Nirmala Sitharaman
നിർമല സീതാരാമൻfile image

പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാൻ കേന്ദ്ര സർക്കാർ

ഈ മാസം 23നാണ് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. അതിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നേക്കുമെന്നാണു സൂചന.
Published on

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിനായി ബാങ്കിങ് റെഗുലേഷൻ ആക്റ്റിലും മറ്റു ചില അനുബന്ധ നിയമങ്ങളിലും മാറ്റം വരുത്തും. പൊതുമേഖലാ ബാങ്കുകളിലെ സർക്കാറിന്‍റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിൽ നിന്നും താഴെയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പൊതുമേഖലാ ബാങ്കുകളിലെ ഓഹരി വിൽപനയിലൂടെ അധിക തുക സ്വരൂപിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

ബാങ്കിങ് റെഗുലേഷൻ ആക്റ്റിനു പുറമേ 1970, 1980 വർഷങ്ങളിലെ ബാങ്കിങ് കമ്പനീസ് ആക്റ്റിലും സർക്കാർ ഭേദഗതി വരുത്തും. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണത്തിന് ഇത് അനിവാര്യമാണ്. 2021ൽ ധനമന്ത്രി നിർമല സീതാരാമൻ ഈ നിയമങ്ങളിൽ ഭേദഗതി നിർദേശിച്ചിരുന്നു. പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിനിടെയായിരുന്നു ശുപാർശ. 2021ലെ കേന്ദ്ര ബജറ്റിലും ബാങ്കുകളുടെ സ്വകാര്യവത്കരണം നയമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരുന്നു. എന്നാൽ, അന്ന് നിയമങ്ങളുടെ ഭേദഗതി നടന്നിരുന്നില്ല.

2020 ഏപ്രിലിൽ 10 പൊതുമേഖല ബാങ്കുകൾ കേന്ദ്ര സർക്കാർ നാലാക്കി ചുരുക്കിയിരുന്നു. 2017ൽ 27 ബാങ്കുകൾ 12 ആക്കി മാറ്റുകയും ചെയ്തു. ലയനത്തിലൂടെയും മറ്റുമാണ് ബാങ്കുകളുടെ എണ്ണം കുറച്ചത്. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സും പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ച് പുതിയ സ്ഥാപനം നിലവിൽ വരികയും അത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കാവുകയും ചെയ്തിരുന്നു.

സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിൽ ലയിച്ചപ്പോൾ അലഹബാദ് ബാങ്ക് ഇൻഡ്യൻ ബാങ്കിലാണ് ലയിച്ചത്. ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്കിൽ ലയിക്കുകയും ചെയ്തു.

2019ൽ ബാങ്ക് ഓഫ് ബറോഡയും ദേന ബാങ്കും വിജയ ബാങ്കിൽ ലയിച്ചു. 2017 ഏപ്രിലിൽ എസ്ബിഐ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അടക്കം അതിന്‍റെ 5 അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ചിരുന്നു.

ഈ മാസം 23നാണ് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. അതിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നേക്കുമെന്നാണു സൂചന.