റോം: വിദഗ്ധ തൊഴിലാളികളുടെ കാര്യത്തിൽ കടുത്ത ക്ഷാമം നേരിടുന്ന ഇറ്റലിക്ക് പ്രതിസന്ധി പരിഹരിക്കാൻ വിദേശ കുടിയേറ്റക്കാരെ ആശ്രയിക്കേണ്ടി വരുമെന്ന് ബാങ്ക് ഓഫ് ഇറ്റലി.
2040 ആകുമ്പോഴേക്കും രാജ്യത്ത് 54 ലക്ഷം തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 8.2 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക്. യൂറോപ്യൻ വൻകരയിൽ ഇത് വളരെ കൂടുതലാണെങ്കിൽ പോലും, ഈ തൊഴിൽരഹിതരെ മുഴുവൻ റിക്രൂട്ട് ചെയ്താലും രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ സാധിക്കില്ല.
തൊഴിലെടുക്കുന്ന പ്രായത്തിലുള്ളവരുടെ കാര്യത്തിൽ ജനസംഖ്യ ചുരുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വിദേശികളെ രാജ്യത്ത് വിവിധ മേഖലകളിൽ റിക്രൂട്ട് ചെയ്യണമെന്നാണ് ബാങ്ക് ഓഫ് ഇറ്റലി ഗവർണർ ഫാബിയോ പെനേറ്റ നൽകിയിരിക്കുന്ന ശുപാർശ.
2040 വരെയുള്ള തൊഴിലാളി ക്ഷാമം കണക്കിലെടുക്കുമ്പോൾ, പ്രതിവർഷം 1,70,000 വിദേശികളെ പുതിയതായി റിക്രൂട്ട് ചെയ്യേണ്ടി വരുമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
നിലവിൽ 37 തൊഴിൽ മേഖലകളാണ് ഇറ്റലിയിൽ കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്നതായി കണ്ടെത്തിയിട്ടുള്ളത്. നിർമാണം, ആരോഗ്യം, ഫുഡ് സർവീസ്, ഐടി എന്നിവ ഇതിൽ ഉൾപ്പെടുന്നു.