ബിസിനസ് ലേഖകൻ
കൊച്ചി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും ഓഹരി വിപണിയിലെ തളര്‍ച്ചയും ഇന്ത്യന്‍ രൂപയ്ക്ക് മേല്‍ സമ്മർദം ശക്തമാക്കുന്നു. അമെരിക്കയില്‍ നാണയപ്പെരുപ്പ നിയന്ത്രണ വിധേയമാകാതെ മുകളിലേക്ക് നീങ്ങുന്നതിനാൽ അവിടുത്തെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ വർധന നടപടികള്‍ തുടരുമെന്ന വാര്‍ത്തകളെത്തുടര്‍ന്ന് ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ്.
അമെരിക്കയില്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ ലഭിക്കുന്ന സാഹചര്യത്തില്‍ വന്‍കിട ഹെഡ്ജ് ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ മറ്റ് വിപണികളില്‍ നിന്നും പണം പിന്‍വലിക്കുന്നതാണ് ഡോളറിന് കരുത്തു പകരുന്നത്. ഇതോടൊപ്പം ചൈനയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാനുള്ള സാധ്യതകളും ഡോളറിന് ശക്തി പകരുന്നു. ചൈനയിലെ വമ്പന്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൊന്ന് കഴിഞ്ഞ ദിവസം പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഡോളറിനെതിരെ ചൈനീസ് യുവാന്‍ തുടര്‍ച്ചയായി ദുര്‍ബലമാകുകയാണ്.
ഹ്രസ്വകാലത്തെ സ്ഥിരതയാര്‍ന്ന പ്രകടനത്തിന് ശേഷം അമെരിക്കന്‍ ഡോളറിനെതിരെ രൂപ കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത വില്‍പ്പന സമ്മര്‍ദമാണ് നേരിട്ടത്. കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ ചരിത്രത്തിലെയും ഏറ്റവും താഴ്ന്ന നിരക്കായ 83.28ലെത്തിയിരുന്നു. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ തിരിച്ചു കയറിയെങ്കിലും വരും ദിവസങ്ങളില്‍ വില്‍പ്പന സമ്മർദം ശക്തമാകാനാണ് സാധ്യതയെന്ന് ഫോറെക്സ് വിപണിയിലുള്ളവര്‍ പറയുന്നു.
ഡോളര്‍ ശക്തിയാര്‍ജിച്ചതോടെ അമെരിക്കന്‍ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വന്‍തോതില്‍ പിന്മാറുകയാണ്. ചൈനയിലെ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില മുകളിലേക്ക് നീങ്ങുന്നതും ഇന്ത്യന്‍ രൂപയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു.
അതേസമയം ഡോളറിന്റെ മൂല്യ വർധന രാജ്യത്തെ സാമ്പത്തിക മേഖലയില്‍ ദൂര വ്യാപകമായ പ്രതിസന്ധികള്‍ സൃഷ്ടിക്കാനിടയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ക്രൂഡ് ഓയില്‍ വിലയും മുകളിലേക്ക് നീങ്ങുന്നതിനാല്‍ ഇന്ധന ഇറക്കുമതി ചെലവില്‍ വന്‍ വർധനയാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റില്‍ രാജ്യത്ത് മഴ ലഭ്യതയില്‍ കനത്ത കുറവുണ്ടായതിനാല്‍ കാര്‍ഷിക ഉത്പാദനത്തില്‍ കനത്ത ഇടിവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിലും ഇറക്കുമതിയെ ആശ്രയിക്കാന്‍ കഴിയാതെ വരുമെന്നും അവര്‍ പറയുന്നു.
എന്നാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം കാര്യമായി ഇടിയുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ശക്തമായ വിപണി ഇടപെടലുകള്‍ നടത്തുമെന്നാണ് ബാങ്കിങ് രംഗത്തുള്ളവര്‍ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ രൂപ കടുത്ത വില്‍പ്പന സമ്മർദം നേരിട്ടപ്പോള്‍ പൊതുമേഖലാ ബാങ്കുകള്‍ വഴി വന്‍തോതില്‍ റിസര്‍വ് ബാങ്ക് ഡോളര്‍ വിറ്റഴിച്ചിരുന്നു. ഇനിയും റിസര്‍വ് ബാങ്ക് ഇത്തരം നടപടികള്‍ തുടരുമെന്നാണ് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നത്.