ മേഖലയില്‍ മാന്ദ്യം സൃഷ്ടിക്കുന്നതെന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ളവര്‍ പറയുന്നു. കഴിഞ്ഞ നാലു മാസത്തിനിടെ അസംസ്കൃത സാധനങ്ങളുടെ വില വർധനയില്‍ നേരിയ ശമനമുണ്ടായെങ്കിലും ഭവന നിർമാണ രംഗത്തേക്ക് കാര്യമായ നിക്ഷേപ ഒഴുക്കുണ്ടായിട്ടില്ല. ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞതിനാല്‍ സിമന്റ്, കമ്പി, മറ്റ് ലോഹങ്ങള്‍, പെയിന്റ്, നിർമാണ സാമഗ്രികള്‍ എന്നിവയുടെ വിലയും വരും ദിവസങ്ങളില്‍ കുറയുമെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
റിസര്‍വ് ബാങ്കിന്റെ അടുത്ത ധനനയ അവലോകന യോഗം ജൂണ്‍ ആറിന് നടക്കാനിരിക്കെ ബാങ്കുകള്‍ ഭവന വായ്പകളുടെ പലിശയില്‍ കുറവ് വരുത്തിയത് വിപണിയില്‍ പണലഭ്യത കൂടിയതിന്റെ സൂചനയാണെന്ന് പ്രമുഖ ധനകാര്യ അനലിസ്റ്റും കൊച്ചിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ ബിജു നാരായണന് പറയുന്നു. ഭക്ഷ്യ ഉത്പന്നങ്ങള്‍ ഒഴികെയുള്ള സാധനങ്ങളുടെ വിലക്കയറ്റം പൂര്‍ണമായും നിയന്ത്രണ വിധേയമായതിനാല്‍ വീണ്ടും പലിശ നിരക്ക് വർധിപ്പിച്ച് സാമ്പത്തിക മേഖലയ്ക്ക് സമ്മര്‍ദം സൃഷ്ടിക്കാന്‍ റിസര്‍വ് ബാങ്ക് തയാറാവില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ സെപ്റ്റംബറിന് ശേഷം മാത്രമേ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കാന്‍ ഇടയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.