ഇന്ത്യയുമായുള്ള അടുത്ത സൗഹൃദം നിലനിർത്തുന്നതിനു തടസമാവുന്ന പ്രവർത്തനങ്ങളാണ് മാലദ്വീപിലെ ഇപ്പോഴത്തെ സർക്കാർ നടത്തിവരുന്നത്. മാലദ്വീപിലുള്ള ഇന്ത്യൻ സൈനികരെ മാർച്ച് 15നു മുൻപ് പിൻവലിക്കണമെന്ന് അവിടുത്തെ പ്രസിഡന്റ് മുഹമ്മദ് മുയ്സു കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത് അദ്ദേഹം ചൈന സന്ദർശിച്ചു മടങ്ങിയെത്തിയതിനു ശേഷമാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ചൈനയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് മുയ്സു. ഏതാനും മാസങ്ങൾ മുൻപ് അദ്ദേഹം മാലദ്വീപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ ഇന്ത്യയുമായുള്ള ബന്ധങ്ങൾ മോശമാകും എന്ന സൂചനയുണ്ടായിരുന്നതാണ്. ദ്വീപിൽ ഇന്ത്യയുടെ സ്വാധീനം കുറയ്ക്കുമെന്ന് അവകാശപ്പെട്ടുകൊണ്ടാണ് അദ്ദേഹം തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയതു തന്നെ. അവിടെയുള്ള ഇന്ത്യൻ സൈനികരെ ഒഴിവാക്കുമെന്നും മുയ്സു പറഞ്ഞിരുന്നു. ദ്വീപിൽ ചൈനയുടെ സ്വാധീനം വർധിപ്പിക്കാനുള്ള നീക്കങ്ങളിലാണു മുയ്സു ഉള്ളത് എന്നു വേണം ധരിക്കാൻ. അങ്ങനെയെങ്കിൽ അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുഖകരമായ സാഹചര്യമല്ല സൃഷ്ടിക്കുക.
മാലദ്വീപിലെ ജനങ്ങൾക്കു വേണ്ടി വലിയ തോതിലുള്ള നിക്ഷേപങ്ങൾ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അവരുടെ ടൂറിസം ഈ നിലയിൽ അഭിവൃദ്ധി പ്രാപിച്ചത് ഇന്ത്യക്കാരുടെ സഹായത്തോടെയാണ്. അയൽവക്കക്കാർക്ക് പ്രഥമ പരിഗണന എന്ന ഇന്ത്യയുടെ നയം മാലദ്വീപിന് ഗുണകരമായി. അവിടെ റഡാറുകളും ഹെലികോപ്റ്ററുകളും വിമാനങ്ങളും പ്രവർത്തിപ്പിക്കുന്നത് ഇന്ത്യക്കാരാണ്. മെഡിക്കൽ ആവശ്യങ്ങൾക്കായി ആളുകളെ കൊണ്ടുപോകുന്നതടക്കമുള്ള പ്രവർത്തനങ്ങളുണ്ട്. സമുദ്രത്തിൽ ഇന്ത്യൻ നാവിക സേനയുടെ പട്രോളിങ്ങാണുള്ളത്. ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ വ്യാപാര ബന്ധങ്ങളുണ്ട്. അവിടുത്തെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വൻ നിക്ഷേപമാണ് ഇന്ത്യ നടത്തുന്നത്. വിമാനത്താവളങ്ങളുടെ വികസനം, തുറമുഖ വികസനം തുടങ്ങിയ പദ്ധതികളിൽ ഇന്ത്യയിൽ നിന്നുള്ള നിക്ഷേപമുണ്ട്. മുയ്സു ചൈനീസ് താത്പര്യങ്ങൾക്കു വഴങ്ങുമ്പോൾ ഇന്ത്യയുടെ സഹായത്തോടെയുള്ള ഇത്തരം പദ്ധതികളിലും സ്വാഭാവികമായും ആശങ്ക നിഴലിക്കാം. ഇന്ത്യയ്ക്കും മാലദ്വീപിനും അതു ഗുണകരമാവില്ല.
ഇപ്പോൾ 70 ഇന്ത്യൻ സൈനികരാണു മാലദ്വീപിലുള്ളത്. ഒരു ഡോർണിയർ പട്രോളിങ് വിമാനവും രണ്ട് ധ്രുവ് ഹെലികോപ്റ്ററുകളുമുണ്ട്. മാലദ്വീപിലെ മുൻ സർക്കാരിന്റെ അഭ്യർഥന പ്രകാരമാണ് വർഷങ്ങളായി ഇന്ത്യൻ സേന ദ്വീപിൽ തുടരുന്നത്. സമുദ്ര സുരക്ഷയ്ക്കും ദുരന്ത നിവാരണ സഹായത്തിനും ഈ സേനയുടെ പ്രവർത്തനം ഉപയോഗപ്പെടുത്തുന്നുണ്ട്. അഞ്ചു ദിവസം നീണ്ട ചൈനാ സന്ദർശനത്തിൽ പ്രസിഡന്റ് ഷി ജിൻപിങ്ങുമായി മുയ്സു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ ഈ കൂടിക്കാഴ്ചയിൽ ധാരണയായെന്നാണു റിപ്പോർട്ടുകൾ. ഇരുപത് സുപ്രധാന കരാറുകളിലും ചൈനയും മാലദ്വീപും ഒപ്പുവച്ചു. ടൂറിസം സഹകരണവും ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിലെ നിക്ഷേപം ശക്തിപ്പെടുത്തുന്നതും അടക്കമാണ് ഈ കരാറുകൾ.
"പുതിയ സാഹചര്യങ്ങളിൽ ചരിത്രപരമായ അവസരം' എന്നാണ് മാലദ്വീപ്- ചൈന സൗഹൃദത്തെക്കുറിച്ച് ഷി ജിൻപിങ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യവും മൊയ്സു ശക്തമാക്കിയത്. എന്തായാലും ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ പരിഹാരത്തിനു ശ്രമിക്കുന്നു എന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുള്ളത്. ദ്വീപിലെ ജനങ്ങൾക്കു വേണ്ടിയുള്ള വ്യോമസേനയുടെ മാനുഷിക സഹായങ്ങളും മെഡിക്കൽ സേവനങ്ങളും തുടരാൻ ആവശ്യമായതു ചെയ്യുമെന്നു മന്ത്രാലയം പറയുന്നു. ഇന്ത്യ- മാലദ്വീപ് ബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്നതൊന്നും സംഭവിക്കാതിരിക്കട്ടെ എന്നു പ്രത്യാശിക്കാം.
നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനു പിന്നാലെ മാലദ്വീപിലെ ചില മന്ത്രിമാരുടെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. മോദിയെ കോമാളി, ഇസ്രയേലിന്റെ പാവ എന്നൊക്കെ ഒരു മന്ത്രി അധിക്ഷേപിച്ചതടക്കമുള്ള സംഭവങ്ങളുണ്ടായി. ലക്ഷദ്വീപിലെ ടൂറിസത്തെ ഇന്ത്യൻ പ്രധാനമന്ത്രി പ്രോത്സാഹിപ്പിക്കുന്നത് മാലദ്വീപിലെ ടൂറിസത്തെ ബാധിക്കുമെന്ന ആശങ്കയാണ് മോദിക്കെതിരേ തിരിയാൻ മന്ത്രിമാരെ പ്രേരിപ്പിച്ചത്. ഈ മന്ത്രിമാരെ സസ്പെൻഡ് ചെയ്ത് സർക്കാരിന് ഇതിൽ പങ്കില്ലെന്നു വിശദീകരിക്കാൻ മാലദ്വീപ് ശ്രമിച്ചിരുന്നു. ഇതിനിടെ ഇന്ത്യൻ ടൂറിസ്റ്റുകൾ കൂട്ടമായി മാലദ്വീപ് യാത്രാ പരിപാടികൾ ഉപേക്ഷിക്കുകയാണെന്നു പ്രഖ്യാപിക്കുകയുമുണ്ടായി. ഇന്ത്യയിലെ സെലിബ്രിറ്റികൾ പലരും ലക്ഷദ്വീപിനു വേണ്ടി രംഗത്തുവന്നു.
ഇന്ത്യയിൽ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ ഇവിടെ നിന്ന് മാലദ്വീപിലേക്കു വിനോദയാത്ര പോകുന്നവരുടെ എണ്ണം കുറയുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായാലും ടൂറിസ്റ്റുകൾ കുറയും. അതു ദോഷകരമാവുക മാലദ്വീപിനു തന്നെയാണ്. അതു തിരിച്ചറിഞ്ഞാൽ അവർക്കു നല്ലത്. മാലദ്വീപ് ചൈനയുമായി അടുക്കുന്നതിലെ അപകടം മനസിലാക്കി അതിനൊത്ത ജാഗ്രത പുലർത്താൻ ഇന്ത്യയ്ക്കു കഴിയണം. അയൽ രാജ്യങ്ങളിൽ ചൈനീസ് സ്വാധീനം വർധിക്കുന്നത് നമുക്കു സുരക്ഷാ ഭീഷണി ഉയർത്തുമെന്നതിൽ കേന്ദ്ര സർക്കാരിനു വ്യക്തമായ ബോധ്യമുണ്ടാകുമെന്നു തന്നെ കരുതാം.