ഇതു പുതുവർഷപ്പുലരിയാണ്. 2024ലെ ആദ്യ ദിവസം. നമുക്കോരോരുത്തർക്കും നിരവധി പാഠങ്ങൾ നൽകിക്കൊണ്ടാണ് 2023 കടന്നുപോയത്. അതിൽ നല്ലതും ചീത്തയുമുണ്ട്, തിരുത്തലുകൾക്കു സാധ്യതയുള്ളതുണ്ട്, തുടർച്ച ആവശ്യമുള്ളതുണ്ട്... എല്ലാം ഉൾക്കൊണ്ട് കൂടുതൽ മെച്ചപ്പെട്ട ജീവിതത്തിലേക്കു പ്രവേശിക്കാനുള്ളതാണു പുതുവർഷം. നല്ല മാതൃകകളെ പിന്തുടരാനും നന്മയുടെയും അഭിവൃദ്ധിയുടെയും പുതിയ പാതകൾ വെട്ടിത്തെളിക്കാനും മനസിൽ ക്രിയാത്മക ചിന്തകൾ നിറയ്ക്കാനും മനസും ശരീരവും ആരോഗ്യത്തോടെ സൂക്ഷിക്കാനും നമുക്കു കഴിയട്ടെ.
ഇതൊരു തെരഞ്ഞെടുപ്പു വർഷമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യശ്രദ്ധ തിരിയുകയായി. അടുത്ത അഞ്ചു വർഷക്കാലത്തെ ഇന്ത്യയുടെ ഭരണം ആരെ ഏൽപ്പിക്കണമെന്നു ജനങ്ങളാണു തീരുമാനിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പാണ് ഇവിടെ നടക്കുന്നത്. പവിത്രമാണു വോട്ടവകാശം. അതു നഷ്ടപ്പെടുത്താതിരിക്കണം. ഏറ്റവും ഉചിതമെന്നു ബോധ്യമുള്ള സ്ഥാനാർഥിക്കു തന്നെയാവണം വോട്ടു ചെയ്യേണ്ടത്. തെരഞ്ഞെടുപ്പ് മറ്റാരുടെയൊക്കെയോ വിഷയമാണ്, തങ്ങൾക്ക് അതിലൊന്നും കാര്യമില്ല എന്ന ചിന്ത രാജ്യത്തോടുള്ള കടമ വിസ്മരിക്കലാണ്.
കേരളത്തെ സംബന്ധിച്ചിടത്തോളം മാറ്റങ്ങൾ, തിരുത്തലുകൾ ആവശ്യമുള്ള പല മേഖലകളെക്കുറിച്ചും 2023 കാണിച്ചു തന്നിട്ടുണ്ട്. മാലിന്യ സംസ്കരണ പ്രശ്നങ്ങളും പകർച്ച വ്യാധികളുടെ വ്യാപനവും വന്യമൃഗഭീഷണിയും കുട്ടികൾക്കെതിരായ അതിക്രമങ്ങളും ഇക്കൂട്ടത്തിൽപ്പെടും. മാലിന്യമുക്ത കേരളമെന്ന ലക്ഷ്യം യാഥാർഥ്യമാക്കാനുള്ള നിരവധി പദ്ധതികളും പ്രവർത്തനങ്ങളുമാണ് കേരളം നടപ്പാക്കിവരുന്നത്. ഹരിത കർമസേന ഈ മേഖലയിൽ നടത്തുന്ന സേവനങ്ങൾ എടുത്തുപറയേണ്ടതാണ്. അപ്പോഴും ഇനിയുമേറെ മുന്നോട്ടുപോകേണ്ടതുണ്ട്. കഴിഞ്ഞവർഷം ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായതുപോലുള്ള തീപിടിത്തങ്ങൾ ഇനി കേരളത്തിലൊരിടത്തും സംഭവിക്കരുത്. സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമാണ് അതിനു ശ്രദ്ധ നൽകേണ്ടത്. രണ്ടാഴ്ചയോളമാണ് കൊച്ചി മാലിന്യപ്പുകയിൽ മൂടി നിന്നത്. എത്രയോ ആളുകളുടെ ആരോഗ്യത്തെയാണ് അതു ബാധിച്ചത്. നഗരത്തിൽ മാലിന്യം കുന്നുകൂടി കിടന്നത് എത്രയോ ദിവസങ്ങളിലാണ്.
മണ്ണും വെള്ളവും വായുവും ഭക്ഷണവും മലിനമാക്കുന്നതു തടയാനുള്ള ആത്മാർഥത ഒരോരുത്തരും കാണിക്കേണ്ടതാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റ സംഭവങ്ങൾ കഴിഞ്ഞ വർഷമുണ്ടായി. ഷവർമ കഴിച്ചു മരണം വരെ സംഭവിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന എത്ര ഹോട്ടലുകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചത്. അവയിൽ ഏറെയും ദിവസങ്ങൾക്കുള്ളിൽ തുറന്നു പ്രവർത്തിച്ചു എന്നു മാത്രമല്ല, പഴകിയ ഭക്ഷണം പിടികൂടുന്നത് ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്. അതിഥികളെ ദൈവതുല്യരായി കാണുന്ന ദൈവത്തിന്റെ സ്വന്തം നാട് എന്നു പറഞ്ഞുകൊണ്ടു തന്നെയാണ് മായം ചേർന്ന ഭക്ഷണം നാം വിളമ്പുന്നത്.
പകർച്ച വ്യാധികൾ ബാധിക്കുന്നവർ വലിയ തോതിൽ കൂടിക്കൊണ്ടിരിക്കുകയാണു കേരളത്തിൽ. നിപ്പ കഴിഞ്ഞ വർഷവും ആവർത്തിച്ചു. കൊവിഡ് കേസുകളിൽ രാജ്യത്ത് പ്രധാന സ്ഥാനത്തു കേരളമുണ്ട്. ഡെങ്കിയും എച്ച്1എന്1 പോലുള്ള പകർച്ചപ്പനികളും ഉയർത്തുന്ന ഭീഷണി കുറവല്ല. ആരോഗ്യ രംഗത്ത് കേരളത്തിനു നല്ലൊരു പേരുണ്ട്. അതു വർഷങ്ങൾകൊണ്ട് ഉണ്ടായതാണ്. പൊതുജനാരോഗ്യ മേഖലയിൽ കേരളം കാഴ്ചവച്ച മാതൃകാ പ്രവർത്തനങ്ങളുടെ ഫലം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായിക്കൂടാ. ഇതിനൊപ്പം കഴിഞ്ഞവർഷം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് ആശുപത്രികൾക്കും ജീവനക്കാർക്കുമെതിരായ ആക്രമണങ്ങൾ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ചത് സംസ്ഥാനത്തെയാകെ നടുക്കി. ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്നതു തടയുന്നതിനുള്ള നിയമം കർശനമായി നടപ്പാക്കേണ്ടതുണ്ട്.
വനത്തോടു ചേർന്ന കാർഷിക- ജനവാസ മേഖലകളിൽ വന്യമൃഗങ്ങളുടെ ശല്യം ഏറ്റവും അധികമായി കണ്ട വർഷമാണ് കടന്നുപോയത്. വന്യമൃഗ ശല്യത്തിൽ നിന്ന് ജനങ്ങൾക്കു മോചനം എങ്ങനെ സാധ്യമാവുമെന്ന് അടിയന്തരമായി ആലോചിക്കേണ്ടിയിരിക്കുന്നു. ആനയും പുലിയും കടുവയും കാട്ടുപന്നിയും കൃഷി നശിപ്പിക്കുമ്പോൾ നിസഹായരായി നോക്കിനിൽക്കാനേ കർഷകനു കഴിയുന്നുള്ളൂ. മൂന്നാറിൽ നിന്ന് കേരള വനം വകുപ്പ് മയക്കുവെടിവച്ചു പിടികൂടിയ അരിക്കൊമ്പനെ പെരിയാർ വനമേഖലയിലേക്കു മാറ്റിയതും വീണ്ടും ജനവാസ മേഖലയിലിറങ്ങിയ ഈ ആനയെ തമിഴ്നാട് വനംവകുപ്പ് മണിമുത്താറിൽ എത്തിച്ചതും കഴിഞ്ഞ വർഷം കേരളം മുഴുവൻ ശ്രദ്ധയോടെ വീക്ഷിച്ച സംഭവങ്ങളായിരുന്നല്ലോ.
ഗൗരവമേറിയ മറ്റൊരു വിഷയം കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതാണ്. ആലുവയിൽ അഞ്ചു വയസുകാരിയെ ഇതര സംസ്ഥാനത്തുനിന്നുള്ള അക്രമി പീഡിപ്പിച്ചു കൊലപ്പെടുത്തിയത് അടക്കം കേരളത്തെ ഞെട്ടിച്ച പല അക്രമങ്ങളും കുട്ടികൾക്കെതിരേയുണ്ടായി. ആലുവയിലെ കേസിൽ പ്രതിയായ ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനു പോക്സോ കോടതി വധശിക്ഷ വിധിച്ചത് ആശ്വാസത്തോടെയാണു നാട് ഉൾക്കൊണ്ടത്. കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ വാഹനത്തിലെത്തിയ അക്രമികൾ പണത്തിനായി തട്ടിക്കൊണ്ടുപോയത് നമ്മെ സംബന്ധിച്ചിടത്തോളം അസാധാരണ സംഭവമായിരുന്നു. പൊലീസിനൊപ്പം ജനങ്ങളും മാധ്യമങ്ങളും ഒരുപോലെ ഉണർന്നു പ്രവർത്തിച്ചതാണ് കുട്ടിയെ കണ്ടെത്താനും പ്രതികളെ കുടുക്കാനും സഹായിച്ചത്.
പ്രതിസന്ധികളിൽ പതറിപ്പോകുകയും ആത്മഹത്യയിൽ അഭയം തേടുകയും ചെയ്യുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും അടക്കം കുടുംബം ഒന്നാകെ ജീവൻ വെടിയുന്ന സംഭവങ്ങൾ ആവർത്തിച്ചു കേൾക്കുന്നുണ്ട്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതുപോലെ തന്നെയാണ് മയക്കുമരുന്ന് ഉപയോഗത്തിലുണ്ടാവുന്ന വർധനയും. ഇത്തരം ദുഷ്പ്രവണതകൾക്കെതിരേ സാമൂഹിക അവബോധം വളർത്തിയെടുക്കേണ്ടതുണ്ട്.